ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബാർബഡോസ് ദ്വീപിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തതിന് ബ്രിട്ടീഷ് വ്യവസായിക്കെതിരെ കേസെടുത്തു. ബ്രിഡ്ജ്ടൗണിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ നടന്ന വാദത്തിൽ വെച്ചാണ് ഡാനിയേൽ ജോൺസൻ കുറ്റം സമ്മതിച്ചത്. 4,000 പൗണ്ടിന്റെ ജാമ്യം അനുവദിച്ചെങ്കിലും ദ്വീപ് വിട്ടുപോകാൻ കഴിയാത്തതിനാൽ പാസ്‌പോർട്ട് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ ഹാജരാകാനും ഉത്തരവിൽ പറയുന്നു. എൻഡ്‌ലെസ് ഇലക്‌ട്രിക്‌സ് എന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണ് ഇയാൾക്ക്.

കഴിഞ്ഞ ഏഴ് വർഷമായി ബാർബഡോസിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. സംഭവത്തിൽ, ജോൺസനെ യുവതിക്ക് പരിചയമുണ്ടെന്നും അവർ മറ്റ് ബിഎ ക്രൂവിനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നും പോലീസ് പറഞ്ഞു. സ്റ്റോപ്പ്‌ ഓവർ സമയത്ത് 300 പൗണ്ട് നൽകാം എന്ന വ്യാജേനെയാണ് പ്രതി ആക്രമിച്ചതെന്നും അതിജീവിത പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ബാർബഡോസിൽ നിന്ന് ലണ്ടനിലേക്കുള്ള ബിഎ വിമാനത്തിലെ യുവതിയുടെ നാല് സഹപ്രവർത്തകരുടെ മൊഴിയെടുക്കേണ്ടി വന്നതിനാൽ വിമാനം റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് 150 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

പോലീസ് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബ്രിട്ടീഷ് എയർവേയ്‌സ് അവരുടെ സ്വന്തം അന്വേഷകനെയും അയച്ചു. പ്രതിയെ കണ്ടെത്താൻ പോലീസിന് ആദ്യം കഴിഞ്ഞില്ലെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിറ്റക്ടീവിന്റെ ചോദ്യം ചെയ്യൽ മാറ്റിവെക്കേണ്ടി വന്നു. ബ്രിട്ടീഷ് എയർവെയ്‌സിലെ ജീവനക്കാർ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ബാർബഡോസ് പോലീസ് വക്താവ് ഇൻസ്പെക്ടർ റോഡ്‌നി ഇന്നിസ് കൂട്ടിചേർത്തു. വിശദമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.