ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ റെക്കോർഡ് നിരക്കിലേക്ക് ഉയരുന്നതായി റിപ്പോർട്ട്‌. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിന്റെ മൂന്നാം പാദത്തിൽ സമ​ഗ്ര ഇൻഷുറൻസ് പരിരക്ഷ 29 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്സ് പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള തുകയിൽ 9% വർദ്ധനവ് രേഖപ്പെടുത്തി. ശരാശരി 561 പൗണ്ട്. വർഷത്തിന്റെ മൂന്നാം പാദത്തിൽ പെയിന്റിന്റെ വില 16 ശതമാനവും സ്പെയർ പാർട്‌സ് വില 11 ശതമാനവും വർദ്ധിച്ചതായി ഇൻഷുറർമാർ റിപ്പോർട്ട് ചെയ്തു.

അറ്റകുറ്റപ്പണികളുടെയും വിതരണ ശൃംഖലകളിലെയും കാലതാമസവും ചെലവേറാൻ കാരണമാകുന്നു. വർദ്ധിച്ചുവരുന്ന പ്രീമിയങ്ങൾ, ഡ്രൈവർമാർക്കും ബിസിനസ്സുകൾക്കും തലവേദനയാകുകയാണ്. മാത്രമല്ല, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്ന അപകടസാധ്യതയും ഉണ്ട്. വരാനിരിക്കുന്ന മിനി ബജറ്റിൽ ഇൻഷുറൻസ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ സർക്കാരിന് കഴിയുമെന്ന് എബിഐ പറഞ്ഞു.

“വിലയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പോളിസി തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ പ്രീമിയം അടയ്ക്കാൻ നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ, സഹായിക്കാൻ കഴിയുന്ന നിങ്ങളുടെ ഇൻഷുററുമായി സംസാരിക്കുക. ” എബിഐയിലെ ജനറൽ ഇൻഷുറൻസ് പോളിസി ഡയറക്ടർ മെർവിൻ സ്‌കീറ്റ് പറഞ്ഞു. വർദ്ധിച്ച മോട്ടോർ ഇൻഷുറൻസ് പ്രീമിയം കുടുംബങ്ങൾക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.