Association
റോമി കുര്യാക്കോസ് 
യു കെ: വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്‌, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർകൾക്കായി പ്രചരണ രംഗം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി – യു കെ). അതിനായുള്ള കർമപദ്ധതികൾ ഒക്ടോബർ 26ന് കവൻട്രിയിൽ വച്ച് നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപപ്പെടുത്തിയിരുന്നു.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ യുഡിഫിന്റെ അതത് മണ്ഡലങ്ങളിലുള്ള നേതൃത്വവും മറ്റു രാജ്യങ്ങളിൽ നിന്നും പ്രചരണ പ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്നിട്ടുള്ള വിവിധ ഒ ഐ സി സി / ഇൻകാസ് നേതാക്കൾ തുടങ്ങിയവരുമായി കൂടിച്ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്തും. മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഒ ഐ സി സി (യു കെ) കർമ്മ സേനയുടെ ഗൃഹസന്ദർശനം, വാഹന പര്യടനം എന്നിവയിലൂടെ പ്രചരണ രംഗത്ത് ഒ ഐ സി സി (യു കെ) സജീവമാകും. സംഘടനയുടെ സോഷ്യൽ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.
ഒ ഐ സി സി (യു കെ) – യെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പു പ്രചരണത്തിന് മാത്രമായി സംഘടനയുടെ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ യു കെയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മൂന്നാം തിയതി മുതൽ ഇവർ മണ്ഡലതല പ്രവർത്തനങ്ങളിൽ സജീവമാകും. ആദ്യ ദിവസം ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലും പിന്നീട് വയനാട് മണ്ഡലത്തിലുമായാണ് പ്രചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോൾ നാട്ടിലുള്ള ഒ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ, ജോയിന്റ് സെക്രട്ടറിമാരായ അജിത് സി നായർ, ജയരാജ്‌ കെ ജി എന്നിവരും ഒ ഐ സി സിയുടെ മറ്റു പ്രവർത്തകരും പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തകർ  കേരളത്തിലെത്തി ഇത്രയും പ്രവർത്തക പങ്കാളിതത്തോടെ പ്രചരണ പരിപാടികളിൽ പങ്കുകൊള്ളുന്നത് ഇതാദ്യമായാണ്.
പ്രചരണ പ്രവർത്തനങ്ങൾക്കായി സ്ഥാനാഥികളുടെ ചിത്രം ആലേഖനം ചെയ്തുകൊണ്ട് പ്രത്യേകമായി തയ്യാറാക്കിയ ടി ഷർട്ടുകളും ക്യാപ്പുകളും ഒ ഐ സി സി (യു കെ)  ഒരുക്കിയിട്ടുണ്ടെന്നും അവ മൂന്ന് മണ്ഡലങ്ങളിലേയും യുഡിഎഫ് പ്രവർത്തകർക്കും കർമ്മ സേന അംഗങ്ങൾക്കും പ്രചരണ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുമെന്നും നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) ദീപാവലിദിനം ആഘോഷനിമിഷങ്ങ ളാക്കി. ദീപാവലി ദീപം തെളിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും പൂത്തിരി, മത്താപ്പു കത്തിച്ചും പാട്ടും ഡാൻസും ആയി ദീപാവലി സായാഹ്നം കുട്ടികളും മുതിർന്നവരും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ലൊരു ദിനമാക്കി. മധുരമുള്ള ഗുജറാത്തി ലഡു, മധുരം തുളുമ്പുന്ന ഗുലാബ് ജാബ്, സ്വാദിഷ്ടമായ ക്യാരറ്റ് കേക്ക്, സേമിയ പായസം, കേക്ക്, ബിസ്കറ്റ്, വിവിധയിനം മിഠായികൾ, പ്രത്യേകം തയ്യാർ ചെയ്ത നാടൻ ചായ എല്ലാവരും ആവോളം ആസ്വദിച്ചു. ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ തക്കതായ പാട്ടുകളും, ഡാൻസും ആഘോഷത്തിന് ഊർജം പകർന്നു. പരിപാടിയിൽ പങ്കെടുത്ത ഓരോ കുടുംബവും ദീപം തെളിച്ച് ഈ ലൈറ്റുകളുടെ ആഘോഷത്തിൽ കണ്ണികളായി. പുതുതായി ഈ കൂട്ടായ്എ ഈ കൂട്ടായ്മയിൽ എത്തിയവരെ പരിചയപ്പെടാനും സ്വന്തം നാട്ടിൽ നിന്നും എത്തിയവരുമായി സൗഹൃദം പങ്കിടുന്നതിനുമുള്ള അവസരമാണ് ഇത്തരം കൂട്ടായ് മകൾ.

മാതൃ രാജ്യം വിട്ട് അന്യനാട്ടിൽ കഴിയുമ്പോൾ ഇവിടുത്തെ ജോലി തിരക്കും കുട്ടികളുടെ സ്കൂൾ, കുടുംബ കാര്യങ്ങൾ ഇവയുടെ തിരക്കിൽ കഴിയുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തെല്ലൊരു സന്തോഷം നൽകുന്നതാണ് നമ്മുടെ ഒത്തുചേരലുകൾ. നമ്മുടെ തനത് ആഘോഷങ്ങൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിച് നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനുള്ള അവസരങ്ങൾ ആണ് നമ്മുടെ ഓണം, ക്രിസ്മസ് ന്യൂ ഇയർ, ഈസ്റ്റെർ, വിഷു, ദീപാവലി ആഘോഷങ്ങൾ. റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും ഇത്തരം ആഘോഷങ്ങൾ ഭംഗിയായി നടത്തി വരുന്നു.

WKC യൂടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം 2025 ജനുവരി മാസം 4ാം തിയതി ശനിയാഴ്ച റെക്സം വാർ മെമ്മോറിയൽ ഹാളിൽ നൂതനമായ പരിപാടികളോടെ നടത്താനുള്ള അണിയറ പ്രവർത്തങ്ങൾ നടന്നുവരുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ Wrexham Kerala Community Facebook, Whatsapp ജോയിൻ ചെയ്യുക
ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും WKC കമ്മിറ്റി അംഗങ്ങളുടെ നന്ദി അറിയിക്കുന്നു.

 

ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 26 ശനിയാഴ്ച കേരള ആർട്ട് നൈറ്റ് നടത്തി. വൻ വിജയമായിരുന്ന പരിപാടി ലിവർപൂൾ കാർഡിനൽ ഹീനൻ ഹൈസ്കൂളിൽ വെച്ച് ആണ് നടന്നത്. പരിപാടികളുടെ ഭാഗമായ എല്ലാവർക്കും മലയാളി ഹിന്ദു സമാജം (LMHS ) നന്ദി രേഖപ്പെടുത്തി .

കേരളത്തിൻ്റെ തനത് സംസ്കാരത്തിൻ്റെ മൂല്യവും പ്രൗഢിയും വിളിച്ചോതുന്ന പാരമ്പര്യ കലകളെ ബ്രിട്ടീഷ് സമൂഹത്തിലും ഇവിടെ വളർന്നു വരുന്ന നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS ) സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്നു തന്നെയാണ്.

നമ്മുടെ കുഞ്ഞുങ്ങളിൽ കേരള സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറ പാകുന്നതിൽ കേരള തനത് കലകൾക്കുള്ള പങ്കുകൾ നിസ്തുലമാണ് എന്നിരിക്കേ തുടർന്നും ഇതു പോലുള്ള പരിപാടികൾ ലിവർപൂളിൽ സംഘടിപ്പിക്കാൻ ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS ) പ്രതിജ്ഞാബദ്ധമാണ്.

