ലണ്ടന്‍: ഹീറ്റ് വേവ് തുടരുന്നതിനാല്‍ യുകെയില്‍ കടുത്ത ചൂട് തുടരുകയാണ്. ഉരുകുന്ന ചൂടിലും കുട്ടികളുടെ യൂണിഫോമില്‍ കടുംപിടിത്തം തുടരുന്ന സ്‌കൂളുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു. ബ്ലേസര്‍ ഇല്ലാതെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ച സ്‌കൂളുകളാണ് വിമര്‍ശന വിധേയമാകുന്നത്. ബോണ്‍മൗത്തിലെ ബിഷപ്പ് ഓഫഅ വിന്‍ചെസ്റ്റര്‍ അക്കാഡമി തന്റെ മൂന്ന് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചതായി കെല്ലി അഡെന്റീല്‍ എന്ന സ്ത്രീ പറഞ്ഞു. സ്‌കൂള്‍ നിയമം അനുസരിച്ച് ജാക്കറ്റ് നിര്‍ബന്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞതായി കെല്ലി ബോണ്‍മൗത്ത് എക്കോയോട് പ്രതികരിച്ചു.

സ്‌കൂളിന്റെ നിയമത്തില്‍ പൂര്‍ണ്ണമായും യൂണിഫോം ധരിക്കാതെ വകുന്ന കുട്ടികളെ തിരികെ വീട്ടിലേക്ക് അയക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലായ്‌പോഴും ബ്ലേസര്‍ ധരിക്കണമെന്നും സ്‌കൂള്‍ അംഗീകരിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈല്‍, മേക്ക് അപ്, ആഭരണങ്ങള്‍ എന്നിവ മാത്രമേ പാടുള്ളു എന്നാണ് ചട്ടം. ബിഷപ്പ് ഓഫ് വിന്‍ചെസ്റ്റര്‍ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ കാഴ്ചയിലുള്‍പ്പെടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നവരായിരിക്കണം. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ ശാഠ്യമെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം.

കിംഗ്സ്റ്റണ്‍ അപ്പോണ്‍ ഹള്ളിലെ കിംഗ്‌സ് വുഡ് അക്കാഡമിയില്‍ നിന്നും ബ്ലേസര്‍ ധരിക്കാത്തതിന് മൂന്ന് കുട്ടികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. കടുത്ത ചൂടില്‍ തന്റെ മകന്‍ കുഴഞ്ഞു വീണതായി മങ്ക്മാന്‍ എന്ന സ്ത്രീ പറഞ്ഞു. അതേത്തുടര്‍ന്ന് കുട്ടി ബ്ലേസര്‍ ധരിക്കുന്നത് ഒഴിവാക്കിക്കോട്ടെ എന്ന് താന്‍ സ്‌കൂള്‍ റിസപ്ഷനില്‍ അന്വേഷിച്ചു. കയ്യില്‍ ഒപ്പം കരുതിയാല്‍ മതിയാകും എന്ന മറുപടിയാണ് തനിക്ക് ലഭിച്ചത്. പക്ഷേ അഞ്ച് മിനിറ്റിനകം തന്റെ കുട്ടിയെ പുറത്താക്കിയെന്ന് സ്‌കൂളില്‍ നിന്ന് ഫോണ്‍ വന്നതായി അവര്‍ പറഞ്ഞു. മറ്റ് രണ്ട് കുട്ടികളെക്കൂടി പുറത്താക്കിയിട്ടുണ്ട്.