ലഖിംപൂർ ഖേരി അക്രമക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജാമ്യം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 9 നാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. 2021 ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

നാല് കർഷകരുടെ മുകളിലൂടെ ഓടിച്ചു കയറ്റിയ കാറിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് കർഷക സംഘടനകൾ ആരോപിച്ചപ്പോൾ, കേന്ദ്രമന്ത്രിയുടെ മകൻ ഈ ആരോപണം നിഷേധിച്ചിരുന്നു.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ സന്ദർശനത്തിന് മുന്നോടിയായാണ് അക്രമം നടന്നത്. യുപി മന്ത്രിയെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകരുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ കാറുകളിലുണ്ടായിരുന്നവരാണ് മരിച്ച മറ്റു നാലുപേർ.