ഈ ശ്രേണിയിലെ ആദ്യ പരിപാടിയായ കേരള ആർട്ട് നൈറ്റ് കലാചേതനയുടെ അമരക്കാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാർ ആശാനും , കലാചേതന കുട്ടികൃഷ്ണൻ ആശാനും ,കലാചേതന ബാലകൃഷ്ണൻ ആശാനും ചേർന്ന് അവതരിപ്പിച്ച ദക്ഷയാഗം കഥകളിയും, നവധാര ലണ്ടൻ ൻ്റെ അമരക്കാരൻ ആയ വിനോദ് നവധാരയുടെ നേതൃത്വത്തിൽ നടന്ന വിവിധ ചെണ്ടമേളങ്ങളും ശ്രീമതി ഹിദ ശശിധരൻ്റെ മോഹിനിയാട്ടവുമായി കലാ ആസ്വാദകർക്ക് ഒരു മികച്ച കലാ വിരുന്ന് തന്നെയായിരുന്നു.

കലാചേതനയുടെ അമരക്കാരിയായ കലാമണ്ഡലം ബാർബറ വിജയകുമാറിൻ്റെ കഥകളിക്ക് വേണ്ടിയുള്ള ആത്മ സമർപ്പണത്തെ കുറിച്ച് പരാമർശിക്കാതെ ഈ കുറിപ്പ് പൂർണമാവില്ല. ഇംഗ്ലണ്ടിലെ ലങ്കാഷയറിനടുത്തുള്ള റോഷ്ഡെയിൽ ജനിച്ച് ഒരു നിയോഗമോ അതോ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാലോ എന്ന പോലെ കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, തുർക്കി,ഇറാൻ , അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ വഴി ഇന്ത്യയിൽ എത്തിയ കലാമണ്ഡലം ബാർബറ പിന്നീട് ഭാരതം മുഴുവനും യാത്ര ചെയ്ത് അവസാനം ദൈവ നിശ്‌ചയം എന്ന പോലെ കേരള കലാമണ്ഡലത്തിൽ എത്തിച്ചേർന്നു . കലാമണ്ഡലം ബാർബറ അവിടെ വെച്ച് കലാമണ്ഡലം ഗോപി ആശാൻ്റെ സഹായത്തോടെ കഥകളിയും അഭ്യസിച്ചു .ഈ സമയം തൻ്റെ ജന്മനിയോഗം ചുട്ടി ആണെന്ന് തിരിച്ചറിഞ്ഞ ബാർബറ കഥകളിയുടെ പ്രധാന ഭാഗം ആയ 3D മേക്കപ്പ് എന്നറിയപ്പെടുന്ന ചുട്ടിയിലേക്ക് എത്തിപ്പെട്ടു. അങ്ങിനെ ലോകത്തിലെ ആദ്യത്തെ വനിതാ ചുട്ടി കലാകാരിയായി മാറിയ കലാമണ്ഡലം ബാർബറ കഥകളി കലാകാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാറിനെ കല്യാണം കഴിച്ച് കേരളത്തിൻ്റെ മരുമകൾ ആയി മാറി. ഇപ്പോൾ ഈ ദമ്പതികൾ ലോകം മുഴുവനും കഥകളി പ്രചരിപ്പിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ മണ്ണിൽ തൃശ്ശൂർ പൂരത്തിനെ പോലെ ആവേശം നിറച്ചുകൊണ്ട് മട്ടന്നൂരിനെയും ജയറാമിനെയും അണിനിരത്തി ‘മേള പ്പെരുമ’ ചെണ്ടമേളം അവതരിപ്പിച്ച നവധാര ലണ്ടൻ കേരള ആർട്ട് നൈറ്റിന്റെ ഭാഗമായി LMHS കേരള ആർട്ട് നൈറ്റ് വേദിയിൽ കാഴ്ചവെച്ച ചെണ്ടമേളങ്ങൾ ആസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു . നവധാര വിനോദിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും പാണ്ടിമേളവും ഫ്യൂഷൻ ചെണ്ടമേളവും . കൂടാതെ ഇംഗ്ലണ്ടിലെ കലാവേദികളിൽ നിറസാന്നിധ്യവും വലിയ ഒരു ആരാധക വൃന്ദത്തിന്റെ ഉടമയുമായ ശ്രീ ഹിദാ ശശിധരന്റെ ലാസ്യലയങ്ങൾ നിറഞ്ഞ മോഹിനിയാട്ടവും കൂടെ ചേർന്നപ്പോൾ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ‘കേരള ആർട്ട് നൈറ്റ് ‘ ആസ്വാദകരുടെ ഹൃദയത്തിലേക്ക് തന്നെ കടന്ന് കയറി എന്ന് തന്നെ പറയാം.

