ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. സതീഷ് കൗശികിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് നടന്‍ അനുപം ഖേര്‍ ആണ് മരണ വിവരം അറിയിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

എനിക്കറിയാം മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണ് എന്ന്. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പ്രതീക്ഷിച്ചില്ല. നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ് എന്ന് അനുപം ഖേര്‍ എഴുതി. സതീഷ് കൗശികിന് ഒന്നിച്ചുള്ള തന്റെ ഫോട്ടോയും അനുപം ഖേര്‍ പങ്കുവെച്ചിരിക്കുന്നു.

ഗുരുഗ്രാമില്‍ ഒരാളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സതീഷ് കൗശികിന്റെ ആരോഗ്യാവസ്ഥ മോശമായത്. കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് സതീഷ് കൗശികിന്റെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും എന്നാണ് അറിയിച്ചിരിക്കുന്നത്.

നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായ സതീഷ് കൗശിക് ‘ജാനേ ഭി ദൊ യാരൂ’വിലൂടെയാണ് ആദ്യമായി വെള്ളിത്തിരിയിലെതത്തുന്നത്. ‘രൂപ് കി റാണി ചോറോന്‍ ക രാജ’യിലൂടെ സംവിധായകനായ സതീഷ് ‘മിസ്റ്റര്‍ ഇന്ത്യ’, ‘ദീവാന മസ്താന’, ‘ബ്രിക്ക് ലെയ്ന്‍’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘മിസ്റ്റര്‍ ബച്ചേര’, ‘ക്യോന്‍ കി’, ‘കഗാസ്’ തുടങ്ങിയവ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

‘പ്രേം’, ‘മിസ്റ്റര്‍ ബെച്ചേര’, ‘ഹമാര ദില്‍ ആപ്‌കെ പാസ് ഹെ’, ‘ക്യോന്‍ കി’, ‘കഗാസ്’, ‘ബധായി ഹൊ ബധായി’ തുടങ്ങിയവയാണ് സംവിധാനം ചെയ്തവയില്‍ ശ്രദ്ധേയമായവ. പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ‘എമര്‍ജന്‍സി’യിലും സതീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാഷണല്‍ സ്‌ക്രൂള്‍ഫ് ഡ്രാമയിലെയും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും പഠന ശേഷമാണ് സതീഷ് കൗശിക് കലാരംഗത്ത് സജീവമാകുന്നത്.