ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ ശിശു ജനന നിരക്കിൽ ഉണ്ടാവുന്ന കുറവ് ദീർഘകാല സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടേക്കാമെന്ന് തിങ്ക്ടാങ്ക്. ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന് മികച്ച ശിശു സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യണമെന്നും സോഷ്യൽ മാർക്കറ്റ് ഫൗണ്ടേഷൻ വ്യക്തമാക്കി. സാധാരണയായി ജോലി ചെയ്യുന്ന മാതാപിതാക്കൾ അവരുടെ വരുമാനത്തിന്റെ 22% മുഴുവൻ സമയ ശിശുസംരക്ഷണത്തിനായി ചെലവഴിക്കുന്നുണ്ട്. ഇത് പാശ്ചാത്യ സമ്പദ്‌വ്യവസ്ഥയുടെ ശരാശരിയേക്കാൾ ഇരട്ടിയാണ്. പ്രശ്നപരിഹാരത്തിനായി മന്ത്രിമാർ ഒരു ക്രോസ്-ഗവൺമെന്റ് ടാസ്ക്ഫോഴ്സ് രൂപീകരിക്കണമെന്നും അവർ നിർദേശിക്കുന്നു. 1964 -ൽ ഇംഗ്ലണ്ടിലും വെയിൽസിലും ജനനനിരക്ക് ഉയർന്നിരുന്നു. ഓരോ സ്ത്രീയ്ക്കും ഉള്ള കുട്ടികളുടെ എണ്ണം ശരാശരി 2.93 ആയിരുന്നു. കഴിഞ്ഞ വർഷം ഇത് 1.58 ആയി കുറഞ്ഞു.

കുട്ടികളെ പ്രസവിക്കുന്നതിന് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി നടപ്പിലാക്കുന്ന നയമാണ് പ്രൊനാറ്റലിസം. സർക്കാർ പിന്തുണയിലൂടെ ജനനനിരക്ക് ഉയർത്തുന്ന നടപടിയാണിത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 28 ശതമാനം, ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന് പ്രത്യേകമായി നിയമങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിൽ, 950 യൂറോയുടെ ‘ബർത്ത് ഗ്രാന്റ്’ നിലവിലുണ്ട്.

നയങ്ങൾ രൂപീകരിക്കുമ്പോൾ, ജനസംഖ്യാ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മന്ത്രിമാർ ഒരു ക്രോസ്-ഡിപ്പാർട്ട്മെന്റൽ ടാസ്ക്ഫോഴ്സ് ഉണ്ടാക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ജനനനിരക്കിലെ കുറവ് സാമൂഹികവും സാമ്പത്തികവുമായ ക്ഷേമത്തിന് വിലങ്ങുതടിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആറു മാസങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിലെ ജനനനിരക്ക് എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. 2020 ൽ ന്യൂസിലാന്റിൽ 57,753 ജനനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,064 (3%) ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.