പാലാഴി മഥനം കഴിഞ്ഞ അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വേണ്ടി മഹാവിഷ്ണു അണിഞ്ഞ സുന്ദരിയായ സ്ത്രീ വേഷം ആണ് മോഹിനി എന്നാണ് ഐതിഹ്യം. ഈ പുരാണ സന്ദർഭത്തെ അനുസ്മരിക്കാൻ ക്ഷേത്ര നർത്തകിമാർ ആണ് പതിഞ്ഞ താളത്തിൽ ഉള്ള സംഗീതത്തിന് ഒത്ത് കൺകോണുകളിലും , ഉടലിലും ലാസ്യ ലാവണ്യം നിറച്ച് ലളിതമായ വേഷവും കേരളീയ ആഭരണങ്ങളും അണിഞ്ഞ് മോഹിനിയാട്ടം ആടിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

കഥകളി പോലുള്ള ഒരു കഠിനമായ കലാരൂപം മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാൻ വേണ്ടി മലയാളി ഹിന്ദു സമാജം എടുത്ത നടപടികളും വളരെ സഹായകമായി . ദക്ഷയാഗം കഥ പ്രിൻറ് ചെയ്ത് ആദ്യമേ തന്നെ കാണികൾക്ക് നൽകിയതും , കഥകളിയുടെ മുമ്പായി വലിയ സ്ക്രീനിൽ കഥകളിയെ കുറിച്ചും, ദക്ഷയാഗം കഥയെ കുറിച്ചും, കഥകളി മുദ്രകളെ കുറിച്ചും സംക്ഷിപ്ത വിവരങ്ങൾ കാണികൾക്ക് നൽകിയതും തുടർന്ന് കഥകളിക്ക് മുമ്പായി ശ്രീമതി ബാർബറ വിജയകുമാറിന്റെ അവതരണവും കൂടെ ആയപ്പോൾ ആളുകൾക്ക് വളരെ നന്നായി കഥകളി അതിൻ്റെ പൂർണ്ണ രൂപത്തിൽ തന്നെ ആസ്വദിക്കാൻ പറ്റി. അതുപോലെതന്നെ കഥകളി എന്ന പ്രൗഢ കലാരൂപത്തിൻ്റെ ലോകപ്രശസ്തമായ ത്രിമാന മുഖ ചമയങ്ങളും , വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ വസ്ത്രങ്ങളും , മികച്ച ഭാവരസങ്ങളും ആയപ്പോൾ വലിയവരെപ്പോലെ തന്നെ നമ്മുടെ കുട്ടികളെയും കഥകളി അരങ്ങിലേക്കും കഥകളിയിലേക്കും കണ്ണിമ ചിമ്മാതെ ശ്രദ്ധയോടെ പിടിച്ചിരുത്തി.

രൂപികരിച്ചു രണ്ടു വർഷം പോലും ആയിട്ടില്ലാത്ത ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ കേരള ആർട് നൈറ്റ് ന് യുകെയിലെ കലാസാംസ്‌കാരികരംഗത്ത് ലഭിച്ച പിന്തുണക്കും അംഗീകാരത്തിനും LMHS വിനയത്തോടെ നന്ദി പറയുന്നു . തുടർന്നും കേരളത്തിന്റെ സാംസ് കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ സംഘടിപ്പിക്കാൻ ലിവർപൂളിലെ കലാസ്വാദന സമൂഹം തരുന്ന നിർലോഭമായ പിന്തുണ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും, ബ്രിട്ടീഷ് കലാസമൂഹത്തിനും കേരള കലാരൂപങ്ങളിൽ പ്രധാനമായ മൂന്ന് കലാരൂപങ്ങൾ വീണ്ടും പരിചയപ്പെടുത്താൻ ആയി എന്ന സംതൃപ്തിയോടെ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ (LMHS) കേരള ആർട്ട് നൈറ്റ് ന് സമാപനം ആയി.

