പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടം നേടിയിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തി.

എന്നാല്‍ പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്‌കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.

ബോബിയുടെ വാക്കുകള്‍:

”പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.

പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.”

തന്റെ ജീവിതം സിനിമയാക്കാന്‍ ഒരു പ്രവാസി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനിലെ ബിസിനസുകാരനാണ്. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്ക് ബോബി ഫാന്‍സ് ക്ലബിലൂടെ നല്‍കാനാണ് തീരുമാനം.

15-20 വര്‍ഷം മുന്‍പുള്ള ബോബി എങ്ങനെയാണ്, ആ ജീവിതം എങ്ങനെയായിരുന്നു, അതെല്ലാമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ആര് നായകനായി എത്തുമെന്ന് നിര്‍മാതാവും ഡയറക്ടറും തീരുമാനിക്കട്ടെയെന്നും ബോബി പറഞ്ഞു.