ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ വർഷത്തെ യുകെ ജെയിംസ് ഡൈസൺ അവാർഡ് പ്രാരംഭ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തുന്ന ഉപകരണത്തിന്. ബ്രസ്റ്റിലെ സംശയാസ്പദമായ മുഴകളും ബ്രസ്റ്റ് ടിഷ്യൂവിൽ എന്തെങ്കിലും അസ്വാഭാവികതകൾ കണ്ടെത്താനും ഈ ഉപകരണത്തിന് കഴിയും. സ്തനാർബുദം ഒരു ആഗോള പ്രശ്നമായ ഈ സാഹചര്യത്തിൽ ഈ കണ്ടെത്തൽ നിരവധിപേർക്ക് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞവർഷം യുകെയിൽ ഏകദേശം 11,500 സ്തനാർബുദ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ യുകെയിൽ ക്യാൻസർ മൂലം മരിക്കുന്നവരിൽ ഏറ്റവും രണ്ടാമത്തെ ഏറ്റവും ഉയർന്ന കാരണവും സ്തനാർബുദം തന്നെ. ഇത്രയും ഉയർന്ന കണക്കുകൾ ഉണ്ടെങ്കിലും പല സ്ത്രീകളും പ്രതിമാസ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെടുന്നു.

18 മുതൽ 35 വരെയുള്ള പ്രായപരിധിയിലുള്ള പകുതിയിലധികം സ്ത്രീകളും തങ്ങൾ സ്ഥിരമായി പരിശോധനകൾ നടത്തുന്നില്ലെന്ന് വ്യക്തമാക്കി. സ്തനാർബുദം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ അതിജീവന നിരക്ക് വളരെ ഉയർന്നതാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും റോയൽ കോളേജ് ഓഫ് ആർട്ടിലെയും ഇന്നൊവേഷൻ ഡിസൈൻ എഞ്ചിനീയറിംഗ് ബിരുദധാരികളായ ഡെബ്ര ബബലോലയും ഷെഫാലി ബൊഹ്‌റയും ആണ് അവരുടെ ഗവേഷണത്തിലൂടെ സ്ത്രീകൾക്ക് സ്വയം പരിശോധന നടത്താൻ സാധിക്കുന്ന രീതിയിലുള്ള ഉപകരണം തയ്യാറാക്കിയത്. ഈ ഉപകരണം ഉപയോഗിച്ച് വീട്ടിൽ തന്നെ സ്തനാരോഗ്യം നിരീക്ഷിക്കാം. പ്രതിമാസം ഗൈഡഡ് സെൽഫ് ചെക്കുകളും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുണ്ട്.