റോമി കുര്യാക്കോസ്

ബോൾട്ടൻ: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി – റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

ഒ ഐ സി സി (യു കെ) നാഷണൽ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വക്താവ് & മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.

രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹം നെഞ്ചിലേറ്റിയ മഹാവ്യക്തിത്വമായിരുന്നെന്നും അനുസ്മരണ യോഗം ഉദഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

അനുസ്മരണ യോഗത്തിന് ശേഷം പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.

റോമി കുര്യാക്കോസ്

യു കെ: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐ ഒ സി യു കെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സ്ഥാനാർഥികളുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടിന്റെ പ്രകാശനം കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് നിർവഹിച്ചു.
മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. യു കെ യിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു. ഐ ഒ സി കോർഡിനേറ്റർ അഷീർ റഹ്മാൻ നേതൃത്വം നൽകി.

വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്‌, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥിളുടെ പ്രചരണ പരിപാടികളിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് യു കെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ – കേരള ചാപ്റ്റർ പ്രവർത്തകർ. വീടുകളിൽ വോട്ടുതേടിയും മണ്ഡലതല പ്രവർത്തനങ്ങളിലും ഐ ഒ സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സംഘടനയുടെ സോഷ്യൽ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും സംഘടനാ ശക്തി പൂർണ്ണതോതിൽ വെളിവാക്കികൊണ്ടും യു ഡി എഫ് നടത്തുന്ന ചിട്ടയായ പ്രവർത്തനം പ്രവർത്തകർക്ക് പുത്തൻ ഉണർവ് പകർന്നിട്ടുണ്ട്.

വരും ദിവസങ്ങളിൽ യു കെയിൽ നിന്നും കൂടുതൽ പ്രവർത്തകർ നാട്ടിലെത്തി പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതോടെ ഐ ഒ സിയുടെ നേതൃത്വത്തിലുള്ള പ്രചാരണം കൂടുതൽ ശക്തമാകുമെന്ന് ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി അപ്പച്ചൻ കണ്ണഞ്ചിറ കൺവീനറായിക്കൊണ്ട് ഒരു തെരഞ്ഞെടുപ്പു പ്രചരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യു കെ കോർഡിനേറ്റർ ബോബിൻ ഫിലിപ്പ്, മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, ജോയിന്റ് കൺവീനർമാരായി സുരാജ് കൃഷ്ണൻ, നിസാർ അലിയാർ, ജെന്നിഫർ ലിജു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ പ്രവർത്തനം. വിവിധ പരിപാടികളുടെ ഏകോപനത്തിനായി കമ്മിറ്റി അംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നവംബറിൽ യുകെയിലുടനീളം കൈരളി യുകെ പാട്ടുകൂട്ടം നടത്തുന്നു. സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികൾക്കിടയിൽ വിഭാഗീയതകൾക്കതീതമായ ബന്ധം നിലനിർത്തുന്നതിനും സഹായിക്കുന്ന അനൗപചാരിക ഒത്തുചേരലുകളാണ് പാട്ടുകൂട്ടങ്ങൾ. കേവലം പാടുന്നതിനേക്കാൾ പാട്ടുകൂട്ടം പരിപാടികളിൽ കാരംസ് ചെസ്സ് പോലെയുള്ള കളികൾ, പാട്ട് ക്ലാസ്സുകൾ, ക്വിസ് മത്സരം, സിനിമ പ്രദർശനം മറ്റ് പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. പാട്ടുകൂട്ടങ്ങൾ കുടുംബങ്ങളെയും വിദ്യാർത്ഥികളെയും പരസ്പരം ഒന്നിപ്പിക്കുവാനും, ഒരു ആവശ്യം വരുമ്പോൾ പരസ്പരം സഹായിക്കാനും സജ്ജരാക്കുന്നു.

ഇതുവരെ ബെൽഫാസ്റ്റ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ പാട്ടുകൂട്ടങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബെൽഫാസ്റ്റ് നവംബർ 1, ഗ്ലാസ്‌ഗോ നവംബർ 3, മാഞ്ചസ്റ്റർ നവംബർ 16 തീയതികളിലാണ് നടക്കുന്നത്. എഡിൻബറോയിലെ ഹാലോവീൻ സ്‌പെഷ്യൽ പാട്ടുകൂട്ടം കഴിഞ്ഞ ആഴ്‌ച നടന്നിരുന്നു, ബെൽഫാസ്റ്റ് പാട്ടുകൂട്ടം കേരളപ്പിറവി ദിനത്തിൽ പ്രത്യേക ചെണ്ടമേളം ക്രമീകരിച്ചിട്ടുണ്ട്. ഇങ്ങനെ പാട്ടുകൂട്ടങ്ങൾക്ക് പ്രത്യേകതകളും കൊണ്ടുവരുവാൻ ശ്രമിക്കാറുണ്ട്. കൂടുതൽ യൂണിറ്റുകൾ ഉടൻ പാട്ടുകൂട്ടങ്ങൾ നടത്തുന്നതിനുള്ള ചർച്ചകൾ നടത്തി വരുന്നു.

പാട്ടുകൂട്ടങ്ങൾക്കൊപ്പം വയനാടിന് വേണ്ടിയുള്ള ബിരിയാണി ചലഞ്ചും നടക്കുന്നു. ഇതിന്റെ അവസാന ഘട്ടം ബിർമിംഗ്ഹാമിൽ നവംബർ 10 ഞായറാഴ്ച നടക്കുന്നു. ഇതുവരെ 25 ലക്ഷം രൂപ യുകെയിൽ നിന്നും കൈരളി യുകെ സമാഹരിച്ചിട്ടുണ്ട്. പാട്ടുകൂട്ടങ്ങളും ബിരിയാണി ചലഞ്ചും പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാവർക്കും കൈരളി ദേശീയ കമ്മറ്റി നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൈരളി ഫേസ്ബുക്ക് പേജ് സന്ദർശിക്കുക – https://www.facebook.com/KairaliUK/events

പൂള്‍: ജനപങ്കാളിത്തത്തിലും സംഘാടനമികവിലും പുതു ചരിത്രം രചിച്ച്‌ നീലാംബരി സീസണ്‍ 4. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും നര്‍ത്തകരും അരങ്ങു തകര്‍ത്ത നീലാംബരി അവതരണ മികവിലും ശ്രദ്ധേയമായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രാമ ഫെസ്റ്റിവലുകളും ഇവന്റുകളും നടക്കാറുള്ള പൂള്‍ ലൈറ്റ്‌ ഹൗസില്‍ 26 -ന്‌ ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന്‌ ആളുകളാണ്‌ കാണികളായെത്തിയത്‌. ആരംഭിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ , തീയറ്ററിന്റെ ഫുള്‍ സീറ്റിംഗ്‌ കപ്പാസിറ്റിയിലെത്തിയ വിവരം അറിയിച്ച്‌ തുടര്‍ന്നുള്ള ആളുകളുടെ പ്രവേശനം ലൈറ്റ്‌ ഹൗസ്‌ അധികൃതര്‍ വിലക്കുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലായ്‌ നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം ഗായകരാണ്‌ നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്‌. ഇതിനു പുറമേ മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 4 ന്റെ അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി. യുകെയിലെ സ്റ്റേജ്‌ ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി. വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ മനോജ്‌ മാത്രാടന്‍, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍ എന്നിവര്‍ ചേര്‍ന്ന്‌ നീലാംബരി സീസണ്‍ 4 ഉദ്‌ഘാടന കര്‍മം നിര്‍വഹിച്ചു.

