സിസ്റ്റര്‍ അഭയയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കത്തോലിക്ക ധ്യാനഗുരു ഫാ.മാത്യു നായ്ക്കംപറമ്പിലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശുപാര്‍ശ. നായ്ക്കം പറമ്പിലിന്റെ സന്യാസസഭ ഉള്‍പ്പെട്ട സീറോ മലബാര്‍ സഭാ സിനഡിലും ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സിസ്റ്റര്‍ അഭയയെ വീട്ടില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയായവളായും ഭ്രാന്തിയായും ചിത്രീകരിച്ച നായ്ക്കം പറമ്പിലിനെതിരെ നീയമ നടപടിക്ക് പല അല്‍മായ സംഘടനകളും ഒരുങ്ങുന്നതിനിടെയാണ് കത്തോലിക്കാ സഭയുടെ ഈ നടപടി.

കേരള കത്തോലിക്കാ സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ മാര്‍പാപ്പ എന്നാണ് ധ്യാനഗുരു മാത്യു നായ്ക്കം പറമ്പില്‍ അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇയാള്‍ സിസ്റ്റര്‍ അഭയക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നത്. വിശ്വാസി സമൂഹം വൈദികരെയും, മെത്രാന്‍മ്മാരെയും നേരില്‍ കണ്ടും മറ്റും പ്രതികരണങ്ങള്‍ അറിയിച്ചതോടെ സഭാനേതൃത്വം കടുത്ത പ്രതിരോധത്തിലായി. സഭാ നേതൃത്വം നടപടി എടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണത്തിനിറങ്ങുമെന്ന് കന്യാസ്ത്രി സമൂഹങ്ങളും സഭാനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങളായി നടക്കുന്ന സീറോ-മലബാര്‍ സഭാ സിനഡിലും ഈ വിഷയം ചര്‍ച്ചയായി. നായ്ക്കം പറമ്പില്‍ അംഗമായ വി.സി. കോണ്‍ഗ്രിയേഷന്‍ സീറോ മലബാര്‍ സഭയുടെ കീഴിലാണ്. വിഷയം കൈവിട്ട് പോകുമെന്ന സ്ഥിതി വന്നതോടെ ഫാദര്‍ നായ്ക്കം പറമ്പനെ തള്ളി പറഞ്ഞും, നടപടിക്ക് ശുപാര്‍ശ ചെയ്യ്തും കേരള കത്തോലിക്ക മെത്രാന്‍ സമിതി രംഗത്തെത്തി. നടപടി വിവരം കെ.സി.ബി.സി.വക്ക്താവ് ഫാ.ജേക്കബ് പാലക്കാപ്പിള്ളി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഏതാണ്ട് മൂന്നു പതിറ്റാണ്ടായി കേരള മനസാക്ഷിയുടെ മുന്‍പില്‍ നീതി നിക്ഷേധത്തിന്റെ ഇരയായി നിലകൊണ്ട സി.അഭയയെക്കുറിച്ച് കത്തോലിക്ക സഭയിലെ ഈ പുരോഹിതന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് വിശ്വാസികളും പൊതു സമൂഹവും കേട്ടത്. സിസ്റ്റര്‍ അഭയ നന്നേ ചെറുപ്പത്തിലെ വീട്ടില്‍ വെച്ച് സ്ഥിരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും. ഇതിനെ തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ ഭ്രാന്തിയായിയാണ് ജീവിച്ചതെന്നും പറയുന്ന നായ്ക്കം പറമ്പന്‍ സി.അഭയ മരണ ശേഷം ഇത് വരെ മോക്ഷം ലഭിച്ചില്ലെന്നും ശുദ്ധീകരണ സ്ഥലത്ത് പീഡിപ്പിക്കപ്പെടുകയാണെന്നും ആരോപിക്കുന്നു. മരിച്ച ശേഷവും ഇഷ്ടമില്ലാത്തവരെ വേട്ടയാടാന്‍ ഒട്ടും മടിയില്ലാത്തവരാണ് പുരോഹിതരെന്നതിന്റെ തെളിവാണ് നായ്ക്കം പറമ്പന്റെ ഈ വെളിപാടെന്നാണ് വിശ്വാസി സമൂഹം പോലും പറയുന്നത്. കോഴിക്കോട് വന്ന നിപ്പയെ തുരത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാള്‍ മുന്‍പെത്തിയിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകരിലൊരാള്‍ കൂടിയാണ് നായ്ക്കം പറമ്പന്‍.