ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സെൻട്രൽ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിന്റെ ക്ലോക്ക് ടവറിലെ മണിനാദം ബ്രിട്ടീഷുകാരുടെ ന്യൂ ഇയർ ആഘോഷങ്ങളുടെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. ബിഗ് ബെൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ കൂറ്റൻ മണിയുടെ മണിനാദങ്ങൾ ബിബിസി പ്രക്ഷേപണം ചെയ്തിട്ട് 2024 -ൽ 100 വർഷങ്ങൾ തികയുകയാണ്. ഓരോ പുതിയ വർഷങ്ങളെയും വരവേൽക്കാനുള്ള സ്വീകരണ ഗാനമായാണ് ഈ മണിനാദങ്ങളെ ബിബിസി പ്രക്ഷേപണം ചെയ്യുന്നത്. 2012 വരെ ക്ലോക്ക് ടവർ എന്നറിയപ്പെട്ടിരുന്ന ഈ ടവറിന്, എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിയോടുള്ള ബഹുമാനം സൂചകമായി പിന്നീട് എലിസബത്ത് ടവർ എന്ന പേര് നൽകുകയായിരുന്നു.

1923-ലെ പുതുവത്സര രാവിലാണ്, ബിബിസി എഞ്ചിനീയർ എജി ഡ്രൈലാൻഡ് ബിഗ് ബെന്നിന്റെയും ക്വാർട്ടർ ബെല്ലൂകളുടെയും സ്‌ട്രൈക്കുകൾ റെക്കോർഡു ചെയ്യാൻ മൈക്കുമായി പാർലമെന്റ് ഹൗസുകൾക്ക് എതിർവശത്തുള്ള മേൽക്കൂരയിൽ കയറിയത്. അതിനുശേഷം, എല്ലാ വർഷവും രാജ്യത്തിന്റെ ടൈംപീസ് ശബ്ദങ്ങളായി ഇവ ഓരോ പുതുവത്സര രാവുകളിലും പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്.


പ്രശസ്തമായ ഈ ക്ലോക്ക് ടവറിലെ ഏറ്റവും വലിയ മണിക്കാണ് ബിഗ് ബെൻ എന്ന പേര് വിളിക്കുന്നതെങ്കിലും, പൊതുവേ ഈ ക്ലോക്ക് ടവർ തന്നെ ബിഗ് ബെൻ എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 96 മീറ്ററോളം ഉയരമാണ് ഈ ക്ലോക്ക് ടവറിന് ഉള്ളത്. ബിഗ് ബെൻ എന്നറിയപ്പെടുന്ന വലിയ മണി കൂടാതെ, ക്വാർട്ടർ ബെല്ലുകൾ എന്നറിയപ്പെടുന്ന മറ്റ് നാല് ചെറിയ മണികളും ഈ ക്ലോക്ക് ടവറിൽ ഉണ്ട്. 2017 മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോക്ക് ടവർ കുറച്ചു വർഷങ്ങൾ അടച്ചിട്ടിരുന്നു. ബ്രിട്ടന്റെ പൈതൃക സമ്പത്തിന്റെ ഒരു ഭാഗമാണ് ഈ കൂറ്റൻ മണിനാദം.