ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻെറ ഭാഗമായി ഏപ്രിൽ 12 മുതൽ പബ്ബുകളും ഹെയർ കട്ടിംഗ് സലൂണുകളും ഉൾപ്പെടെ യുകെയിൽ തുറന്നു പ്രവർത്തിക്കും. ജനുവരി 5 -നാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കർശനമായ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും രോഗ വ്യാപനവും മരണനിരക്കും കുറച്ചതിൻറെ ആശ്വാസത്തിലാണ് രാജ്യം. ലോക് ഡൗൺ ഏർപ്പെടുത്തി അധികം നാളുകൾ പിന്നിടുന്നതിന് മുൻപ് തന്നെ പ്രതിപക്ഷത്തുനിന്നും സ്വന്തം മന്ത്രിസഭയിൽ നിന്നുൾപ്പെടെ കടുത്ത വിമർശനങ്ങളാണ് ബോറിസ് ഗവൺമെൻറ് നേരിട്ടത്.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തിനായി അവതരിപ്പിച്ച രൂപരേഖയിൽ പല ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് ഏപ്രിൽ -12 മുതൽ പബ്ബുകളും ഹെയർ കട്ടിങ് സലൂണുകളും തുറക്കുന്നതുൾപ്പെടെയുള്ള ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടത്. ഇളവുകൾ തുടങ്ങുന്ന ദിവസം തന്നെ പബ്ബിൽ പോകാൻ ബുക്ക് ചെയ് തതായി വെളിപ്പെടുത്തി ജനങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിൻെറ ആഹ്ളാദം പ്രധാനമന്ത്രി മറച്ചുവെച്ചില്ല. എങ്കിലും തൻെറ നീണ്ടുവളർന്ന തലമുടി വെട്ടാൻ ഉടനെയെങ്ങും ഹെയർ കട്ടിങ് സലൂണിൽ പോകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനത്തെ കുറിച്ചുള്ള ആശങ്കയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത് നീണ്ടു പോകാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.