ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാട്ടുതീ തങ്ങൾ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. 30 ചതുരശ്ര മൈൽ (80 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള മലനിരകളിലെ കാനിച്ചിന് സമീപമുള്ള വനപ്രദേശത്തുകൂടിയാണ് തീ പടർന്നതെന്ന് സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അധികൃതർ അറിയിച്ചു. ഞായറാഴ്ച മുതൽ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ച മുതൽ നാല് പ്രദേശങ്ങളിലാണ് സമാനമായ രീതിയിൽ തീപിടുത്തം റിപ്പോർട്ട്‌ ചെയ്തത്.

ഭൂപ്രകൃതി ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാരണം തീ കെടുത്തൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. അഗ്നിശമന സേനാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടയിൽ തീപിടിത്തമുണ്ടായ സ്ഥലത്തുണ്ടായിരുന്ന രണ്ട് അഗ്നിശമന സേനാംഗങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞത് രക്ഷപ്രവർത്തനത്തെ മന്ദഗതിയിലാക്കി. അപകടത്തിൽ സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും പരിസരവാസികളും ചേർന്നാണ് തീയണച്ചത്.

അഞ്ച് മൈൽ നീളവും ആറ് മൈൽ വീതിയുമുള്ള പ്രദേശത്തെ തീ ബാധിച്ചതായി എസ്എഫ്ആർഎസ് ഗ്രൂപ്പ് കമാൻഡർ ജാമി ത്രോവർ പറഞ്ഞു. ‘അപ്രതീക്ഷിതമായിട്ടാണ് തീ ഉയർന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ഇത്രയും പെട്ടെന്ന് തീ വ്യാപിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.