ബെഡ് ഫോർഡ് ഷെയർ മലയാളി അസോസിയേഷൻറെ [ബിഎംഎ] ഈ വർഷത്തെ വാർഷിക യോഗത്തിൽ 2022 – 2023 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സാബിച്ചൻ തോപ്പിൽ പ്രസിഡന്റായും ഓസ്റ്റിൻ അഗസ്റ്റ്യൻ സെക്രട്ടറിയായും ജിനേഷ് രാമകൃഷ്ണൻ ട്രഷറർ ആയും ബിനോ മാത്യു, ഡയാസ് ജോർജ് , സൂര്യ സുധീഷ് , മെറീന തോമസ് എന്നിവരെ കമ്മറ്റി അംഗങ്ങളായും മെൽവിൻ ബിനോ, അനീറ്റ സാബിച്ചൻ എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയും തിരഞ്ഞെടുത്തു.
ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കരോൾ ഡിസംബർ 17 -ന് 5 മണി മുതൽ കെംസ്റ്റൺ സൗത്ത് ഫീൽഡ് ഹാളിലും ക്രിസ്മസ് ന്യൂ ഇയർ മെഗാ ഇവൻറെ ജനുവരി 7-ാം തീയതി ശനിയാഴ്ച നാല് മണി മുതൽ കെംസ്റ്റൺ അഡിസൺ ഹാളിലും വച്ച് നടത്തുവാൻ തീരുമാനിച്ചു.
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും , ഗാനമേളയും, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മെംമ്പേഴ്സിനേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു.
കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് നിലവിൽ വന്നു. ഇംഗ്ലണ്ടിലെ യഥാർത്ഥ യൂണിവേഴ്സിറ്റി നഗരം എന്ന് വിളിക്കാവുന്ന കേംബ്രിഡ്ജിൽ ആണ് കൈരളിയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് രൂപികരിച്ചത്. ഡിസംബർ പന്ത്രണ്ടിന് കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജൻ ഉത്‌ഘാടനം നിർവഹിച്ച യൂണിറ്റ് രൂപീകരണ യോഗത്തിൽ കൈരളി യുകെ ട്രഷറർ എൽദോസ് പോൾ, ജോയിൻ്റ് സെക്രട്ടറി രാജേഷ് നായർ, ദേശീയ കമ്മറ്റി അംഗങ്ങൾ അജയ് പിള്ള, ഐശ്വര്യ അലൻ, ഏഐസി ദേശീയ കമ്മറ്റി അംഗങ്ങളായ രാജേഷ് ചെറിയാൻ, ബിനോജ് ജോൺ എന്നിവർ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കൈരളി യുകെയുടെ വിവിധ യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകർ അനുഭാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് കേംബ്രിഡ്ജ് യൂണിറ്റ് കമ്മറ്റിയെ പ്രഖ്യാപിച്ചു.
യൂണിറ്റ് ഭാരവാഹികൾ
പ്രതിഭ കേശവൻ- പ്രസിഡന്റ്, ജെറി മാത്യു വല്ല്യാര- വൈസ് പ്രസിഡന്റ്, വിജേഷ് കൃഷ്ണൻകുട്ടി- സെക്രട്ടറി, മുഹമ്മദ് – ജോയിന്റ് സെക്രട്ടറി, ബിജോ ലൂക്കോസ് – ട്രഷറർ
കമ്മറ്റി അംഗങ്ങൾ
ശ്രീജു പുരുഷോത്തമൻ, ദീപു കെ ചന്ദ്ര, രഞ്ജിനി ചെല്ലപ്പൻ രജിനിവാസ്, അനുഷ് പി എസ്, വിജയ് ജോൺ, ജേക്കബ് ജോൺ, സിനുമോൻ എബ്രഹാം
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി വളരെയധികം മലയാളികൾ എത്തുന്ന അനേകം മലയാളികൾ സ്ഥിരതാമസമാക്കിയ കേംബ്രിഡ്ജിൽ വൈവിധ്യങ്ങളായ പരിപാടികൾ ഏറ്റെടുത്തു നടത്തുവാൻ കേംബ്രിഡ്ജ് യൂണിറ്റിന് കഴിയുമെന്ന് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കേംബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറി ആയി ചുമതലയേറ്റ വിജേഷ് യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെ വെയിൽസിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രീനാരായണ വിശ്വാസികളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റിന് രൂപം നൽകി. ഡിസംബർ 10 ശനിയാഴ്ച ന്യൂ പോർട്ടിലെ ഡഫ്രിൻ കമ്മ്യൂണിറ്റി സെന്റർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സേവനം യു കെ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ രാജീവ് സുധാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യുകെ യുടെ ചെയർമാൻ ശ്രീ ബൈജു പാലക്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ശ്രീ അനിൽ ശശിധരൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം ശ്രീ വേണു ചാലക്കുടി, ശ്രീ ബിനു ദാമോദരൻ, എസ് എൻ ഡി പി കോട്ടയം മീനച്ചിൽ യൂണിയൻ തേക്കുംമുറി ബ്രാഞ്ച് (Br3385) ശാഖ സെക്രട്ടറി ശ്രീമതി ഷൈല മോഹൻ തുടങ്ങിയവർ ആശസകൾ അറിയിച്ചു. സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. യൂണിറ്റിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് രക്ഷാധികാരിയായി ബിനു ദാമോദരനെയും പ്രസിഡന്റായി ശ്രീ ജനീഷ് ശിവദാസിനെയും , കൺവീനറായി ശ്രീ അനീഷ് കോടനാടിനെയും തെരഞ്ഞെടുത്തു. സേവനം യു കെ പുറത്തിറക്കിയ 2023 വർഷത്തെ കലണ്ടറിന്റെ ആദ്യ പതിപ്പ് ശ്രീ.ബിനോജ് ശിവനും നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീമതി അശ്വതി അനീഷ് സ്വാഗതവും ശ്രീ അനീഷ് കോടനാട് കൃതഞതയും രേഖപ്പെടുത്തി.
സന്ദർലാൻഡ്: ക്രിസ്തുമസ്സിനെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി ഒരുങ്ങികഴിഞ്ഞു.; . ബഹുമാനപെട്ട വൈദീകർ ക്രിസ്മസ് സന്ദേശം നൽകുന്ന സംഗമത്തിൽ കരോൾ സംഗീതം കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിസമാപ്തി കുറിക്കും . ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ക്രിസ്തുമസ് സംഗമവേദി : ജനുവരി 2 , തിങ്കൾ 5 പിഎം , സെന്റ് . ജോസഫ്സ് പാരിഷ് സെന്റർ, സന്ദർലാൻഡ് – SR4 6HS .
അര്‍ഹിക്കുന്ന കൈകളില്‍ സഹായമെത്തിക്കുമ്പോഴാണ് അതിന് അര്‍ത്ഥമുണ്ടാകൂ. അങ്ങനെ നോക്കുമ്പോള്‍ ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാ അസോസിയേഷനുകള്‍ക്കും മാതൃകാപരമാണ്. ആശുപത്രികളിലെ അടിയന്തര സഹായങ്ങള്‍ നല്‍കി അത് പൊതു സമൂഹത്തിന് ഗുണകരമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജിഎംഎ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ജില്ലാ ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം സഹായങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന വലിയ ആശ്വാസമാണ്.
2002 മെയ് മാസം സ്ഥാപിതമായ ജിഎംഎ 20ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
12 ജില്ലകളിലെ ജില്ലാ ആശുപത്രികള്‍ക്കായി സേവനം പൂര്‍ത്തിയാക്കി ജിഎംഎ ഇനി കണ്ണൂരും എറണാകുളത്തും കൂടി സേവനം എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇക്കുറി പാലക്കാട് ജില്ലാ ആശുപത്രിയ്ക്ക് വാട്ടര്‍ കൂളര്‍ സിസ്റ്റം നല്‍കിയാണ് ജിഎംഎ മാതൃകയാകുന്നത്.
