ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഫലമായി കടുത്ത സാമ്പത്തിക മാന്ദ്യം നേരിട്ടെങ്കിലും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ബ്രിട്ടൻ. സെന്റർ ഫോർ ഇക്കണോമിക് ആന്റ് ബിസിനസ് റിസർച്ചിന്റെ (സി‌ഇ‌ബി‌ആർ) വാർഷിക ലീഗ് പട്ടിക പ്രകാരം ഇന്ത്യയെ മറികടന്നാണ് ബ്രിട്ടൻ അഞ്ചാം സ്ഥാനത്തെത്തിയത്. 2019ൽ ഇന്ത്യയ്ക്ക് താഴെയായിരുന്നു ബ്രിട്ടന്റെ സ്ഥാനം. 2020 ന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ മൊത്തം ഇടിവ് 21.2 ശതമാനമായിരുന്നിട്ടും പിന്നീട് നടത്തിയ പരിശ്രമഫലമാണ് ലക്ഷ്യം കണ്ടത്. ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ), വാർഷിക ശരാശരി വളർച്ചാ നിരക്ക് 3.4 ശതമാനമാണെന്ന് പ്രവചിച്ചു. യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്ക് താഴെ അഞ്ചാമതായാണ് ബ്രിട്ടന്റെ സ്ഥാനം. ഇത്തവണ ഇന്ത്യ ആറാം സ്ഥാനത്തും ഫ്രാൻസ് ഏഴാം സ്ഥാനത്തുമാണ്.

2028ഓടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുമെന്നും അവർ പ്രവചിച്ചു. സി‌ഇ‌ബി‌ആർ റിപ്പോർട്ട്‌ പ്രകാരം 2025 വരെ വാർഷിക വളർച്ചാ നിരക്ക് ശരാശരി 4 ശതമാനമായിരിക്കും. 2026 മുതൽ 2030 വരെ വളർച്ചാ നിരക്ക് പ്രതിവർഷം 1.8 ശതമാനമാകുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ 2024ൽ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും രാജ്യം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി‌ഇ‌ബി‌ആർ പ്രവചിച്ചു. വരും വർഷങ്ങളിൽ ബ്രിട്ടന്റെ ഡിജിറ്റൽ മേഖല അഭിവൃദ്ധി പ്രാപിക്കുമെന്ന് സിഇബിആർ ഡെപ്യൂട്ടി ചെയർമാൻ ഡഗ്ലസ് വില്യംസ് അഭിപ്രായപ്പെട്ടു.

ബ്രെക്സിറ്റ്‌ പ്രതിസന്ധി മുന്നിലുണ്ടായിരുന്നിട്ടും യൂറോപ്പിലെ മികച്ച രാജ്യങ്ങളിൽ ഒന്നായി മാറാൻ ബ്രിട്ടന് സാധിച്ചുവെന്ന് സിഇബിആർ കൂട്ടിച്ചേർത്തു. നോട്ട് നിരോധനത്തിൽ തുടങ്ങിയ തകർച്ചയും തുടർന്ന് കോവിഡ് മഹാമാരി മൂലം രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവുമാണ് ഇന്ത്യയെ ഇത്തവണ പിന്നിലേക്ക് വലിച്ചത്.