നാടിനെ നടുക്കിയ  നന്തന്‍കോട്ട് കൊലയ്ക്കു പിന്നില്‍ ബ്ലൂവെയ്ല്‍ ഗെയിം എന്ന് അഭ്യൂഹം.തലസ്ഥാനനഗരിയിലെ നന്തന്‍കോട്ട് മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ കൂട്ടക്കൊലചെയ്ത കേഡല്‍ ജയ്‌സണ്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നെന്നു സൂചന. അറസ്റ്റിലായ കേഡല്‍ മാനസികരോഗ ചികിത്സയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.അറസ്റ്റിനുശേഷം ജില്ലാജയിലില്‍ കഴിയവേ സഹതടവുകാരോടാണു കേഡല്‍ ഒരു പ്രത്യേക ഗെയിം കളിക്കാറുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയത്.

ഗെയിം കളിക്കുമ്പോള്‍ തനിക്കു ചില നിര്‍ദേശങ്ങള്‍ (കമാന്‍ഡ്) ലഭിക്കുമായിരുന്നെന്നും അപ്പോള്‍ വിഭ്രാന്തി അനുഭവപ്പെട്ടിരുന്നെന്നുമാണു കേഡല്‍ സഹതടവുകാരോടു പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തലസ്ഥാനത്ത് അരങ്ങേറിയത്. റിട്ട. പ്രഫ. രാജ്തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കാരള്‍, ബന്ധു ലളിത എന്നിവരാണു കൊല്ലപ്പെട്ടത്. ലളിതയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മറ്റു മൂന്നുപേരുടേത് കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.

സംഭവത്തേത്തുടര്‍ന്ന് അപ്രത്യക്ഷനായ കേഡലിനെ പിന്നീട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.cപ്രതി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും ചില നിഗൂഢ വെബ്െസെറ്റുകള്‍ പതിവായി സന്ദര്‍ശിച്ചിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായെങ്കിലും അന്ന് ബ്ലൂവെയ്ല്‍ ഗെയിം എന്ന മരണക്കളിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. സംസ്ഥാനത്ത് ഒന്നിലധികം ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.