ലണ്ടന്‍: പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ജൈവവൈവിദ്ധ്യം (Biodiversity) എക്കാലത്തെയും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് യു.എന്‍ ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഇനിയും ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയും എന്തിന് മനുഷ്യരാശി തന്നെ അപകടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. യു.എന്‍ മൂന്ന് വര്‍ഷങ്ങളെടുത്ത് പ്രകൃതിയില്‍ വ്യതിയാനങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു മില്യണിലധികം വരുന്ന ജീവികള്‍ വംശനാശ ഭീഷണി നേരിടുകയാണെന്നും കാടുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജന്തുജാലങ്ങള്‍ അതീവ അപകടത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


ഭൂമണ്ഡലത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കുന്ന ജൈവ വൈവിധ്യം അനേകം വര്‍ഷം നീണ്ട പ്രക്രിയകളിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ്. ഓരോന്നിനും സംഭവിക്കുന്ന മാറ്റങ്ങളും ശോഷണവും ജീവജാല സമ്പത്തില്‍ ഉണ്ടാകുന്ന കുറവും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും മാറ്റം സംഭവിക്കുകയും ചെയ്യുന്നു. പുനരുത്ഭവിപ്പിക്കാവുന്ന ജൈവ സമ്പത്ത് കരുതലോടെ ഉപയോഗിക്കുന്ന പക്ഷം അത് മനുഷ്യരാശിയെ എന്നെന്നും നിലനിര്‍ത്താനുപകരിക്കും എന്നതിനാല്‍ ജൈവസമ്പത്തും അതിന്റെ നിലനില്‍പിനെ സഹായിക്കുന്ന ജൈവ വൈവിധ്യവും സുസ്ഥിര വികസന പ്രക്രിയയുടെ അടിസ്ഥാന ഘടകങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ ജൈവവിവൈവിധ്യം നേരിടുന്ന പ്രതിസന്ധികള്‍ സമചിത്തതയോടെ നേരിട്ടില്ലെങ്കില്‍ മനുഷ്യരാശിയെ തന്നെ അതീവ അപകടത്തിലേക്ക് നയിക്കുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്.

പാരിസ്ഥിതിക ബോധമില്ലാത്ത, ഉപഭോഗ സംസ്‌കാരത്തിന്റെ മാത്രം വക്താക്കളായ ഒരു തലമുറയാണ് ആധുനിക ലോകത്തിന്റെ അടിത്തറ. അത്തരമൊരു സമൂഹം തന്നെയാണ് ഭൂമിയുടെ ജൈവാവസ്ഥയെ തകിടം മറിക്കുന്നതെന്നും ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. മണ്ണ്, സസ്യങ്ങള്‍, പക്ഷികള്‍, ജലം തുടങ്ങി പ്രകൃതി കനിഞ്ഞു നല്‍കുന്ന പ്രതിഭാസങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. വൃക്ഷങ്ങള്‍ ഇല്ലാതാക്കുന്നതിനും പുഴകളും തോടുകളും നശിപ്പിക്കുന്നതിനും മനുഷ്യന്‍ മത്സരിക്കുകയാണ്. പ്രപഞ്ചത്തിലെ ജൈവ സമ്പത്ത് തന്റെ മാത്രമല്ലെന്നും അവയെ നശിപ്പിക്കുന്നത് വഴി വരും തലമുറയുടെയും അടിവേര് മാന്തുകയാണ് നാമെന്നും ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുകയെന്നും ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.