കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ അഴിഞ്ഞാടി കോയമ്പത്തൂര്‍ പോലീസ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസിന്റെ അതിക്രമം.

കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. കൊവിഡ് മാനദണ്ഡപ്രകാരം തമിഴ്‌നാട്ടില്‍ രാത്രി 11 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഗാന്ധിപുരത്തെ ശ്രീരാജ ഹോട്ടലില്‍ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്‌ഐ മുത്തു കണ്ണില്‍ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചോടിക്കുകയായിരുന്നു. കടയുടമ മോഹന്‍രാജ് ഉള്‍പ്പെടെ നാല് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും പരിക്കുപറ്റി.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.