തെക്കന്‍ ഗോവയിലെ പാലോളം ബീച്ചില്‍ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായതായി പൊലീസ്. 42കാരിയാണ് ആക്രമിക്കപ്പെട്ടത്. കാനക്കോണ റെയില്‍വേ സ്റ്റഷനില്‍ നിന്നും പാലോളത്തില്‍ വാടകക്കെടുത്ത താമസ്ഥലത്തേക്ക് പോകവേയാണ് സംഭവമെന്നാണ് യുവതി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഞങ്ങള്‍ക്കു ലഭിച്ച വിവരണത്തിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.’ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രഭുദേശി പറഞ്ഞു.

ആക്രമണത്തിന് ഇരയായ യുവതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയെന്നും ഐ.പി.സി സെക്ഷന്‍ 376 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ് സീസണായ ഇപ്പോള്‍ ഗോവയില്‍ നിരവധി വിദേശികളാണ് എത്തിച്ചേരുന്നത്. മിക്കയാളുകളും സീസണ്‍ അവസാനിക്കുന്ന മാര്‍ച്ചുവരെ ഇവിടെ തങ്ങാറുമുണ്ട്. ഗോവയിലെ സ്ഥിരം സന്ദര്‍ശകയാണ് ആക്രമിക്കപ്പെട്ട യുവതിയെന്നാണ് പൊലീസ് പറയുന്നത്.