ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ ബന്ധുക്കളെ കാണാനെത്തിയ ബ്രിട്ടീഷ് യുവതി വെടിയേറ്റ് മരിച്ചു. ലെസ്റ്റർഷെയറിൽ കഴിയുന്ന ഫാത്തിമ ഇസയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം രണ്ടാഴ്ചയോളം ചെലവഴിക്കാൻ ഭർത്താവ് ഫയാസിനൊപ്പമാണ് ഫാത്തിമ എത്തിയത്. ജോഹന്നാസ്ബർഗിലെ ഗേറ്റഡ് മെയേർസൽ വ്യൂ എസ്റ്റേറ്റിലെ വസതിയിൽ താമസിക്കുമ്പോഴാണ് വെടിയേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ ബന്ധുവിന്റെ കയ്യിൽ നിന്നാണ് വെടിയേറ്റത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റ ഫാത്തിമ തൽക്ഷണം മരിച്ചു.

നാല് കുട്ടികളുടെ അമ്മയാണ് ഫാത്തിമ. പാരാമെഡിക്കുകൾ എത്തി ഫാത്തിമയെ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൂർണ്ണമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പോലീസ് വക്താവ് പറഞ്ഞു. ഫയാസിനെ സഹായിക്കാനായി ബന്ധുക്കൾ ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് ലെസ്റ്ററിലെ പ്രാദേശിക വൃത്തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

ഫാത്തിമയുടെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ദി സിറ്റി ഓഫ് ലെസ്റ്റർ കോളേജിലെ സഹപ്രവർത്തകർ. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണ് ജോഹന്നാസ്ബർഗ്. ദക്ഷിണാഫ്രിക്കയിൽ പ്രതിദിനം 58 കൊലപാതകങ്ങളും 150 ബലാത്സംഗങ്ങളും എണ്ണമറ്റ സായുധ കവർച്ചകളും കാർ കടത്തലും നടക്കുന്നതിനാൽ, നിരവധി താമസക്കാർ ആയുധധാരികളാണ്.