കോഴിക്കോട് വിവാഹദിനത്തില്‍ നവവധു ആത്മഹത്യ സംഭവത്തില്‍ ദുരൂഹത. സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ(30) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ആത്മഹത്യ നടക്കുന്നത്. വിവാഹ വീട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല, മേഘ സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

വെളുപ്പിന് ബ്യൂട്ടിഷ്യന്‍ എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. കുളിക്കാന്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും മേഘ പുറത്തിറങ്ങിയില്ല. ഏറെ നേരം വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ പൊളിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ചിലര്‍ ജനല്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് നോക്കി. മേഘയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതോടെ വാതില്‍ അതിവേഗത്തില്‍ പൊളിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതി എഴുതിവെച്ച ആത്മഹത്യാ കുറിപ്പിലാണ് ദുരൂഹത ഉണര്‍ത്തുന്ന വിവരങ്ങള്‍ ഉള്ളത്. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇതാരെക്കുറിച്ചാണ് വ്യക്തതയില്ല. നവവരനെക്കുറിച്ചാണിതെന്നും സൂചനയുണ്ട്. എന്നാല്‍ അന്വേഷണത്തിലെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍ വ്യക്തമാക്കിയിട്ടുണ്ട്.മേഘ എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി നിലവില്‍ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ വിവരമില്ല. യുവതി തൊഴിലെടുത്തിരുന്ന സ്ഥലത്തുള്ളവരും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്‌തേക്കും. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തിയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായിട്ടുള്ള സൂചനയുള്ളതിനാല്‍ ഇക്കാര്യവും പൊലീസ് പരിശോധിക്കും.