ഡിഎംഒ ഡോ റീത കെ പി, സൂപ്രണ്ട് ഡോ ജയശ്രീ പി കെ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ കെ എ നാസര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.ആര്‍എംഒ ഡോ ഷൈജ ജെ എസ്, ചീഫ് നഴ്‌സിങ് ഓഫീസര്‍ രാധാമണി ,ആശുപത്രി പിആര്‍ഒ അജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ജിഎംഎയ്ക്ക് വേണ്ടി യുകെ മലയാളികളുടെ അസോസിയേഷന്‍ കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായ ഡോ ബിജു പെരിങ്ങത്തറ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചാരിറ്റിയുടെ ഭാഗമാകാന്‍ ഓരോ അംഗങ്ങളും കാണിക്കുന്ന മനസ് എടുത്തു പറയേണ്ടത് തന്നെ. ജിഎംഎ പ്രസിഡന്റ് ജോവില്‍ടണും സെക്രട്ടറി ദേവ്‌ലാല്‍ സഹദേവനും ചാരിറ്റിയുടെ ഭാഗമായ ഏവര്‍ക്കും നന്ദി അറിയിച്ചു.
യുകെയില്‍ താമസിക്കുമ്പോഴും നാട്ടില്‍ പറ്റാവുന്ന സഹായമെത്തിക്കാന്‍ പ്രയത്‌നിക്കുന്നവരാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. 2002 മേയ് 26ന് ആരംഭിച്ച ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ അഭിമാനമായി മാറുകയാണ്.
ക്രിയാത്മക പ്രവര്‍ത്തനമാണ് ജിഎംഎയുടെ വിജയവും. ചെറിയ പരിപാടികള്‍ ആയാലും അതിലൊരു ചാരിറ്റി ഉള്‍പ്പെടുത്തുന്നതാണ് ജിഎംഎയുടെ രീതി.
അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരികയാണ് അസോസിയേഷന്‍. അതിന്റെ ഭാഗമായി 2016 ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എ യിലെ 100 % അംഗങ്ങളും അവയവ സ്റ്റം സെല്‍ ഡോനെഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്യത്തിന്റെ മാതൃകയാണ് ജിഎംഎ.
സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010 ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറെന്‍സ്’ എന്ന വാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ പന്ത്രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അര്‍ഹിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് അസോസിയേഷന്‍.
ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെ യില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി ലഭിക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ളവരുടെ അവസ്ഥ ഏവരേയും മനസില്‍ വേദനയുണ്ടാക്കുന്നതാണ്.ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്‌മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എ യുടെ തിരഞ്ഞെടുത്ത പ്രധിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു
2011 ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്‌ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.
അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എ യുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ടിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന്‍ പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012 ല്‍ ഇടുക്കിയിലും 2013 ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014 ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015 ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016ല്‍ കാസര്‍കോട് മെഡിക്കല്‍ കിറ്റും ഓക്‌സിജന്‍ സിലിണ്ടറും എത്തിച്ചു. 2017ല്‍ മലപ്പുറത്ത് ഐസിയു മോണിറ്ററിങ് യൂണിറ്റ് നല്‍കി,2018 ല്‍ പത്തനംതിട്ടയില്‍ 17ഓളം ത്രീ സീറ്റര്‍ എയര്‍പോര്‍ട്ട് ചെയറുകള്‍ നല്‍കി. 2019ല്‍ ആലപ്പുഴയില്‍ o2 കോണ്‍സന്‍ട്രേറ്ററും 2021 ല്‍കൊല്ലത്ത് ചെയറുകളും സ്‌റ്റോറേജ് യൂണിറ്റും കൈമാറി.2022 ല്‍ വീല്‍ ചെയറും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ചെയറുകളും കോഴിക്കോട് ആശുപത്രിയ്ക്ക് കൈമാറി. ഇപ്പോഴിതാ പാലക്കാടിലെ ജില്ലാ ആശുപത്രിയിലും സഹായം എത്തിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ വിശദമായി തിരക്കി അവര്‍ക്ക് അത്യാവശ്യമായത് എന്തോ അതാണ് ജിഎംഎ അസോസിയേഷന്‍ വാങ്ങി നല്‍കുന്നത്. അതിനാല്‍ തന്നെ ഈ ചാരിറ്റി കൂടുതല്‍ മഹത്തരവുമാണ്.
വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ജിഎംഎ തുടരുകയാണ്.