ലുലു ഗ്രൂപ്പ്‌ റീജിണല്‍ മേധാവി ജോയ്‌ ഷദാനന്ദന്‍, റിട്ടയേര്‍ഡ്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഫിലിപ്പ്‌ തോമസ്‌, ഇടിക്കുള സോളിസിറ്റേഴ്‌സ്‌ മേധാവി സ്‌റ്റീഫന്‍ ഇടിക്കുള, ചലച്ചിത്ര പിന്നണിഗായികയും ഒഎന്‍വികുറുപ്പിന്റെ കൊച്ചുമകളുമായ അപര്‍ണ രാജീവ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിധികളായി. ടീം നീലാംബരിയുടെ ഭാഗമായുള്ള  സുരേഷ്‌ ഉണ്ണിത്താന്‍, രാകേഷ്‌ തുടങ്ങിയവര്‍ ഉദ്‌ഘാടന കര്‍മ്മത്തില്‍ പങ്കെടുത്തു.

ജോയ്‌ ഷദാനന്ദന്‍, ഫിലിപ്പ്‌ തോമസ്‌, സ്‌റ്റീഫന്‍ ഇടിക്കുള, അപര്‍ണ രാജീവ്‌, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍, നര്‍ത്തകി അനുശ്രീ, ബിജു മൂന്നാനപ്പള്ളി, രകേഷ്‌ നടേപ്പള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നീലാംബരിയുടെ അമരക്കാരനായ മനോജ്‌ മാത്രാടന്‍ ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു. ഇക്കുറിയുണ്ടായ വന്‍ ജനപങ്കാളിത്തം തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരി സീസണ്‍ 5, 2025 ജൂണ്‍ 14 ന്‌ നടക്കുമെന്നും മനോജ്‌ പറഞ്ഞു.

അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യു.കെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം ‘മലയാളോത്സവം 2024’ എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഇക്കൊല്ലം നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൗസില്‍ വെച്ച് അരങ്ങേറുകയാണ്..
യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ (MAUK )’ യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ല്‍വച്ചു 2017 ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019 ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യു.കെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.

വീണ്ടും 2024 നവംബര്‍ 2, 3 തീയതികളിലായി ലണ്ടനിലെ ‘കേരളാഹൗസി’ല്‍ ‘മലയാളോത്സവം 2024’ എന്ന പേരില്‍ വേദി ഒരുങ്ങുകയാണ് . കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. ആദ്യ ദിനത്തില്‍ , ചിത്ര/ശില്പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തിൽ സമ്മേളനങ്ങളും ഉണ്ടായിരിക്കും.
ഇതോടൊപ്പം ‘എഴുത്തച്ഛന്‍ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടത്തപ്പെടും !എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും.
മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും.

നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക.അന്വേഷണങ്ങള്‍ക്ക്, പ്രിയവ്രതന്‍ (07812059822) മുരളീമുകുന്ദന്‍ (07930134340) ശ്രീജിത്ത് ശ്രീധരന്‍ (07960212334).

www.mauk.org. www.coffeeandpoetry.org.

ഈ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കായി തുടങ്ങിയിട്ടുള്ള ‘വാട്ട്‌സാപ്പ് ഗ്രൂപ്പി’ല്‍ അണിചേരുവാന്‍ എല്ലാ കലാസാഹിത്യ കുതുകികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Join the WhatsApp group https://chat.whatsapp.com/G2kPYI7HKGd3RuvX1CdZ7x
Inviting volunteers to the Organising committee. Inviting sponsorship from community spirited businesses

സ്കോട്ട് ലൻഡ് : യുണൈറ്റഡ് സ്കോട്ട് ലൻഡ് മലയാളി അസോസിയേഷൻ്റെ നേത്രത്വത്തിൽ ഇദം പ്രഥമായി നടത്തപ്പെടുന്ന ഓൾ സ്കോട്ട് ലൻഡ് മലയാളി ഫുട്ബോൾ മത്സരം നവംബർ 2ാം തീയതി ശനിയാഴ്ച ലിവിംഗ്സ്റ്റണിനടുത്ത് ബാത്ത്ഗേറ്റിലുള്ള വിൻച് ബർഗ്ഗ് സ്പോർട്സ് ക്ലബ്ബിന്റെ 3G പിച്ചിലാണ് കാൽപന്തുകളിയുടെ മലയാളി മാമാങ്കം നടത്തപ്പെടുന്നത്.

