ജയ്പൂര്‍: അധികാരവും പദവിയും കിട്ടിക്കഴിഞ്ഞാല്‍ വന്ന വഴികള്‍ മറക്കുന്ന തലമുറയുടെ കാലത്ത് വ്യത്യസ്തമായ മാതൃകയായി ഒരു എംപി. സര്‍ക്കാര്‍ അനുവദിച്ച കാര്‍ പോലും ഉപയോഗിക്കാതെ സൈക്കിളില്‍ യാത്രചെയ്താണ് ഈ എംപി വ്യത്യസ്തനാവുന്നത്. രാജസ്ഥാന്‍ ബികനീറില്‍ നിന്നുള്ള അര്‍ജുന്‍ രാം മേഗ്വാല്‍ എംപിയാണ് കാറില്‍ കുതിച്ചുപായുന്ന നേതാക്കളുള്ളിടത്ത് ലാളിത്യത്തിന്റെ മാതൃകയാവുന്നത്.

സൈക്കിളില്‍ പേരും എഴുതിവച്ചാണ് എംപിയുടെ യാത്രകള്‍. മുന്‍പ് സൈക്കിളില്‍ പേരെഴുതിയ ബോര്‍ഡ് ഉണ്ടായിരുന്നില്ല. അപ്പോള്‍ സൈക്കിള്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തി പാര്‍ലമെന്റിലേക്ക് പോയി കഴിയുമ്പോള്‍ അവിടെ പാര്‍ക്കിങ്ങില്‍ വലിയ ആഢംബരക്കാറുകളുടെ ഇടയില്‍ നില്‍ക്കുന്ന പാവം സൈക്കിള്‍ കാണുമ്പോള്‍ സെക്യൂരിറ്റി ചുമതലയുള്ള പോലീസുകാര്‍ക്ക് ആരുടെ സൈക്കിള്‍ എന്നറിയാതെ അരിശം മൂത്ത് കാറ്റ് അഴിച്ചു വിടുകയോ പുറത്തെ സൈക്കിള്‍ സ്റ്റാണ്ടില്‍ കൊണ്ടു തള്ളുക തുടങ്ങിയ സംഭവങ്ങള്‍ നിത്യസംഭവങ്ങളായപ്പോള്‍ എംപി സാര്‍ കണ്ടൊരു ഉപായമാണ് പേരെഴുതിയ ബോര്‍ഡ് കൂടി സൈക്കിളില്‍ വക്കുകയെന്നത്. പിന്നീടൊരിക്കലും സൈക്കിളിള്‍ പോലീസുകാരുടെ കലാപരിപാടികളും ഉണ്ടായില്ലത്രേ.

ഇദ്ദേഹം പാര്‍ലമെന്റിലേക്ക് പോകുന്നതും വരുന്നതുമെല്ലാം സൈക്കിളില്‍ തന്നെ. രാജസ്ഥാന്‍ കേഡറിലെ പഴയ ഐഎഎസ് ഓഫീസര്‍ കൂടിയാണ് എംപി. ബിക്കാനീറിലെ കിസ്മിദാറിലെ ഒരു നെയ്ത്തുകുടുംബത്തിലായിരുന്നു അര്‍ജുന്റെ ജനനം. ബിഎ, എല്‍എല്‍ബി, എംബിഎ ബിരുദധാരിയായ അര്‍ജുന്‍ രാജസ്ഥാന്‍ ഭരണ സര്‍വീസില്‍ ജോലിക്ക് കയറുകയും പിന്നീട് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുമായിരുന്നു.

2009ലാണ് ബിജെപി ടിക്കറ്റില്‍ ബിക്കാനീറില്‍ നിന്ന് അര്‍ജുന്‍ ലോകസഭയിലെത്തിയത്. 2013ലെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും അര്‍ജുന് ലഭിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. 16ാം ലോകസഭയിലെ ബിജെപിയുടെ ചീഫ് വിപ്പാണ് അര്‍ജുന്‍ രാം മേഗ്വാല്‍.
വീഡിയോ കാണാം: