തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കരൂര്‍ ദുരന്തത്തിൽ പരിക്കേറ്റവരെ കരൂര്‍ മെഡിക്കൽ കോളേജിലെത്തി തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദര്‍ശിച്ചു. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു.
അതേസമയം, മരിച്ച 39 പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. ഏറ്റവും ഒടുവിലായി തിരിച്ചറിയാൻ ബാക്കിയുണ്ടായിരുന്ന ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. 32 പേരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ഇനി ഏഴുപേരുടെ പോസ്റ്റ്മോര്ട്ടമാണ് പൂര്‍ത്തിയാകാനുള്ളത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39പേര് മരിച്ച ദുരന്തമുണ്ടായത്. 111 ഓളം പേര്‍ക്കാണ് ദുരന്തത്തിൽ മരിച്ചത്.
ഇതിനിടെ, ദുരന്തത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്തെത്തി. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചശേഷം എടപ്പാടി പളനിസ്വാമി ആരോപിച്ചു. ഡിഎംകെ പരിപാടികൾക്ക് മാത്രമാണ് സുരക്ഷയൊരുക്കുന്നത്. വിജയ് യുടെ യോഗത്തിന്റെ തുടക്കത്തിൽ ആംബുലൻസ് വന്നതിൽ സംശയങ്ങൾ ഉണ്ടെന്നും ഇപിഎസ് ആരോപിച്ചു.
Leave a Reply