ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വീണ്ടും ബ്രിട്ടൻെറ ഉറക്കം കെടുത്താൻ തുടങ്ങിയിരിക്കുന്നു. യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കടുത്ത കോവിഡ് നിയന്ത്രണങ്ങളാലും വൈറസ് വ്യാപനത്തെ തടയുന്നതിൽ രാജ്യം ഒരു പരിധി വരെ വിജയം കണ്ടിരുന്നു. എന്നാൽ ശൈത്യകാലത്ത് രോഗവ്യാപനം കടുത്തേക്കാം എന്നാണ് നിലവിൽ ആരോഗ്യവിദഗ്ധർ കണക്കുകൂട്ടുന്നത്. പ്രതിദിന രോഗവ്യാപന നിരക്ക് തുടർച്ചയായ എട്ടാം ദിവസവും 4000 -ത്തിന് മുകളിലായത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇന്നലെ 49,139 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നിലവിൽ അർഹതപ്പെട്ട പരമാവധി ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കാനാണ് പ്രാധാന്യം നൽകുന്നതെന്ന് ഗവൺമെൻറ് വക്താവ് പറഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ നിർബന്ധിതരാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . അതിൻറെ ഭാഗമായി മാസ്‌ക് ധരിക്കൽ , വർക്ക് ഫ്രം ഹോം തുടങ്ങിയ നടപടികളിലേയ്ക്ക് വീണ്ടും തിരിച്ചു പോകേണ്ടതായി വന്നേക്കാം. എൻഎച്ച്എസിന് കോവിഡ് രോഗികൾ മൂലമുണ്ടാകുന്ന അധിക സമ്മർദം ഒഴിവാക്കാനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് എൻഎച്ച്എസ് കോൺഫെഡറേഷന്റെ തലവൻ മാത്യു ടെയ് ലർ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് മന്ത്രിമാർ യോജിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂലൈ മുതൽ തിരക്കേറിയ ഇൻഡോർ പബ്ലിക് ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് യുകെയിൽ നിർബന്ധമല്ലാതാക്കിയിരുന്നു. തുടർന്ന് തിരക്കേറിയ സൂപ്പർമാർക്കറ്റിലും, ട്രെയിനിലും, ബസുകളിലും മാസ്‌കില്ലാതെയാണ് ആളുകളെത്തുന്നത്. രോഗ വ്യാപനം ഉയരുമ്പോഴും മാസ്‌ക് ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. പൊതുജനങ്ങൾക്ക് ഇടയിൽ വൈറസ് പകരുന്നത് തടയാൻ ഫെയ്സ് മാസ്കുകൾ സഹായിക്കുമെന്ന് പഠനം തെളിയിച്ചുണ്ട്. അതേസമയം ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു സർവേ പ്രകാരം സ്വീഡനിലും നെതർലാൻഡിലുമുള്ള ആളുകൾ യുകെയിലെ ജനങ്ങളുടെ അത്രപോലും മാസ്ക് ധരിക്കുന്നില്ലെങ്കിലും അവിടെ കേസുകൾ ഉയരുന്നില്ല. അതിനാൽ രാജ്യത്ത് പ്രതിദിനം കേസുകൾ വർധിക്കുന്നതിന്റെ കാരണം മാസ്ക് ധരിക്കാത്തത് മാത്രമാണെന്ന് പറയാൻ കഴിയില്ലെന്ന അഭിപ്രായവും ഉണ്ട്. സ്കോട്ട്ലൻഡ് സർക്കാർ ഇപ്പോഴും വീടിനകത്ത് മാസ്കുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിൽ അത് നിർബന്ധമില്ല.