സ്കോട്ട് ലൻഡിൽ ഇതാദ്യമായാണ് മലയാളി ടീമുകൾക്ക് വേണ്ടി നാഷണൻ ലെവലിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുസ്മ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഔദ്യോഗിക പ്രഖ്യാപനം സോക്ഷ്യൽ മീഡിയായിൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ 9 ടീമുകളാണ് ഇതുവരെ മത്സരത്തിനായി സമീപിച്ചിട്ടുള്ളത്. ഇനിയും മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒക്ടോബർ 25നകം സംഘാടകരെ ബന്ധപെടേണ്ടതാണ്. യുസ്മ സ്പോർട്സ് കോർഡിനേറ്റർ അനൂജ് ഫ്രാൻസിസ്, നോബിൻ പെരുംപള്ളിയുമാണ് യുസ്മ ഫുട്ബോൾ 2024ൻ്റെ മത്സരങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

റോമി കുര്യാക്കോസ്

മാഞ്ചസ്റ്റർ: കൊച്ചി – യു കെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളിൽ ഒന്നായ ഒ ഐ സി സിയുടെ യു കെ ഘടകം. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക, ഇപ്പോൾ ഗാറ്റ്വിക് എയർപോർട്ടിൽ അവസാനിക്കുന്ന സർവീസുകൾ ബിർമിങ്ങ്ഹം / മാഞ്ചസ്റ്റർ എയർപോർട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് കഴിഞ്ഞ ദിവസം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ടത്.

എയർ ഇന്ത്യ സി ഇ ഒ & എം ഡി ക്യാമ്പെൽ വിൽ‌സൺ, കേന്ദ്ര വ്യോമയാന മന്ത്രി വ്യോമയാന മന്ത്രി കിഞ്ചരാപ്പൂ റാം മോഹൻ നായ്ഡു, കോൺഗ്രസ്‌ നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി എന്നിവർക്കാണ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ സമർപ്പിച്ചത്.

നിവേദനം ലഭിച്ച ഉടനെ കെ സുധാകരൻ എം പി കാര്യങ്ങൾ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകളും അറിയിച്ചുകൊണ്ടും ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടുമുള്ള വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. കെ പി സി സി അധ്യക്ഷന്റെ സമയോചിതമായ ഇടപെടൽ പ്രവാസി മലയാളികൾക്ക് ഒരു ഉണർവ്വും പ്രതീക്ഷയും പകർന്നിട്ടുണ്ട്.

വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോൾ കൊച്ചി – യു കെ വ്യോമ റൂട്ടിൽ മൂന്ന് പ്രതിവാര സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരിൽ കുറെയേറെ പേർ എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിക്കുന്നതിനായി ഗവർമെന്റുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നു. അതനുസരിച്ചു എയർ ഇന്ത്യ തങ്ങളുടെ ഡൽഹി / മുംബൈ / ബാംഗ്ലൂർ / ഗോവ എന്നിവിടങ്ങളിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു. ഈ കാര്യം നിവേദനത്തിൽ എടുത്തു കാട്ടിയിട്ടുണ്ട്.

കൂടാതെ കൊച്ചിയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബിർമിങ്ങ്ഹം, മാഞ്ചസ്റ്റർ എന്നീ എയർപോർട്ടുകൾ വരെ നീട്ടിയാൽ വടക്ക് – മദ്ധ്യ യു കെയിൽ താമസിക്കുന്ന
മലയാളികൾ ഉൾപ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ ദൈർഖ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved