ലണ്ടന്‍: ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്കുള്‍പ്പെടെ കേവല ഭൂരിപക്ഷം നേടാനാവില്ലെന്നതിനാല്‍ തൂക്ക് പാര്‍ലമെന്റിന് സാധ്യയേറുന്നു. ഇത് ബ്രെക്‌സിറ്റിനെ ബാധിക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ടോറി ഭൂരിപക്ഷമുള്ള സര്‍ക്കാരുകളുടെ കാലത്താണ് ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങി വെച്ചത്. ഒരു തെരഞ്ഞെടുപ്പിനെന്ന വണ്ണം പ്രചാരണം നടത്തിയാണ് ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ അനുകൂലാഭിപ്രായം ടോറികള്‍ സമാഹരിച്ചത്. ഇപ്പോള്‍ വരാനിരിക്കുന്നത് കൂട്ടുകക്ഷി മന്ത്രിസഭയാകുമ്പോള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ടോറികള്‍ക്ക് അടിച്ചേല്‍പ്പിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

ഇതുവരെ പുറത്തു വന്ന ഫലങ്ങള്‍ അനുസരിച്ച് തെരേസ മേയ് പിന്തുടര്‍ന്നു വന്ന ബ്രെക്‌സിറ്റ് നയങ്ങള്‍ ഇനി തൂക്ക് പാര്‍ലമെന്റില്‍ വിലപ്പോവില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും മേ എത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനപ്പെട്ട പല സീറ്റുകളും ടോറികള്‍ക്ക് നഷ്ടമാകുകയും ലേബര്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ടോറികള്‍ക്ക് 318 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇതുവരെ ഫലമറിഞ്ഞവയില്‍ 290 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവിന് ലീഡുണ്ട്.

249 സീറ്റുകളില്‍ ലേബര്‍ വിജയിച്ചു. 267 സീറ്റുകള്‍ വരെ ലേബര്‍ നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 11 സീറ്റും എസ്എന്‍പിക്ക് 32 സീറ്റും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് 2015നെ അപേക്ഷിച്ച് സീറ്റുകള്‍ നഷ്ടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പൗണ്ടിന്റെ മൂല്യം 1.5 ശതമാനം ഇടിഞ്ഞു.