ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെതിരെ ലേബർ പാർട്ടിക്കുള്ളിലെ കലാപം ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് ഉൾപ്പെടെ മന്ത്രിസഭയിലെ പലരും സ്റ്റാർമർ രാജിവെക്കാനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സർക്കാരിന്റെയും പാർട്ടിയുടെയും ഉന്നത തലങ്ങളിലുള്ള ഭിന്നത പുറത്തുവന്നിരിക്കുകയാണ്. അതേസമയം മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ സ്റ്റാർമറിന് ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച പുലർച്ചെയോടെ സ്റ്റാർമർ രാജിവെക്കണമെന്നോ സമയക്രമം വ്യക്തമാക്കണമെന്നോ ആവശ്യപ്പെട്ട ലേബർ എംപിമാരുടെ എണ്ണം 72 ആയി ഉയർന്നു.

ഇംഗ്ലണ്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് സ്റ്റാർമറിനെതിരായ പ്രതിഷേധം ശക്തമായത്. ഏകദേശം 1,500 കൗൺസിലർ സീറ്റുകൾ പാർട്ടിക്ക് നഷ്ടമായി. റിഫോം യുകെയുടെ മുന്നേറ്റവും ഗ്രീൻ പാർട്ടിയുടെ വളർച്ചയും ലേബറിന് വലിയ തിരിച്ചടിയായി. വെയിൽസിൽ നൂറ്റാണ്ട് നീണ്ട ആധിപത്യവും പാർട്ടിക്ക് നഷ്ടമായി. സ്കോട്ട് ലൻഡിലും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ, “ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു” എന്ന് ആരോപിച്ച് നിരവധി എംപിമാർ സ്റ്റാർമറുടെ നേതൃത്വത്തെ തുറന്നടിച്ചു.

എന്നാൽ വിമർശനങ്ങൾക്കിടയിലും കിയർ സ്റ്റാർമർ പദവി ഒഴിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. സർക്കാർ ചില പിഴവുകൾ ചെയ്തതായി സമ്മതിച്ചെങ്കിലും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുപ്പമുള്ള ബന്ധം വേണമെന്ന നിലപാട് ആവർത്തിച്ച സ്റ്റാർമർ, ബ്രിട്ടീഷ് സ്റ്റീൽ ദേശീയവത്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പാർട്ടി ജനങ്ങളുടെ എതിർപ്പ് ഗൗരവമായി കാണണമെന്നും പ്രവർത്തനത്തിലൂടെയാണ് വിശ്വാസം വീണ്ടെടുക്കേണ്ടതെന്നും മുന്നറിയിപ്പ് നൽകി.











Leave a Reply