ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രായം കൂടുതലാണെന്ന കാരണത്താൽ 8 വർഷത്തോളമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ദമ്പതികൾ പുറത്താക്കപ്പെടും. വിസ മാറ്റങ്ങൾ കാരണം സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് അൻപത്തിയെഴുകാരനായ ഗ്ലെൻ ടണിക്ലിഫിനും ഭാര്യ അൻപതുകാരിയായ ഷീനയ്ക്കുമാണ് ഏഴാഴ്ചയ്ക്കുള്ളിൽ തിരിച്ചു പോകേണ്ടതായി വരുന്നത്. തങ്ങളുടെ രണ്ട് പെൺമക്കളോടൊപ്പം ഈസ്റ്റ് സസ്സെക്സിൽ നിന്നുമായിരുന്നു പെർത്തിലേക്ക് അവർ താമസം മാറ്റിയത്.

കുടുംബത്തിലെ ഓരോ അംഗത്തിനും ജോലി ഉണ്ടായിരുന്നിട്ടും, പൗരത്വം നേടുന്നതിലേക്കുള്ള ആദ്യപടിയായ പെർമനന്റ് റസിഡൻസി അഥവാ പി ആർ ലഭിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന പ്രായം 45 വയസ്സ് ആയതിനാലാണ് ഇരുവർക്കും മടങ്ങേണ്ടതായി വരുന്നത്. തങ്ങൾക്ക് യുകെയിലേക്ക് മടങ്ങാൻ താല്പര്യമില്ലെന്ന് ഷീന മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് 45 വയസ്സ് കഴിഞ്ഞതിനാൽ ഓസ്ട്രേലിയയിൽ പി ആർ നേടാനുള്ള അവസരം ഇനി ഇല്ലെന്നും അതിനാൽ പ്രായം കൂടുതലായ കാരണം തങ്ങൾക്ക് മടങ്ങേണ്ടതായി വരുമെന്നും ഇരുവരും പറഞ്ഞു.

ഗ്ലെനിന്റെ ജോലിയുടെ വിസയിലാണ് ഇപ്പോൾ നിലവിൽ കുടുംബം ഓസ്ട്രേലിയയിൽ കഴിയുന്നത്. നിലവിൽ അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്ന കമ്പനി നിർത്തുവാൻ പോകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇനി സ്ഥിരമായ വിസ ലഭിക്കാനുള്ള സാധ്യതയില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങൾ ഏകദേശം 63200 ഓളം പൗണ്ട് വിസ ആവശ്യങ്ങൾക്കായി ചെലവാക്കിയതായും ദമ്പതികൾ വ്യക്തമാക്കി. മക്കളിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ടാംസിനു മാത്രമാണ് നിലവിൽ ഓസ്ട്രേലിയയിൽ തുടരാൻ സാധിക്കുന്നത്. ഓസ്ട്രേലിയൻ ആംഗ്യ ഭാഷ പഠിക്കുന്ന മറ്റൊരു മകളായ മോളിക്ക് , തന്റെ കോഴ്സിന് സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള യോഗ്യത ഇല്ലാത്തതിനാൽ തുടരുവാൻ സാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.