ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മെയ് 6 -ന് നടക്കുന്ന ചാൾസ് രാജാവിൻെറ കിരീടധാരണത്തിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേയ്ക്ക്. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.

ചാൾസിന്റെ കിരീടധാരണത്തിനു ശേഷം കാമിലയുടെ പദവി രാജപത്നി എന്നതിന് പകരം രാജ്ഞി എന്നാകും. കാമിലയെ രാജ്ഞിയായി കിരീടധാരണം ചെയ്യണം എന്ന ചാൾസിൻെറ ഏറെനാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. ക്ഷണക്കത്തില്‍ തന്നെ പറയുന്നത് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനു ക്ഷണിക്കുന്നു എന്നാണ്. ഇതുവരെ രാജപത്നി (ക്വീൻ കണ്‍സോര്‍ട്ട്) എന്ന പദവിയായിരുന്നു കാമിലയ്‌ക്ക് ഉണ്ടായിരുന്നത്.

നൂറ്റാണ്ടിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന സ്‌ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവരിൽ 100 പേർ രാഷ്ട്രമേധാവികൾ ആണ്. പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂടെ ഒരു മലയാളി കുടുംബവും ഇടംപിടിച്ചിട്ടുണ്ട്. കാമിലയുടെയും ചാൾസിൻെറയും ഇഷ്ട ഡോക്ടർ ആയി തീർന്ന ഡോ. ഐസക് മത്തായി നൂറനാലിയും ഡോ.സുജ ഐസക്കിനും ആണ് ക്ഷണം ലഭിച്ചത്. ഇവർ നടത്തുന്ന ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലെ സ്ഥിര അഥിതിയാണ് കാമില. 2019-ൽ ചാൾസ് ചികിത്സയ്ക്കായി സൗഖ്യയിൽ എത്തിയിരുന്നു.