ലണ്ടന്‍: പത്ത് ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ബ്രെക്‌സിറ്റിന് ശേഷം യുകെ വിടുമെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടന്‍സി ഭീമനായ ഡെലോയിറ്റ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.2022ഓടെ ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് 36 ശതമാനം നോണ്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ പറയുന്നുവെന്ന് സര്‍വേ വിശദീകരിക്കുന്നു. 2020ഓടെ രാജ്യം വിടാനാണ് പദ്ധതിയെന്ന് 26 ശതമാനം പേരും പറയുന്നു. 3.4 മില്യന്‍ കുടിയേറ്റ തൊഴിലാളികളാണ് ബ്രിട്ടനിലുള്ളത്. ഇവര്‍ ചെയ്യുന്ന 12 ലക്ഷം തസ്തികകള്‍ ഇതോടെ ഒഴിയും.

ഇത് കടുത്ത പ്രതിസന്ധിയായിരിക്കും യുകെയ്ക്ക് സൃഷ്ടിക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അതിവിദഗ്ദ്ധ മേഖലയില്‍ നിന്നുള്ള തൊഴിലാളികളും യുകെ വിടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ യുകെ വിടാനാണ് 47 ശതമാനത്തോളം വരുന്ന ഇവരുടെയും പദ്ധതി. സര്‍ക്കാര്‍ കൂടുതല്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചാല്‍ യുകെയില്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് 32 ശതമാനം ആളുകള്‍ പറയുന്നു. കുറഞ്ഞ ജീവിതച്ചെലവും ജോലി. ജീവിത നിലവാരത്തിലുള്ള സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

ബ്രെക്‌സിറ്റിനു ശേഷം തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരെ രാജ്യത്തിന് നഷ്ടമാകുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശിച്ചാണ് ഈ സര്‍വേ ഫലം പുറത്തു വിട്ടിരിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.