ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം വംശീയാതിക്രമങ്ങളിലും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങിലും കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് പോലീസ് രേഖകള്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ 23 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും ഭീഷണി നേരിടുന്ന സമയമാണ് ഇതെന്ന് വിവരങ്ങള്‍ പുറത്തുവിട്ട ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിതപരിശോധനയ്ക്കു ശേഷമുള്ള 11 മാസത്തെ കണക്കുകളും ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ കണക്കുകളും താരതമ്യം ചെയ്താണ് പുതിയ കണക്ക് പുറത്തു വിട്ടിരിക്കുന്നത്.

2015-16 കാലയളവില്‍ ഇത്തരം ആക്രമണങ്ങളുടെ എണ്ണം 40,741 ആയിരുന്നെങ്കില്‍ ഹിതപരിശോധനയ്ക്കു ശേഷം അത് 49,921 ആയി ഉയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 32 പോലീസ് സേനകളില്‍ 11 സേനകള്‍ വിവരാവകാശ ചോദ്യത്തോട് പ്രതികരിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങൡ 40 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഗ്വെന്റ്, നോട്ടിംഗ്ഹാംഷയര്‍, കെന്റ് എന്നീ പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരം കുറ്റകൃത്യങ്ങള്‍ പകുതിയിലേറെ വര്‍ദ്ധിച്ചു. 2016 ജൂണ്‍ 23ന് നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലം മത, വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്.

ഈ വിവരങ്ങളുടെ അിസ്ഥാനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഗ്വെന്റിലാണ് അതിക്രമങ്ങളില്‍ ഏറ്റവും വര്‍ദ്ധനയുണ്ടായത്. 77 ശതമാനമാണ് വര്‍ദ്ധന. മുന്‍ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 367 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 649 ആയി ഉയര്‍ന്നു. കെന്റില്‍ 66 ശതമാനവും വാര്‍വിക്ക്ഷയറില്‍ 65 ശതമാനവും നോട്ടിംഗ്ഹാംഷയറില്‍ 57 ശതമാനവുമാണ് വംശീയ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന.