സൗഹൃദയ ഓൾ യു കെ വടംവലി മത്സരത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ വിജയകിരീടം ചൂടി. തുടക്കം മുതൽ നടന്ന എല്ലാ മത്സരങ്ങളിലും എതിരാളികളുടെ മേൽ വിജയം നേടിയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഫൈനലിൽ എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. വാശിയേറിയ ഫൈനൽ മത്സരത്തിൽ വൂസ്റ്റർ തെമ്മാടി യെയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ പരാജയപ്പെടുത്തിയത്. മൂന്നും നാലും സ്ഥാനങ്ങളിൽ വന്ന അച്ചായൻസ് ഹെർഡ്ഫോർഡും തസ്കർ കെന്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിൻ്റെ പോരാട്ടം ജൂലൈ 7 ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറിയപ്പോൾ വിശിഷ്ടാതിഥിയായി എത്തിയത് പുതുപ്പള്ളി എംഎൽഎയായ ചാണ്ടി ഉമ്മൻ ആയിരുന്നു. യുകെ മലയാളികളുടെ യശസ്സ് വാനോളം ഉയർത്തി ആദ്യമായി ബ്രിട്ടന്റെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിയായ സോജൻ ജോസഫിന്റെ സാന്നിധ്യവും മത്സരാർത്ഥികളുടെയും കാണികളുടെയും ആവേശം ഇരട്ടിയാക്കി.
ഒന്നാം സമ്മാനവും 1007 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ അക്ഷരാർത്ഥത്തിൽ ഒരു തിരിച്ചുവരവാണ് നടത്തിയത്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ മത്സരരംഗത്തില്ലായിരുന്നു. എന്നാൽ മാനേജർ സജിമോൻ തോമസിന്റെയും ക്യാപ്റ്റൻ അജി തോമസിന്റെയും നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ നടത്തിയത്. സ്റ്റോക്ക് ഓൺ ട്രെൻഡ് ലയണിലെ നോബി ജോസഫ് ആണ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. യുകെയിലെ ഒരു രജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
ഷാജി വർഗീസ് മാമൂട്ടിൽ
ആൾഡർഷോട്ട്: “നമ്മുടെ സ്വന്തം ആൾഡർഷോട്ട്” (എൻഎസ്എ) കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ, ആവേശം വാനോളമുയർത്തി എൻഎസ്എ സൂപ്പർ കിങ്സ് (ആൾഡർഷോട്ട്)കിരീടം നേടി. ഫൈനൽ മത്സരത്തിൽ സറെ ഫീനിക്സ് ടീമിനെയാണ് സൂപ്പർ കിങ്സ് തോൽപിച്ചത്.
ഞായറാഴ്ച രാവിലെ ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബ്ബ് മൈതാനത്ത് ആരംഭിച്ച ടൂർണമെൻ്റിൽ കേംബർലി റോയൽസ്, സറെ ഫീനിക്സ് (ഗിൽഫോർഡ്), ഫാൺബറോ ഗാങ്, സോളൻറ് റേഞ്ചേഴ്‌സ് (പോർട്സ്മൗത്ത്), വോക്കിങ് കിങ്സ് എന്നീ ടീമുകൾ പങ്കെടുത്തു. സമയ പരിമിതിമൂലം ആദ്യം രജിസ്റ്റർ ചെയ്ത ആറു ടീമുകളാണ് പരസ്പരം മാറ്റുരച്ചത്. മത്സരത്തിന് മുന്നോടിയായി മെഡിസിറ്റി സ്പോൺസർ ചെയ്ത എൻഎസ്എ സൂപ്പർ കിങ്‌സിൻ്റെ പുതിയ ജേഴ്സിയുടെ ലോഞ്ച് ഇവിടുത്തെ സിറോ മലബാർ മിഷൻ ഡയറക്ടർ ഫാ. എബിൻ നിർവഹിച്ചു. ടീമുകൾക്ക് പ്രോത്സാഹനവുമായി ധാരാളം മലയാളികൾ എത്തിയത് മത്സരാവേശത്തോടൊപ്പം ഉത്സവ പ്രതീതിയും ഉണർത്തി.
വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ലൈഫ് ലൈൻ പ്രൊട്ടക്ട് എന്ന ഇൻഷുറൻസ് കമ്പനിയാണ് സ്പോൺസർ ചെയ്തത്. ഉജ്ജ്വല പ്രകടനം നടത്തിയ എൻഎസ്എ സൂപ്പർ കിങ്സിൻ്റെ അലക്സ് പോളി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കരസ്ഥമാക്കി. ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബിൻ്റെ ക്യാപ്റ്റൻ ജോണിൽ നിന്നും എൻഎസ്എ സൂപ്പർ കിങ്സിനുവേണ്ടി ക്യാപ്റ്റൻ നിജിൽ ജോസ് വിജയികൾക്കുള്ള ട്രോഫിയും പുരസ്കാരവും ഏറ്റുവാങ്ങി. ലൈഫ് ലൈൻ പ്രൊട്ടക്ട് മാനേജർ ബിജേഷ് റണ്ണേഴ്‌സിനുള്ള ട്രോഫിയും പുരസ്കാരവും സറെ ഫീനിക്സ് ടീമിന് സമ്മാനിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിൽ മത്സരം സംഘടിപ്പിക്കുമെന്ന് എൻഎസ്എ ടീം ഭാരവാഹികൾ അറിയിച്ചു.
ലണ്ടൻ : യുകെ സന്ദർശിക്കാനെത്തിയ പുതുപ്പള്ളി എംഎൽഎ ശ്രീ.ചാണ്ടി ഉമ്മന് ഒഐസിസി നാഷണൽ പ്രസിഡൻ്റ് കെ കെ മോഹൻദാസും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു .യുകെ യിൽ സംഘടിപ്പിച്ച മറ്റു പരിപാടികളിൽ പങ്കെടുത്ത ശേഷം ഒ ഐ സി സി നാഷണൽ കമ്മറ്റി അംഗങ്ങളും ഒഐസിസി സറേ റീജൺ പ്രഡിഡന്റ് ശ്രീ വിൽസൺ ജോർജിന്റെയും , ഒഐസിസി യുകെ ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെയും മുഖ്യ നേതൃത്വത്തിലും , മറ്റു ഒഐസിസി നേതാക്കളും ചേർന്ന് ക്രോയിഡോണിൽ ഗംഭീര സ്വീകരണം നൽകി .
ഉമ്മൻ ചാണ്ടി എന്ന ജന നേതാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജൂലൈ 18 ന് ഒരു വർഷം തികയുകയാണ് , ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ആചരണവും ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തുടക്കവും വലിയ രീതിയിൽ ജൂലൈ 28 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നതായി നേതാക്കൾ അറിയിച്ചു. ഒഐസിസി നേതാക്കന്മാർക്കും പ്രവർത്തകർക്കും ഉമ്മൻ ചാണ്ടിയുടെ മകന്റെ ഇപ്പോഴത്തെ യുകെ സന്ദർശനം ആവേശം ഇരട്ടിയാക്കി എന്നതാണ് സത്യം , ഒഐസിസി യുടെ നാഷണൽ , റീജണൽ , നേതാക്കൾമാത്രം ഉൾകൊള്ളിച്ചു പെട്ടെന്ന് വിളിച്ചു കുട്ടിയ മീറ്റിങ്ങിൽ സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തത് ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് പ്രവാസികൾക്കുള്ള സ്‌നേഹവും ബഹുമാനവും എടുത്തറിയിക്കുന്നതായിരുന്നു.
