ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോട്ടയം: കത്തോലിക്കാ സഭയുടെ മുതിർന്ന ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ പ്രയാസങ്ങളാൽ ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിലെ സീനിയർ ആർച്ച് ബിഷപ്പ് ആയിരുന്നു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത് പൗവത്തിൽ പിതാവാണ്. എസ് ബി സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് അധ്യാപകനായും ബിഷപ്പായും ചങ്ങനാശ്ശേരിയിൽ ദീർഘകാലം ഉണ്ടായിരുന്നു. രാഷ്ട്രീയ, സമുദായിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പിതാവിന്റെ വേർപാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചങ്ങനാശ്ശേരിയിൽ ജനിച്ച് ചങ്ങനാശ്ശേരിയുടെ മെത്രാപ്പോലീത്തായായി മാറി

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3 -ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫെബ്രവരി 13 -ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 1986 ജനുവരി 17 -ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി. 2007 വരെ ആ സ്ഥാനത്ത് തുടർന്നു.

ഈ മെത്രാപ്പോലിത്ത കാലയളവിൽ ബിഷപ്പ് വഹിച്ച സ്ഥാനങ്ങൾ നിരവധിയാണ്. ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആയി രണ്ട് തവണ ശുശ്രൂഷ ചെയ്തു.വിദ്യാഭ്യാസം, യുവജനക്ഷേമം, ലിറ്റർജി, എക്യുമെനിസം തുടങ്ങിയ കമ്മീഷനുകളുടെ ചെയർമാനായി പലതവണ നിയമിതനായി. ഇൻറർ ചർച്ച് കൗൺസിലിന്റെ ചെയർമാനായി ദീർഘകാലവും ശുശ്രൂഷ ചെയ്യുകയുണ്ടായി.കെ.സി.ബി.സി ചെയർമാൻ, ഏഷ്യൻ സ്പെഷ്യൽ സിനഡിലേയ്ക്ക് മെമ്പറായും, മെത്രാൻമാരുടെ സിനഡിലേയ്ക്ക് മാർപ്പാപ്പ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻറർനാഷണൽ കമ്മീഷൻ ഫോർ ഡയലോഗ് വിത്ത് ഓർത്തഡോക്സ് സിറിയൻ ചർച്ചസിൽ അംഗമായിരുന്നു. സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനായും ശുശ്രൂഷ ചെയ്ത പിതാവ് നിരവധി സാമുഹൃ സേവന പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

എസ് ബി മുതൽ എസ് ബി വരെ

കേരളത്തിലെ മുൻ നിരയിലുള്ള ചങ്ങനാശേരി എസ് ബി കോളേജിലെ അദ്ധ്യാപകനായി ജീവിതം തുടങ്ങിയ പിതാവ് സഭയ്ക്കും സമൂഹത്തിനും വേണ്ടി നല്ല അധ്യാപകനായി കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലധികമായി പ്രവർത്തിച്ചു. ശക്തനായ ആത്മിയ ആചാര്യൻ, വീട്ടുവിഴ്ചയില്ലാത്ത സഭാ ശുശ്രൂഷകൻ, ആദർശങ്ങളെ മുറുകെ പിടിക്കുകയും പാരമ്പര്യത്തെ മറക്കാതിരിക്കുകയും ചെയ്യുന്ന, സർവ്വോപരീ ലാളിത്യത്തിന്റെ പൂർണത വിളങ്ങുന്ന മഹനീയ ജീവിതത്തിന്റെ ഉടമ. സൗഹൃദങ്ങളുടെ കാവലാൾ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഒരു താപസൻ.

അക്ഷരങ്ങളെ സ്നേഹിക്കുകയും സ്നേഹത്തെ അക്ഷരങ്ങളാക്കുകയും ചെയ്യുന്ന പുണ്യജന്മം. വരികൾക്ക് ഇടയിൽ മറഞ്ഞിരിക്കുന്നതെല്ലാം ആദ്യ വായനയിൽ തന്നെ മനസിലാക്കാനുള്ള പിതാവിന്റെ അനുഗ്രഹീത സിദ്ധി എത്രയെന്ന് മനസിലാക്കിയിട്ടുള്ളവരാണ് കേരളത്തിലെ മിക്ക ഭരണാധികാരികളും നേതാക്കളും. വരാനിരിക്കുന്നതിനെ മുൻകൂട്ടി കാണാനുള്ള കഴിവ് അതിശയിപ്പിക്കുന്നത് തന്നെ എന്ന് അത്ഭുതം കൂറിയിട്ടുള്ളവർ ധാരാളമാണ്. നേർ പെരുമാറ്റം, വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമില്ലാത്ത, പുറം പൂച്ചിന്റെ നയതന്ത്രങ്ങളില്ലാത്ത ശുദ്ധനായ മനുഷ്യൻ.സ്ഥായിയായി നിലനില്ക്കുന്ന മൂല്യങ്ങൾ എല്ലാ മാറ്റങ്ങൾക്കും അപ്പുറമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ മടിയില്ലാത്തതിനാൽ കപട വിപ്ലവക്കാരും, അവസരവാദികളും, കപട മതേതരക്കാരും എന്നും എതിർ ചേരിയിലാവുന്നു.

വായനയെ നെഞ്ചോട് ചേർത്ത് വെച്ച പിതാവ് വിടപറയുമ്പോൾ..

വായിക്കാനും, പഠിക്കാനും, എഴുതാനും തിരക്കുകൾക്ക് ഇടയിൽ സമയം കണ്ടെത്തിയിരുന്ന പിതാവ് ദിനപത്രങ്ങളിൽ നിരവധി ലേഖനങ്ങളാണ് ഓരോ വർഷവും എഴുതിയിരുന്നത്. സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു ലേഖനങ്ങൾ എല്ലാം തന്നെ ഒരു അദ്ധ്യാപകനായിരുന്നതിനാലാവണം പിതാവിന്റെ എഴുത്തുകളിൽ പലപ്പോഴും വിദ്യാഭ്യാസത്തിന് പ്രമുഖ സ്ഥാനം ഉണ്ടായത്.ഇക്കാലയളവിനുള്ളിൽ നിരവധി പുസ്തകങ്ങളാണ് പിതാവ് രചിച്ചിട്ടുള്ളത്. സഭാപ്രബോധനങ്ങളോടൊപ്പം സാമൂഹ്യ വിദ്യാഭ്യാസ പൊതുമണ്ഡല സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ വായിച്ച് അവയ്ക്ക് അവതാരിക എഴുതിയിട്ടുള്ള പിതാവ് ഈ 91 ലും വായനയിലും അല്പം എഴുത്തിലുമായി മുന്നോട്ടാണ്. പൗരോഹിത്യത്തിന്റേയും മെത്രാഭിഷേകത്തിന്റെയും പല പല നാഴികക്കല്ലുകളും, ജൂബിലികളും പൊതു സമൂഹവും, വിശ്വാസ സമൂഹവും ആഘോഷിച്ച് കടന്നു പോകുമ്പോഴും പതിഞ്ഞ സ്വരത്തിൽ തന്റെ ഉറച്ച ചിന്തകളും പഠനങ്ങളും വിശ്വാസങ്ങളും പിതാവ് പൊതുസമൂഹത്തിനായി സമർപ്പിക്കുന്നു.