സ്വന്തം ലേഖകൻ

ലണ്ടൻ : വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കണമെന്ന ആവശ്യം ശക്തം. വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു . ഇത് മുസ്ലിം സ്ത്രീകളെ വലിയതോതിൽ ബാധിച്ചേക്കും. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഭർത്താവോ വീട്ടുകാരോ അറിഞ്ഞാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിനാൽ പല മുസ്‌ലിം സ്ത്രീകളും പ്രശ്നങ്ങൾ നേരിടുകയും ചിലപ്പോഴൊക്കെ കൊല്ലപ്പെടുന്ന സാഹചര്യം വരെ നിലനിൽക്കുന്നു . മിഡിൽ ഈസ്റ്റേൺ വിമൻ ആന്റ് സൊസൈറ്റി ഓർഗനൈസേഷന്റെ സ്ഥാപകനായ ഹലാലെ തഹേരി ഒരു മൊറോക്കൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ ഒളിവിൽ പാർപ്പിച്ചതായി ബിബിസി ന്യൂസിനോട് പറഞ്ഞു. 2014ൽ ലണ്ടനിൽ എത്തിയ വിദ്യാർത്ഥിനി ഒരാളുടെ കൂടെ മാറി താമസിക്കുകയും ഇതറിഞ്ഞ വീട്ടുകാർ അവളെ ഒരു കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി. മകൾക്ക് കന്യകാത്വം നഷ്ടമായെന്ന് അറിഞ്ഞ പിതാവ് അവൾക്കു നേരെ വധഭീഷണി വരെ മുഴക്കുകയുണ്ടായി. തുടർന്നാണ് ലണ്ടനിലേക്ക് രക്ഷപ്പെട്ടത്.

യുകെയിൽ കുറഞ്ഞത് 22 സ്വകാര്യ ക്ലിനിക്കുകളെങ്കിലും ഹൈമെൻ റിപ്പയർ ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മണിക്കൂർ ശസ്ത്രക്രിയക്ക് അവർ 3,000 ഡോളർ വരെ ഈടാക്കുന്നു .
വിവാഹ രാത്രിയിൽ “കന്യകയല്ല” എങ്കിൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഭയക്കുന്ന സ്ത്രീകളിൽ നിന്ന് ഇത്തരം ക്ലിനിക്കുകൾ ലാഭമുണ്ടാക്കുന്നുവെന്ന് വനിതാ അവകാശ പ്രവർത്തകർ പറയുന്നു. ഈയൊരു സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. എന്നാൽ നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചു.

ലാബിയാപ്ലാസ്റ്റി പോലുള്ള മറ്റ് സൗന്ദര്യവർദ്ധക ജനനേന്ദ്രിയ നടപടിക്രമങ്ങൾ, യുകെയിലെ ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രചാരം നേടുന്നുണ്ട് . ഈ നടപടിക്രമങ്ങളുടെ ദീർഘകാല ഫലങ്ങളെക്കുറിച്ച് വളരെക്കുറച്ചേ അവർക്ക് അറിവുള്ളൂവെന്നും ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സ്ത്രീകൾക്ക് വേണ്ടത്ര മാനസിക പിന്തുണ ലഭിക്കുന്നില്ലെന്നും പ്രചാരകർ പറയുന്നു. ഈ നിരോധനം ഉചിതമായ ഒന്നല്ലെന്ന് ഈ പ്രക്രിയയ്ക്ക് ആദ്യം സാക്ഷ്യം വഹിച്ച ബാർട്ട്സ്, ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ എന്നിവയിലെ വിമൻസ് ഹെൽത്ത് പ്രൊഫസർ ഡോ. ഖാലിദ് ഖാൻ അഭിപ്രായപ്പെട്ടു.