ഒഐസിസി യൂകെ നേതക്കാന്മാർ മാത്രം പങ്കെടുത്ത് കൊണ്ടു് ചാണ്ടി ഉമ്മന് നൽകിയ അത്താഴ വിരുന്നിൽ തന്റെ പിതാവിന് പ്രവാസി മലയാളികളോടുള്ള സ്നേഹം എത്രയായിരുന്നു എന്നോർമ്മിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിമാന ടിക്കറ്റ് കുറയ്ക്കാൻ നടത്തിയ പദ്ധതികളെ കുറിച്ചും ചാണ്ടി ഉമ്മൻ വിശദീകരിച്ചു , താനും യുകെയിൽ കുറച്ചു കാലം പ്രവാസി ആയിരുന്നതും , അന്ന് താനും ഒഐസിസി പ്രവർത്തകനായിരുന്നു എന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് ഒഐസിസി നാഷണൽ ജനറൽ സെകട്ടറി ബേബികുട്ടി ജോർജ്ജ് , റീജണൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അത്താഴവിരുന്നിൽ , ഒഐസിസി യൂകെ നാഷണൽ വർക്കിംഗ് പ്രസിഡന്റ്മാരായ ശ്രീ അപ്പാ ഗഫുർ , ശ്രീ സുജു ഡാനിയേൽ , ശ്രീമതി ഷൈനു മാത്യു വൈസ് പ്രസിഡൻ്റ് അൾസ ഹാർഅലി ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോജ് എന്നിവർ ചാണ്ടി ഉമ്മന് തന്റെ പ്രവർത്തങ്ങൾക്ക് അനുമോദനങ്ങൾ നേർന്നു , ഒഐസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റോണി ജേക്കബ് , ശ്രീ,ജയൻ റാൻ, ശ്രീ സോണി ചാക്കോ, ശ്രീ, സാജു ആൻ്റണി ഒഐസിസി, സറേ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , ,ഒഐസിസി സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ് , ട്രഷറർ. ശ്രീ ബിജു വർഗീസ് , സത്യം ന്യൂസ് ചീഫ് റിപ്പോർട്ടർ (യു കെ), ശ്രീ റോമി കുര്യാക്കോസ് , സറേ റീജൺ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ.ഷാംജിത്ത് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ , സറേ റീജണൽ നേതാവ് ശ്രീ ജോർജ് ജേക്കബ് , ഒഐസിസി സാറേ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .
അതി വിപുലമായി ജുലൈ 28 ന് യുകെ ഒഐസിസി കമ്മറ്റി നടത്താനിരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷീക അനുസ്മരണവും , ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉത്ഘാടനവും ഒരു വലിയ വിജയമാക്കി തീർക്കുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് എല്ലാ നേതാക്കന്മാരും ഉറപ്പ് നൽകി . കേരളത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ എം.പിയും ,ശ്രീ, എം.കെ പ്രേമചന്ദ്രൻ എം.പി അടക്കം ഒ.ഐ.സി.സിയുടെ ചാർജ്ജുള്ള പ്രമുഖ കോൺഗസ് നേതാക്കൾ പങ്കെടുക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി , ഒന്നാം ചരമ വാർഷിക പരിപാടി ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ അരയും തലയും മുറുക്കി പ്രവത്തിക്കുകയാണ് ഓരോ ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും, കാരണം എന്നും ജനക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിച്ച തങ്ങളുടെ ജനപ്രിയ നായകന് യുകെ ഒഐസിസി പ്രവർത്തകർ നൽകുന്ന ഹൃദയത്തിൽ നിന്നുള്ള ബഹുമതിയാകും ഈ പരിപാടികൾ എന്നുറപ്പ്. ജുലൈ. 28 ന് നടത്തുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉൽഘാടനത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ ബേബികുട്ടി ജോർജ്ജിനോടും , ജോയിൻ കൺവീനർമാരായ ശ്രീ അപ്പാ ഗഫുർ ശ്രീ വിൽസൺ ജോർജ് എന്നിവരുമായി ബന്ധപെടാമെന്നു ഒഐസിസി നേതൃത്വം അറിയിച്ചു.
ദേശാന്തരങ്ങൾ കടന്നു ജീവിതം കെട്ടി പടുക്കുവാൻ മറുനാട്ടിലെത്തിയ യുകെ മലയാളികൾ ഓരോരുത്തരും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒന്നാണ് നാടിന്റെ ഓർമ്മകളും ചിന്തകളും.അത്തരം ജന്മ നാടിന്റെ ഓർമ്മകളും പേറി , മറുനാട്ടിൽ നാടൻ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ യു കെയിൽ ജീവിക്കുന്ന ചേർത്തല നിവാസികളുടെ ആറാമത് സംഗമം വർണ്ണാഭമായി ജൂൺ 29-ാംതീയതി ശനിയാഴ്ച കൊവെൻട്രിയിൽ വെച്ച് നടന്നു . കോവിഡിനുശേഷം സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമ്മകളും, നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു .
പ്രഡിഡന്റ് ആൻഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ആറാമത് ചേർത്തല സംഗമം രക്ഷാധികാരി കൂടിയായ ഡോക്ടടർ പ്രേംചന്ദ് ഉത്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. നിലവിലെ പ്രസിഡന്റ് ആൻഡ്രൂസ് മൈക്കിൾ, സെക്രട്ടറി ജോസ് പീറ്റർ , ചാരിറ്റി കോർഡിനേറ്റർ ലിനി പോൾ എന്നിവർ വേദിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി . തുടർന്ന് നടന്ന 2024 -25 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചേർത്തല സംഗമം പ്രസിഡന്റ് ആയി വർഗീസ് ജോണിനെയും സെക്രെട്ടറി ആയി പ്രെസെന്ന ഷൈനെയും, ട്രഷററായി സജിബെന്നിനെയും , ചാരിറ്റി കോർഡിനേറ്ററായി കനേഷ്യസ് അത്തിപ്പൊഴിയെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് പീറ്റർ ,സാജൻ മാടമന , മനോജ് ജേക്കബ് ,ലിനി പോൾ എന്നിവരെയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു .
ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് . സംഗമ വേദിയിൽ ലേലം വിളിയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെ കൂടുതൽ പണം കണ്ടെത്തി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ,അടുത്ത വർഷം യു കെ യിലെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ചേർത്തലക്കാരെ കണ്ടെത്തി കൂടുതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനം എടുത്തു കൊണ്ടാണ് ആറാമത് ചേർത്തല സംഗമത്തിന് തിരശീല വീണത് !
പതിനൊന്നാമത് ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം ആരവം 2024 സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ച് നടന്നു. യുകെ യുടെ വിവിധഭാഗങ്ങളിൽ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി.രാവിലെ 11നു ആരഭിച്ച കലാ മത്സരംങ്ങളോടെ ആരവത്തിന് അരങ്ങേറി. .തുടർന്ന് നാടൻ രുചികളുമായുള്ള നാടൻ സദ്യയും വൈകിട്ട് 4 നു ചേർന്ന പൊതുസമ്മളെനത്തിൽ സെക്രട്ടറി ആദർശ് ചന്ദ്രശേഖർ സ്വാഗതം, പ്രസിഡന്റ് സോജൻ കുര്യാക്കോസ് അധ്യക്ഷൻ, പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ടോണി ചെറിയാൻ & ഫാദർ ബിജു പന്താലൂക്കാരൻ എന്നിവർ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉത്ഘാടന കർമം നിർവഹിച്ചു, .മുൻ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിൻ പാലാട്ടി ആശംസകൾ അറിയിച്ചു. .. മുൻകാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. തുടർന്ന് വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു .
പ്രോഗ്രാം കൺവീനർ ബാബു തോട്ടാപ്പിള്ളി എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് ചങ്ങാത്തതിലെ കലാകാരൻമാരുടെ കലാ വിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കിയ സംഗീത നിശയും ഒടുവിൽ ആരവം ആഘോഷം കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡിജെ എബി ആൻഡ് ടീം. അങ്ങനെ ഈ വർഷത്തെ ചാലക്കുടി ചങ്ങാത്തം അതി ഗംഭിരമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്നു.
പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിൻ്റെ പോരാട്ടം ഈ വരുന്ന ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറും.
വടംവലിയുടെ ആവേശപ്പൊലിമയിൽ അവിസ്മരണീയമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കെൻ്റിലെ അങ്കത്തട്ട് വീണ്ടും ഉണരുമ്പോൾ കൈ- മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി കരുത്തു തെളിയിക്കാൻ യു.കെയിലെ വടംവലി ടീമുകളിലെ വമ്പന്മാരും കൊമ്പന്മാരുമായ പതിനെട്ട് ടീമുകൾ കെൻറിലെ ഹിൽഡൻബറോയിലേക്ക് വീണ്ടും എത്തുകയാണ്.
യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും സൗന്ദര്യവും പകർന്നു നൽകിയ സഹൃദയയുടെ അഖില യു.കെ വടംവലി മത്സരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആ ആവേശം നെഞ്ചോടു ചേർത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
യുകെയിലെ ഒരു രജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ഈ മല്ലന്മാരുടെ മനകരുത്തിൻ്റെ പോരാട്ടത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നു സംഘാടക സമിതി അറിയിച്ചു.
ഈ കരുത്തിന്റെയും മെയ് വഴക്കത്തിൻ്റെയും ചടുലനീക്കങ്ങളുടെയും തീ പാറുന്ന പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനത്തു എത്തുന്ന എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.
