ഷെറിൻ പി യോഹന്നാൻ

റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്ന കുറച്ചു വീടുകൾ. അവർക്കുള്ള വഴിയിലൂടെ ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാം. ഒരത്യാവശ്യം വന്നപ്പോഴാണ് വീതിയില്ലാത്ത പൊതുവഴി പ്രധാന പ്രശ്നമാണെന്ന് അവർ തിരിച്ചറിയുന്നത്. അതോടെ സ്നേഹനഗർ കോളനി നിവാസികൾ ഭീമന്റെ നേതൃത്വത്തിൽ വഴിക്ക് വീതി കൂട്ടാനായി ഇറങ്ങി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല…

ഒരു വഴിതർക്കത്തിന്റെ കഥ വളരെ ലളിതമായും രസകരമായും പറയുകയാണ് അഷ്‌റഫ്‌ ഹംസ എന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘തമാശ’ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ചിത്രമാണ്. ‘ഭീമന്റെ വഴി’യിലേക്ക് എത്തുമ്പോൾ ആ മേക്കിങ് സ്റ്റൈൽ തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ചെറിയൊരു കഥയെ അധികം വലിച്ചു നീട്ടാതെ രണ്ടു മണിക്കൂറിൽ അവസാനിപ്പിച്ചു എന്നതാണ് പ്രധാന പ്ലസ് പോയിന്റ്.

പ്രകടനങ്ങളിൽ ജിനു ജോസഫ്, നസീർ സംക്രാന്തി, ബിനു പപ്പു, വിൻസി എന്നിവർ മികച്ചു നിൽക്കുന്നു. ഊതാമ്പള്ളി കോസ്തേപ്പ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് ജിനു. സുരാജിന്റെ കഥാപാത്ര സൃഷ്ടി വളരെ രസകരമാണ്. തന്റെ സ്ഥിരം ശൈലിയുള്ള പ്രകടനം തന്നെയാണ് കുഞ്ചാക്കോ ബോബൻ ഇവിടെയും കാഴ്ചവയ്ക്കുന്നത്. എന്നാൽ ‘നീറ്റായ’ ഒരു കഥാപാത്രമല്ലെന്നത് ശ്രദ്ധേയം. നാട്ടുകാരുടെ പ്രശ്നങ്ങളെ അതേ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞിട്ടുണ്ട്. തിയേറ്റർ വിട്ടാലും ‘ഒരുത്തീ’ എന്ന ഗാനം മനസ്സിൽ നിറഞ്ഞു നിൽക്കും.

രസകരമായ ബിജിഎം, എഡിറ്റിംഗ് എന്നിവയിലൂടെ ക്ലൈമാക്സിലെ ഫൈറ്റ് സീൻ മികച്ചതാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങൾ ഒരുക്കിയ വിധവും നന്നായിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകുന്നുണ്ടെങ്കിലും കഥാപാത്ര നിർമിതിയും വളർച്ചയും ശരാശരിയിൽ ഒതുങ്ങിയതായി അനുഭവപ്പെട്ടു. ചെമ്പൻ വിനോദിന്റെ മഹർഷി ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങൾക്ക് പൂർണത കൈവരുന്നില്ല. അധികം ആകാംഷ ഉണർത്തുന്ന രംഗങ്ങളും ചിത്രത്തിലില്ല.

ഒരു വഴിതർക്കത്തിന്റെ കഥ മാത്രം പറഞ്ഞവസാനിക്കുകയല്ല ‘ഭീമന്റെ വഴി.’ സ്ത്രീകളെ അവതരിപ്പിച്ച വിധം, സ്ത്രീപുരുഷ ബന്ധം എന്നിവ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തുന്നു. കപട സദാചാര നിർമിതികളെ വളരെ സ്വാഭാവികമായി സിനിമ തച്ചുടയ്ക്കുകയാണ്.

Last Word – നിലവാരമുള്ള പ്രകടനങ്ങളിലൂടെയും സംവിധാന മികവിലൂടെയും ചെറിയൊരു കഥയെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ മാത്രമുള്ളതിനാൽ ബോറടിയില്ല. ഭീമന്റെ വഴിയിലൂടെയുള്ള നടത്തം തൃപ്തികരമാണ്, ആസ്വാദ്യകരമാണ്.