അമേരിക്കയിലെ പെൻസിൽവാനിയ നഗരത്തിൽ പറന്നിറങ്ങിയത് നൂറു കണക്കിന് കഴുകന്മാരുടെ സംഘം. കഴുകന്മാർ ഇവിടെ പറന്നിറങ്ങിയതുകാരണം നൂറ് കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ചെറുപട്ടണത്തിന് സംഭവിച്ചിരിക്കുന്നത്. നിരവധി വീടുകളുടെ മേൽക്കൂര കൊത്തിയും പോറൽ ഏൽപ്പിച്ചും നശിപ്പിച്ചു.

മാരകരഗങ്ങൾക്ക് കാരണമാകുന്ന ഇവയുടെ വിസർജ്യവും വായിൽ നിന്ന് വീഴുന്ന ഉച്ഛിഷ്ടവും രോഗഭീതിയും ഉണ്ടാക്കി. പലപ്പോഴും ദുർഗന്ധം വമിക്കുന്ന രീതിയിൽ ഇവ ഛർദിക്കുകയും ചെയ്തു. കഴുകന്മാരുടെ ഛർദ്ദിൽ ലോഹങ്ങളിൽ തുരുമ്പുണ്ടാക്കുകയും ചെയ്യും.
ആൽഫ്രഡ് ഹിച്ച്കോക്കിന്റെ പ്രശസ്ത സിനിമ ‘ദ ബേർഡ്സി’നെ അനുസ്മരിപ്പിക്കുന്ന അവസ്ഥയാണ് തങ്ങളുടേതെന്നാണ് പെൻസിൽവാനിയയിലെ മാരിയറ്റ് നിവാസികൾ പറയുന്നത്. വീടുകളുടെ പരിസരത്ത് ഇവയുടെ ഛർദ്ദിൽ വന്നുവീണത്തോടെ അവിടം ‘ഒരായിരം ശവങ്ങൾ പഴുത്തു നാറുന്ന’ ദുർഗന്ധമാണ് പ്രദേശത്തുണ്ടാക്കിയത് എന്ന് മാരിയെറ്റ നിവാസികളിൽ ചിലർ പറഞ്ഞു.

ഒരു മരക്കൊമ്പിൽ മാത്രം നൂറുകണക്കിന് പക്ഷികളാണ് തമ്പടിച്ചിരുന്നത്. പാത്രം മുട്ടിയും, വെടിവെച്ചും, കവണയ്ക്ക് കല്ലടിച്ചും ഈ കഴുകന്മാർ ഓടിക്കാൻ ഏറെ പണിപ്പെട്ടു. ചിലർ കണ്ടാൽ പേടിക്കുന്ന കോലങ്ങൾ നോക്കുകുത്തികളാക്കി വെച്ചും കഴുകൻ പടയെ ഓടിച്ചുവിടാൻ ശ്രമിച്ചു. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന പക്ഷികളായതിനാൽ ഇവയെ കൊല്ലാനും സാധിക്കില്ല.