ജിഎംഎയുടെ ഹൗസിങ് പ്രൊജക്ട് ഏറെ ശ്രദ്ധേയമായിരുന്നു. പ്രളയ സമയത്ത് 25000 പൗണ്ട് ലക്ഷ്യമിട്ട് കേരള ഫ്‌ളഡ് ഫണ്ടിന് രൂപം നല്‍കി 28000 പൗണ്ട് സമാഹരിച്ചത് വെറും മൂന്നാഴ്ച കൊണ്ടാണ്. അര്‍ഹരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി യുകെ മലയാളി സമൂഹത്തിനാകെ മാതൃക കാണിച്ചിരുന്നു അന്ന് ജിഎംഎ. എന്നും സ്വന്തം നാടിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയാണ് ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും.
കൈരളി യുകെ ഫിലിം സൊസൈറ്റി ഡിസംബർ 9 മുതൽ 11 വരെ മലയാള സിനിമ അവനോവിലോന പ്രദർശിപ്പിക്കുന്നു. സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുവാൻ കൈരളി ഫിലിം സൊസൈറ്റി നടത്തുന്ന സിനിമ പ്രദർശനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാക്കളായ ഷെറി (ആദിമധ്യാന്തം – 2011), ടി ദീപേഷ് (ടൈപ്പ് റൈറ്റർ – 2010) എന്നിവർ സംവിധാനം ചെയ്ത അവനോവിലോനയിൽ സന്തോഷ് കീഴാറ്റൂർ, ആത്മിയ രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കീഴാറ്റൂർ പ്രൊഡക്ഷൻസിന്റെയും നിവ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേർന്നാണ് നിർമ്മാണം. കെസി കൃഷ്ണൻ, റിയാസ്, കെഎംആർ, കോക്കാട് നാരായണൻ, മിനി രാധൻ, ഒ മോഹനൻ, എ വി സരസ്വതി, കണ്ണൂരിൽ നിന്നുള്ള 20 ഓളം ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവരും താരനിരയിലുണ്ട്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. ഗ്രീക്ക് ദേവതയായ ‘അവനോവിലോന’ ഭിന്നലിംഗക്കാരുടെ കുടുംബദേവതയാണ്. ട്രാൻസ്‌ജെൻഡർമാരായ റിയ ഇഷയും മണികണ്ഠൻ ചുങ്കത്തറയുമാണ് ചിത്രത്തിൽ വസ്ത്രാലങ്കാരവും മേക്കപ്പും കൈകാര്യം ചെയ്യുന്നത്.
ഡിസംബർ 11 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സിനിമയുടെ നിർമ്മാതാവ് സന്തോഷ് കീഴാറ്റൂർ സംവിധായകൻ ഷെറി എന്നിവരുമായി ഓൺലൈൻ സംവാദവും ഒരുക്കിയിട്ടുണ്ട്. കൈരളി ഫിലിം സൊസൈറ്റി യുകെയുടെ പല ഭാഗങ്ങളിൽ സിനിമ പ്രദർശനവും ചർച്ചകളും സംഘടിപ്പിക്കുന്നു. സിനിമ കാണുവാനും ചർച്ചയിൽ പങ്കെടുക്കുവാനും കൈരളി യുകെ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെടുക. പരിപാടിയുടെ ലിങ്ക് – https://fb.me/e/280uzrLMh
ജെഗി ജോസഫ്
ബ്രിസ്‌റ്റോളിലെ പ്രമുഖ മലയാളി അസോസിയേഷനായ യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അസോസിയേഷന്റെ ദശാബ്ദി ആഘോഷം നടക്കുകയാണ്. ചാരിറ്റിയുടെ ഭാഗമായി നടത്തുന്ന സര്‍ഗ്ഗസന്ധ്യ എന്ന സംഗീത നൃത്ത പരിപാടിയുടെ ടിക്കറ്റ് വിതരണ ഉത്ഘാടനം യുബിഎംഎയുടെ മുതിര്‍ന്ന അംഗമായ മാത്യു ചിറയത്തിന് നല്‍കി യു.ബി.എം.എ പ്രസിഡണ്ട് ജോൺ ജോസഫ് നിര്‍വ്വഹിച്ചു. ജനുവരി 14ന് ബ്രിസ്‌റ്റോളിലെ ഫില്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകീട്ട് നാലു മണിക്കാണ് പരിപാടി.