ഏഴു പേർ അണിനിരക്കുന്ന ടീമുകൾക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 580 കിലോയാണ്. ടീം രജിസ്ട്രേഷൻ, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തൽ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്നതിനാൽ ടീമുകൾ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്. ഇടവേളകൾ ആനന്ദകരമാക്കുവാനായി സഹൃദയ അംഗങ്ങളുടെ നൃത്ത നൃത്യങ്ങള്‍, കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, രുചിയൂറും വിഭവങ്ങളുമായി ടോണ്ടൻ മട്ടാഞ്ചേരി ക്യാറ്ററിംഗിൻ്റെ ലൈവ് കിച്ചൺ, നിങ്ങളിൽ ആരാണ് ഭാഗ്യവാൻ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാർക്കിംഗ് സൗകര്യവും.
ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യു.കെയിലെ ഒരോ വടംവലി പ്രേമികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.
വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം:
Sackville School, Hildenborough, Kent TN11 9HN
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡൻ്റ് ആൽബർട്ട് – 07956 184796 സെക്രട്ടറി – ഷിനോ 07990935945, പ്രോഗ്രാം കോർഡിനേറ്റർ – ജോജോ – 07723 343216
സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷൻ സംഘടിപ്പിച്ച ‘പിക്നിക്ക്’ വിനോദോത്സവമായി. കോച്ച് സവാരിക്കിടെ അന്താക്ഷരിയും, കുസൃതി ചോദ്യങ്ങളും, പാട്ടുമായി ആഘോഷമാക്കിക്കൊണ്ടാണ് ഗ്രേറ്റ് യാർമോത്ത്, ഗോൾസ്റ്റൺ ബീച്ചുകളിലേക്കുള്ള വിനോദയാത്ര നീങ്ങിയത്.
കുട്ടികൾ ബീച്ചിലും, റൈഡുകളിലും തകർത്താടിയ പിക്നിക്കിൽ മണലിൽ കാസിലുകൾ തീർത്തും, തിരകളെ ഭേദിച്ചും, ഞണ്ട് പിടിത്തവുമായി തങ്ങളുടെ വിനോദ ദിനം വിത്യസ്ത രുചികളുടെ ചെറു ഗ്രൂപ്പുകളായി പിക്നിക്ക് ആകർഷകമാക്കി. മുതിർന്നവർ കുട്ടികളുടെ ആഹ്ളാദ ഇനങ്ങളിൽ ശ്രദ്ധേയരായി കാഴ്ചക്കാരായും, സുരക്ഷയൊരുക്കിയും ആസ്വദിച്ചു. ബീച്ച് ഫുട്ബോളും നടത്തി.
ചൂടുള്ള നാടൻ ഭക്ഷണ വിഭവങ്ങളും മറ്റു പല ഡിഷുകളുമായി ഗോൾസ്റ്റനിൽ നിന്നുള്ള കാറ്ററർ ജിൽവിൻ പൊതികളുമായി എത്തിയതോടെ ബീച്ചിലിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായി പിന്നീട് ഏവരുടെയും തിരക്ക്. പലതരം കാറുകൾ ഒന്നിച്ചൊരു വേദിയിൽ കാണുവാൻ കഴിഞ്ഞ ‘ക്ലാസ്സിക് ആൻഡ് വിൻറ്റേജ് കാർ ഷോ’ പിക്നിക്കിനിടെ കിട്ടിയ അസുലഭ അവസരമായി. കാസിനോകളിൽ വിനോദം കണ്ടെത്തിയവരും ഉണ്ടായിരുന്നു.
സ്നേഹത്തിന്റെയും പങ്കിടലിന്റെയും ഉല്ലാസത്തിന്റെയും വിനോദ വേളയായ സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച ‘വൺ ഡേ പിക്നിക്ക്’ ഏവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സർഗ്ഗം അസ്സോസ്സിയേഷൻ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.
