താന്‍ ജീവിതത്തില്‍ നേരിട്ട  വിഷമഘട്ടത്തില്‍ നിന്നും രക്ഷപ്പെട്ടത് സമൂഹത്തിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമായിരുന്നെന്ന് നടി ഭാവന. അതുകൊണ്ട് തന്നെ ഈ സമൂഹത്തിനും പെണ്‍കുട്ടികള്‍ക്കും ഗുണമുണ്ടാകുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭാവന പറയുന്നു. ഒരു വാരികയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.

എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ വിഷമിച്ചതിനു ഒരു അന്തസുണ്ട്. കാരണം മരിച്ചത് എന്റെ അച്ഛനാണ്. എന്നെ ഇത്രയും കാലം പോറ്റി വളര്‍ത്തിയ ആളാണ്. എന്നെ സ്‌നേഹത്തോടെ കൊണ്ടു നടന്ന ആളാണ്. എന്റെ മോള്‍ക്ക് നല്ലതുമാത്രം വരണം എന്ന് ആഗ്രഹിച്ച ആളാണ്. അങ്ങനെയുള്ള അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ എന്റെ മനസിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടെങ്കില്‍ അതിനൊരു അന്തസുണ്ട്.

എന്നാല്‍ ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് ഞാന്‍ വിഷമിച്ചാല്‍ അത് മനസാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. ഞാനിവിടെ തെറ്റു ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ ഞാനെന്തിന് ദു:ഖിക്കണം. പൊതുസമൂഹത്തില്‍ അവന്റെ തനിസ്വരൂപം വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസിലാക്കണം- ഭാവന പറയുന്നു.

കാറില്‍ വെച്ച് എന്നെ ആക്രമിക്കുമ്പോള്‍ അത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അത് തന്നത് ഒരു സ്ത്രീയാണെന്നും ഒക്കെ അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് നിന്റെ വീഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിക്കുമെന്നും പറഞ്ഞു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞെട്ടലൊന്നും ഉണ്ടായില്ല. കാരണം ഏറ്റവും വലിയ ചില ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ നിസ്സംഗരാവില്ലേ അതുപോലെയൊരു അനുഭവമായിരുന്നു അപ്പോള്‍. ഇതില്‍ ഭേദം മരണമാണെന്ന് തോന്നിപ്പോയി. ഇതൊക്കെ സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്നു പോലും തിരിച്ചറിയാനായില്ല എന്ന്  ഭാവന പറയുന്നു.

എന്തിനാണ് ഒറ്റയ്ക്ക്‌പോയത് അമ്മയെ കൂടി കൂട്ടായിരുന്നില്ലേ എന്നൊക്കെ ചിലര്‍ ചോദിച്ചു. അമ്മയെ കൂടി കൂട്ടിയിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ലെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടോ. അവര്‍ അമ്മയെ വണ്ടിയില്‍ നിന്ന് തള്ളി താഴെയിട്ടിരുന്നെങ്കിലോ , അല്ലെങ്കില്‍ തല്ലി തല പൊളിച്ചിരുന്നെങ്കിലോ? .അമ്മ എനിക്കൊപ്പം അന്ന് ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് മാത്രമേ എനിക്ക് തോന്നിയിരുന്നുള്ളൂ- ഭാവന പറയുന്നു.

എനിക്കെതിരെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില ഓണ്‍ലൈന്‍ മീഡിയകള്‍ എഴുതുന്ന വാര്‍ത്തകള്‍ എല്ലാം താന്‍ എടുത്തുവെച്ചിട്ടുണ്ടെന്നും കേസിന്റെ തിരക്ക് കഴിഞ്ഞാല്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും ഭാവന പറയുന്നു.