പരിപാടിയോട് അനുബന്ധിച്ച് സോള്‍ ബീട്‌സ് അയര്‍ലന്‍ഡിന്റെ ഗാനമേളയും, ബോളിവുഡ് ഡാന്‍സ് ടീമിന്റെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.വിഭവ സമൃദ്ധ മായ ഡിന്നറും ഒരുക്കുന്നു.
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് യുബിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ബീന മെജോ എന്നിവര്‍ അറിയിക്കുന്നു.
ഉണ്ണികൃഷ്ണൻ ബാലൻ
വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ കേരളത്തിലെ ഡി.വൈ.എഫ്.ഐ ഏർപ്പെടുത്തിയ “ഹൃദയപൂർവ്വം” പദ്ധതിയുടെ മാതൃകയിൽ യു കെ യിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെ ആരംഭിച്ച “ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്” വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് . യു കെ സമൂഹത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി അത് എത്തിക്കുന്നതിന് അതാത് സ്ഥലത്തെ ഫുഡ് ബാങ്കുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഫുഡ് ബാങ്കിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ മലയാളി കുടുംബങ്ങളിൽ നിന്നും ശേഖരിച്ച് കൈമാറും.
സമീക്ഷ യു കെ പ്രവർത്തകർ മാസത്തിൽ രണ്ടുതവണ വീടുകളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കും.
അടുത്തകാലത്തായി ഭക്ഷ്യസാധനങ്ങൾക്ക് ഉണ്ടായ വിലക്കയറ്റത്തെ തുടർന്ന് ഫുഡ് ബാങ്കുകളിലേക്ക് എത്തിക്കൊണ്ടിരുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുകെയിലെ ഫുഡ് ബാങ്കുകൾക്ക് കൈത്താങ്ങ് ആകുവാൻ സമീക്ഷ യു കെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ചു കൊണ്ട് ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ട് എന്ന ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് . സംഘടനയുടെ ഒട്ടുമിക്ക എല്ലാ ബ്രാഞ്ചുകളും ഷെയർ ആൻഡ് കെയറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ കോവിഡ് കാലത്ത് സമീക്ഷ മലയാളി സമൂഹത്തിനായി ഹെല്പ് ലൈൻ വഴി നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു . പഠനത്തിനായി നാട്ടിൽ നിന്നും യു കെ യിൽ എത്തി ലോക്ക്ഡൗൺ കാലത്ത് മുറികളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു കൊടുക്കുന്നതടക്കം ഉള്ള നിരവധി പ്രവർത്തനങ്ങൾ യു കെ യിലെ പൊതുസമൂഹം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിന്നു എന്ന് ,സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഓർമ്മപ്പെടുത്തി.
ഇതിനു സമാനമായിട്ടാണ് ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. യു കെ യിലെ പൊതു സമൂഹത്തിന് ഒരു സഹായഹസ്തമായി മാറാൻ ഈ പദ്ധതിയിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഷാജി തോമസ്
മലയാള നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കലാ സാംസ്കാരിക പരിപാടികളോടെ ബ്രിട്ടനിലെ സ്കൻതോർപ്പ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷം ഏവർക്കും മാതൃകാപരവും വർണ്ണാഭവുമായി.
സ്കാൻതോർപ്പിലെ സ്കോട്ടർ വില്ലേജ് ഹാളിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾ ചേർന്നാലപിച്ച ഈശ്വര പ്രാർത്ഥനഗാനത്തിന് ശേഷം എസ് എം എ പ്രസിഡന്റ് സെബാസ്റ്റ്യൻ ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . മുഖ്യാതിഥിയായി പങ്കെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ സി എ ജോസഫ് കേരളപ്പിറവി ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട വീഡിയോയിലൂടെ നൽകിയ ആശംസ കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റു പകർന്നു. ആശംസയോടൊപ്പം അദ്ദേഹം ആലപിച്ച കവിത ശ്രോതാക്കൾക്ക് നവ്യാനുഭവമാണ് നൽകിയത്. പ്രധാന അധ്യാപിക അമ്പിളി സെബാസ്റ്റ്യൻ മാത്യുസ് സ്വാഗതവും എസ് എം എ സെക്രട്ടറി ഷിബു ഈപ്പൻ നന്ദിയും പറഞ്ഞു.
മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടും’ ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യും ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യും ഇടശ്ശേരിയുടെ ‘പൂതപ്പാട്ടും’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആടും’ മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയൽ നിർമ്മിച്ച് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരൻ എന്ന സിനിമയിലെ കഥാപാത്രങ്ങളും തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെയും കറുത്തമ്മയെയുമെല്ലാം എസ് എം എ മലയാളം പള്ളിക്കൂടത്തിലെ കുട്ടികളും മുതിർന്നവരും ചേർന്ന് മികവാർന്ന രംഗസജ്ജീകരണങ്ങളോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ അത്യാപൂർവമായ ദൃശ്യാനുഭവമായിരുന്നു കാണികൾക്ക് സമ്മാനിച്ചത്.
ലക്ഷണമൊത്ത ആദ്യ മലയാള നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’യുടെ നാടകാവിഷ്കരണം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അഭിനേതാക്കളെല്ലാവരും കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
സാമൂഹ്യ പ്രസക്തമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ഓട്ടൻതുള്ളലും ഇമ്പമാർന്ന നാടൻപാട്ടും കുട്ടികൾ ചേർന്നവതരിപ്പിച്ച ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന് കഥയുമെല്ലാം ഏറെ കരഘോഷങ്ങളോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതീകങ്ങളായ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ കുട്ടികളും മുതിർന്നവരും അണിനിരന്ന് ഉത്സവപ്രതീതി ഉണർത്തി നടത്തിയ സാംസ്കാരിക ഘോഷയാത്രയും അവിസ്മരണീയമായിരുന്നു.
മലയാളം സ്കൂളിന്റെ പ്രധാന അധ്യാപികയും എസ് എം എ വൈസ് പ്രസിഡന്റും യുക്മ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണൽ സെക്രട്ടറിയുമായ അമ്പിളി സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.
മലയാളം പള്ളിക്കൂടത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തുമാസികയായ ‘നുറുങ്ങു മുത്തുകളുടെ’ പ്രകാശനവും മലയാള പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും ചടങ്ങുകളോടനുബന്ധിച്ചു നടന്നു. യുക്മ കലാമേളയിൽ സമ്മാനാർഹരായ പ്രതിഭകൾക്കുള്ള എസ് എം എയുടെ പ്രത്യേകമായ സമ്മാനങ്ങളും നൽകി. മലയാളം പള്ളിക്കൂടത്തിലെ ഇക്കഴിഞ്ഞ അധ്യയനവർഷത്തിലെ മികച്ച സ്റ്റുഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോഷ്ന ജോണിനും ഭാഷാപഠനത്തിന് അതീവ താൽപര്യം പ്രകടിപ്പിച്ച കുട്ടിക്കുള്ള പ്രോത്സാഹന സമ്മാനം ജാക്സ് സിബിക്കും നൽകി. കുട്ടികളെ മലയാളം പഠിപ്പിക്കുവാൻ കൂടുതൽ പ്രചോദനം നൽകുന്ന രക്ഷിതാക്കൾക്കുള്ള സമ്മാനത്തിന് മിസ്റ്റർ ആൻഡ് മിസ്സസ് ജോൺ തോമസും അർഹരായി.
പ്രധാനാദ്ധ്യാപിക അമ്പിളി സെബാസ്റ്റ്യൻ ചൊല്ലിക്കൊടുത്ത മലയാളം മിഷൻ പ്രസിദ്ധീകരിച്ച ഭാഷാപ്രതിജ്ഞയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഏറ്റുചൊല്ലി ഭാഷാ പ്രതിജ്ഞയുമെടുത്തു.