ഉണ്ണികൃഷ്ണൻ ബാലൻ
നോർത്താംപ്റ്റൺ: സമീക്ഷ യുകെ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺെലെെനായി ഉദ്ഘാടനം ചെയ്തു. കേരളത്തിേലേയും ഇന്ത്യയിലേയും രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സമീക്ഷ നേതൃത്വത്തിന് മാർഗനിർദേശങ്ങൾ നൽകിയ എംവി ഗോവിന്ദൻ മാസ്റ്റർ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. ‘സാംസ്കാരിക സംഘടനകൾ, വർഗബഹുജന സംഘടനകൾ- പാർട്ടിയുടെ കാഴ്ചപ്പാടും സമീപനങ്ങളും’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സമീക്ഷ തനിക്ക് കുടുംബം പോലെയാണെന്ന് എം സ്വരാജ് പറഞ്ഞു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെൺമണി സാഹിത്യ പുരസ്കാരം ജേതാവ് ശ്രീകാന്ത് താമരശേരിയെ ആദരിച്ചു. നാഷണൽ പ്രസിഡൻ്റും സെക്രട്ടറിയും ചേർന്ന് മൊമ്മൻ്റോ കെെമാറി. നാഷണൽ വെെസ് പ്രസിഡൻ്റ് ഭാസ്കരൻ പുരയിൽ ശ്രീകാന്തിൻ്റെ രചനാ ലോകത്തെ സദസിന് പരിചയപ്പെടുത്തി. പണ്ടേ കെെവിട്ട കവിതാ രചനയിലേക്കും ആലാപനത്തിലേക്കും തന്നെ തിരിച്ചെത്തിച്ചത് സമീക്ഷയാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സമീക്ഷ നടത്തിയ ഓൺലൈൻ സാഹിത്യ പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകാന്ത്.
സമീക്ഷയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകി. യൂണിറ്റ് കമ്മിറ്റി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. നാഷണൽ പ്രസിഡൻ്റ് ശ്രീകുമാർ ഉള്ളാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും നാഷണൽ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ രാജി ഷാജി അനുശോചന പ്രമേയം വായിച്ചു. ഏരിയ സെക്രട്ടറിമാരായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ കൊട്ട്പോൾ, വിനു ചന്ദ്രൻ, മിഥുൻ സണ്ണി, നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി പ്രബിൻ എന്നിവർ ആശംസ നേർന്നു. നോർത്താംപ്റ്റണിലെ സെൻ്റ് ആൽബൻസ് ചർച്ചിൽ നടന്ന ക്യാമ്പിൽ സമീക്ഷ യുകെ മുൻ പ്രസിഡന്റ് സ്വപ്ന പ്രവീൺ ഉൾപ്പടെയുള്ള പഴയകാല നേതാക്കൾ ഓർമ്മകൾ പങ്കുവച്ചു.
ബെന്നി അഗസ്റ്റിൻ
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ് ചാരിറ്റി ഇവൻ്റിലേക്ക് ക്രിക്കറ്റ് പ്രേമികളെ ആകർഷിച്ചുകൊണ്ട് ജൂൺ 23 ഞായറാഴ്ച കാർഡിഫിനടുത്തുള്ള ദിനാസ് പോവിസ് ക്രിക്കറ്റ് ഗ്രൗണ്ട് ആവേശത്താൽ മുഴങ്ങി. 2013ൽ വെയിൽസിൽ ആദ്യമായി തുടങ്ങിയതാണ് കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്.
സ്പോൺസർമാരായ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, ലിറ്റിൽ കൊച്ചി റെസ്റ്റോറൻ്റ് കാർഡിഫ്, ഇൻഫിനിറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് എന്നിവയുടെ പിന്തുണയോടെയാണ് കാർഡിഫ് കാമിയോസ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
എഫ്‌സിസി ന്യൂപോർട്ട്, കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട്ട് ടൈറൻ്റ് സിസി, സ്വാൻസീ സ്‌പാർട്ടൻസ് എന്നീ നാല് ടീമുകൾ ആവേശകരമായ മത്സരത്തിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ആവേശകരമായ കളികൾക്കൊടുവിൽ ന്യൂപോർട്ട് ടൈറൻ്റ് സിസിയും കാർഡിഫ് മലയാളി അസോസിയേഷനും ഫൈനലിലെത്തി. ഒടുവിൽ, ന്യൂപോർട്ട് ടൈറൻ്റ് സിസി വിജയികളായി പ്രഖ്യാപിച്ചു.
അവാർഡ് ദാന ചടങ്ങിൽ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് ചെയർമാൻ ശ്രീ. ജേക്കബ് വിജയികളായ ന്യൂപോർട്ട് ടൈറൻ്റ് സിസിക്ക് ട്രോഫി കൈമാറി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാർഡിഫ് മലയാളി അസ്സോസിയേഷനും മൂന്നാം സ്ഥാനം കിട്ടിയ സ്വാൻസീ സ്പാർട്ടസിനും ശ്രീ ജേക്കബ് ട്രോഫികൾ കൈ മാറി.
കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി ഒരു റാഫിൾ സംഘടിപ്പിച്ചു. അതിൽ
സത്യ, എമിലി, റെൻസ് ജോർജ് എന്നിവർ വിജയികളായി. നറുക്കെടുപ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് കാർഡിഫ് കാമിയോസ് ചെയർമാൻ സനീഷ് ചന്ദ്രൻ സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
നിഫ്റ്റി ചാരിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് റാഫിളിലൂടെ 1,001 പൗണ്ട് വിജയകരമായി സമാഹരിച്ചു. ചാരിറ്റിയിൽ ലഭിച്ച തുക പെനാർത്തിലെ മേരി ക്യൂറി ഹോസ്പിസിലേക്ക് സംഭാവന ചെയ്തു. കാർഡിഫ് കാമിയോസിൻ്റെ പ്രതിനിധി അസ്വിൻ അൻബു, നെവിൻ സാനി, ശ്രീ സനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് സമാഹരിച്ച ഫണ്ട് ഹോസ്പിസിലേക്ക് സമർപ്പിച്ചു.
സ്‌പോൺസർമാർക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ പങ്കാളിത്തത്തിനും അതിൻ്റെ വിജയത്തിന് സംഭാവനകൾ നൽകിയതിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
ജോൺസൺ കളപ്പുരയ്ക്കൽ
ആരവങ്ങളും ആർപ്പുവിളികളും വഞ്ചിപ്പാട്ടിന്റെ ഈരടികളും നിറഞ്ഞുനിൽക്കുന്ന ഒരു കുട്ടനാടൻ സൗഹൃദ പകലിന് നിറം നൽകുവാൻ ലിവർപൂളിലെ കുട്ടനാട്ടുകാർ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു കുട്ടനാടും അതിജീവനവും സിമ്പോസിയവും ..കവി ഭാവനയിലെ കുട്ടനാടും വള്ളംകളി കമന്ററിയും കുട്ടികളുടെയും മുതിർന്നവരുടെയും മറ്റ് കലാപരിപാടികളും ഒക്കെയായി ഗൃഹാതുരത്വത്തിന്റെ ഇന്നലകളുടെ വായിച്ചെടുക്കൽ ആയിരിക്കും ഈ വർഷത്തെ കുട്ടനാട് സംഗമം ഞാറ്റുപാട്ടും ,കൊയ്ത്തുപാട്ടും, തേക്കു പാട്ടും ,വഞ്ചിപ്പാട്ടും ,വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ. ഗൃഹാതുരത്വത്തിന്റെ ഇന്നലകളുടെ വായിച്ചെടുക്കൽ ആയിരിക്കും ഈ വർഷത്തെ കുട്ടനാട് സംഗമം എന്ന് പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ ഷെർലി ആന്റണി പുറവടിയും അനുമോൾ തോമസും അറിയിച്ചു അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുന്നുവെന്ന് ആതിഥേയർ അവകാശപ്പെട്ടു.
കൂടുതൽ കുട്ടനാട്ടുകാരെ സംഗമത്തിൽപങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നണ്ടെന്നും, ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച നെടുമുടി വേണുവിന് കുട്ടനാടിന്റെ വേണുനാദം എന്ന പേരിൽ ഉചിതമായ സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.
ശ്രീ വിനോദ് മാലിയുടെ നേതൃത്വത്തിൽ ഉള്ള ഫുഡ് കമ്മിറ്റി കുട്ടനാട് വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതായും ഭാരവാഹികൾ അറിയിച്ചു . 15 ആമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനർ മാരായ ശ്രീ റോയി മൂലംകുന്നം ശ്രീ ആൻറണി പുറവടി ശ്രീ ജോർജ് തോട്ടുകടവിൽ ശ്രീമതി ജസ്സി വിനോദ് എന്നിവരുടെ നേരത്തിൽ വിപുലമായ കമ്മറ്റികൾ പരിപാടികൾക്ക് ഏകോപന നൽകുന്നു. കുട്ടനാടൻ സൗഹൃദത്തിൻറെ നേർക്കാഴ്ചയിലേക്ക് യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു
ഓൺലൈൻ ബുക്കിങ്ങിനുള്ള ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കുട്ടനാട് സംഗമം വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാണ്