മലയാളം യുകെ ന്യൂസ് ബ്യുറോ

8 മാസത്തെ അന്വേഷണത്തിനൊടുവിൽ അഭിഭാഷകയും ക്വീൻസ് കൗൺസിലും ആയ നവോമി ഇല്ലെൻബൊഗെൻ പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെകുറിച്ച് പറയുന്നത്. 20% എംപിമാരും ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചിൽ ഒരു ഉദ്യോഗസ്ഥക്ക് ഭീഷണിയും ഉപദ്രവും നേരിടേണ്ടി വരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു മാറ്റവും സംഭവിക്കില്ല എന്ന ഉറപ്പുള്ളതിനാൽ ഭീഷണിയും ഉപദ്രവവും നേരിട്ട ആരും പരാതിപ്പെടാൻ തയ്യാറായില്ല. കൂടാതെ അവർക്കെതിരെ തന്നെ പരാതി ഉയരുമെന്ന ഭീതിയും. പാർലമെന്റിൽ ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നു.

മുതിർന്ന അഭിഭാഷക ജെമ്മ വൈറ്റ് നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക പീഡനത്തെ പറ്റിയും ശാരീരിക പീഡനത്തെ പറ്റിയും തെളിവുകൾ ലഭിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം വളരെയധികം ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് ജെമ്മ പറഞ്ഞു. എംപിമാർ എങ്ങനെ സെക്രട്ടറിമാരോടും ഗവേഷകരോടും പെരുമാറുന്നു എന്നത് അടിസ്ഥാനമാക്കിയിരുന്നു ജെമ്മ വൈറ്റിന്റെ അന്വേഷണം. ” ഒരു എംപിക്ക് വേണ്ടി ജോലി ചെയുന്നതാണ് ഞാൻ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ സമ്മർദം. ” ഒരു ഉദ്യോഗസ്ഥ വൈറ്റിനോട് പറയുകയുണ്ടായി. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റത്തെപ്പറ്റി പല ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.

 

ലൈംഗിക പീഡനവും ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ആവശ്യമില്ലാതെയുള്ള സ്പർശനം നേരിടേണ്ടി വന്ന പലരും അവരുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞു.കൂടാതെ എംപിമാർ അപമാനിക്കുന്നത് പതിവാണെന്നും ഇത് അവരെ മാനസികമായി തളർത്തുന്നുവെന്നും അവർ വെളിപ്പെടുത്തി. ലേബർ പാർട്ടി എംപി വലേറി വസ് പറഞ്ഞു ” ഈ റിപ്പോർട്ട്‌ ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. ” ഇതിനെതിരെ ഉടൻ തന്നെ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചീഫ് എക്സിക്യൂട്ടീവ് റെബേക്ക ഹിൽസെൻരാത് പറഞ്ഞു.

പാർലമെന്റിനെ ഒരു മാന്യമായ സ്ഥലമാക്കി മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്തമാണെന്ന് ഹൗസ് ഓഫ് കോമൺസ് കമ്മീഷൻ അഭിപ്രായപ്പെട്ടു. സിസിടിവി ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒരു ഡയറക്ടർ ജനറലിനെ നിയമിക്കുന്നതും നല്ല കാര്യമാണെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2018ൽ ഡെയിം ലോറ പുറത്തുവിട്ട റിപ്പോർട്ടിലും പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെ പറ്റി വിവരിക്കുന്നുണ്ട്. ലോർഡ് ഹെസ്റ്ററിനെതിരെ എഴുത്തുകാരി ജെസ്‌വിൻഡർ സംഘെര ഉയർത്തിയ ലൈംഗിക ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തെ ശിക്ഷിക്കുകയുണ്ടായി. എന്നാൽ സഹപ്രവർത്തകരുടെ ഇടപെടൽ മൂലം പിന്നീട് അദ്ദേഹം രക്ഷപെട്ടു. ഉദ്യോഗസ്ഥരെ ലൈംഗിക പീഡനത്തിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതികളും നടപടികളും കൊണ്ടുവരുമെന്ന് വുമൺ ആൻഡ് ഇക്വാലിറ്റി മിനിസ്റ്റർ പെനി മോർഡോണ്ട് പറഞ്ഞു.

പാർലമെന്റ് ഹെൽപ്പ് ലൈൻ നിലവിൽ വന്നു ഒൻപത് മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും , ലൈംഗികാതിക്രമങ്ങൾക്കെതിരെയും 550 പരാതികൾ രേഖപെടുത്തപ്പെട്ടു എന്നുള്ള വിവരം ഈയിടെ   മലയാളം യുകെ ന്യൂസ് ബ്യുറോ റിപ്പോർട്ട് ചെയ്തിരുന്നു