മലയാളത്തനിമ നിറഞ്ഞ പരിപാടികൾ കൊണ്ട് സമ്പന്നമായ കേരളപ്പിറവി ആഘോഷം പ്രൗഡോജ്വലമായി സംഘടിപ്പിക്കുന്നതിനായി മലയാളം പള്ളിക്കൂടത്തിന്റെ രക്ഷാധികാരികളായ ഡോ ജോർജ്ജ് തോമസ്, ജിമ്മിച്ചൻ ജോർജ്ജ്, പ്രധാനാധ്യാപിക അമ്പിളി സെബാസ്റ്റ്യൻ,എസ് എം എ സെക്രട്ടറി ഷിബു ഈപ്പൻ, നിർവ്വാഹക സമിതി അംഗം ജോൺ തോമസ്, ബിജു ചാക്കോ, ഷാജി തോമസ് തുടങ്ങി നിരവധി ആളുകൾ നേതൃത്വം നൽകി.
മാഞ്ചസ്റ്റർ: കൈരളി യുകെ മാഞ്ചസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിഥിൻ ഷോ സെന്റ് മാർട്ടിൻ ഹോളിൽ വർത്തമാന ഭാരതത്തിലെ ഭാഷാ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം നടത്തുകയുണ്ടായി. പ്രമുഖ ഭാഷ പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. എം എൻ കാരാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ സംവാദത്തിൽ ഏഷ്യൻ ലൈറ്റ് ദിനപത്രത്തിന്റെ എഡിറ്റർ ശ്രീ അൻസുദ്ദീൻ അസിസ് മോഡറേറ്റു ചെയ്തു.
വർഗ്ഗീയത സമൂഹത്തിൽ സൃഷ്ടിക്കുന്ന നാശത്തേക്കാൾ ഭയാനകം ആയിരിക്കും ഭാഷ അടിച്ചേൽപ്പിക്കൽ എന്ന് കാരാശ്ശേരി മാഷ് നിരീക്ഷിക്കുക ഉണ്ടായി. ശ്രീലങ്കയിലെ സിംഹള രാഷ്ട്രീയവും ബംഗ്ലാദേശ് എന്ന രാഷ്ട്ര പിറവിക്കു പിന്നിൽ ഉണ്ടായിരുന്ന ഭാഷാ വംശീയതയും ഒക്കെ നമുക്ക് പാഠമാവേണ്ടതാണ്. സർക്കാർ ജോലിക്ക് ഹിന്ദി നിർബന്ധം ആക്കുന്ന കേന്ദ്ര സർക്കാർ നയം അപലപനീയമാണെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ 22 ഭാഷകൾക്ക് നല്കപ്പെട്ട പ്രാമുഖ്യം ഇന്ത്യയുടെ ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ട് കാരാശ്ശേരി മാഷ് ചൂണ്ടികാണിക്കുകയുണ്ടായി. ഹിന്ദി അടിച്ചേൽപിക്കൽ നമ്മുടെ മാതൃഭാഷയോടുള്ള വെല്ലുവിളിയാണെന്നും അപരഭാഷ വിദ്വേഷം വയ്ക്കാതെ നമ്മുടെ മാതൃഭാഷ പരിപോഷിപ്പിക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും കാരശ്ശേരി മാഷ് ഓർമ്മിപ്പിച്ചു.
രണ്ട് മണിക്കൂറോളം നീണ്ട നിന്ന ചർച്ചകൾക്ക് മുന്നോടിയായി കൈരളി യുകെയുടെ മാഞ്ചസ്റ്റർ യുണിറ്റിന്റെ പ്രവർത്തനങ്ങളെ സംഗ്രഹിച്ചു കൊണ്ട് പ്രസിഡന്റ് ശ്രീ ബിജു ആന്റണി സെക്രട്ടറി ശ്രീ ഹരീഷ് നായർ എന്നിവർ സംസാരിച്ചു. പരിപാടിയിലേക്ക് ഏവരേയും സ്വഗതം ചെയ്ത് കൊണ്ട് ട്രഷറർ ശ്രീമതി ശ്രീദേവി സാം, പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് ജോയിന്റ് സെക്രട്ടറി ശ്രീ നവീൻ പോൾ എന്നിവർ സംസാരിക്കുകയുണ്ടായി.