Crime

തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച് പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു.

കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇപ്പോള്‍ പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് കുളച്ചലിലെ ഇരയിമ്മല്‍തുറ ഭാഗത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി മത്സ്യതൊഴിലാളികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും കുളച്ചലില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുളച്ചല്‍ പൊലീസ് ഇതിനായി നടപടിയെടുക്കും.

ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെണ്‍സുഹൃത്തിനെ കാണാനെത്തുകയും അവിടെവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ ഇവര്‍ കിരണിനെ ഒരു ബൈക്കില്‍ കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച് കടലില്‍ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ ഒരാള്‍ കടലില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കിരണ്‍ ആണ് കടലില്‍ വീണതെന്ന അടിസ്ഥാനത്തില്‍ നാലുദിവസം തിരച്ചിലില്‍ നടത്തിയിരുന്നു. ആഴിമല ഭാഗത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഴിമല ഭാഗത്ത് കടലില്‍ വീണവരുടെ മൃതദേഹം അവിടെ നിന്നും ലഭിച്ചില്ലെങ്കില്‍ സാധാരണായായി തമിഴ്നാടിന്റെ ഭാഗത്തേക്ക് ഒഴുകി പോകാറുണ്ടെന്നും പൊലീസ് പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ തീരപ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിലും മത്സ്യതൊഴിലാളികളെയും മൃതദേഹം കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചിരുന്നു.

കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഭർത്താവ് സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ജൂൺ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2020 ലാണ് സുമേഷും സംഗീതയും വിവാഹിതരായത്. സംഗീതയെ ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു.

ഭർതൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ ആരോപണം. ഇത് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനേയും ഭർതൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.

പ്രണയിച്ചയാളുമായി ജാതകം ചേരാത്തതിന്റെ പേരിൽ മറ്റ് വിവാഹാലോചനകൾ കുടുംബം തുടങ്ങിയതിന്റെ പേരിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയും വർഷങ്ങളായി ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനുമായ ശിവയുടെ മകൾ മല്ലിക (പ്രിയ 23) ആണ് ആത്മഹത്യ ചെയ്തത്.

കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ എലിവിഷം കഴിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജൂലൈ ഒന്നിനായിരുന്നു എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കവെയായിരുന്നു മരണം.

മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബദിയടുക്കയിലെ വീട്ടിൽ സംസ്‌കരിച്ചു. യുവതിയുടെ മരണ മൊഴി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി കുമ്പളയിലെ ബന്ധുവായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേതുടർന്നു ഇവർ തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ജ്യോത്സരുടെ അടുത്തു പോയി ജാതകം നോക്കിയപ്പോഴാണ് പൊരുത്തമില്ലെന്ന് പറഞ്ഞത്. ഇതേ തുടർന്നു യുവതി വലിയ മനോവിഷമത്തിലായിരുന്നു.

ജാതക പൊരുത്തമില്ലാത്തിനാൽ വിവാഹം നടത്താനാകില്ലെന്നു യുവതിയെ ബന്ധുക്കൾ അറിയിക്കുകയും മറ്റൊരു വിവാഹ ആലോചനക്ക് നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണു യുവതി വിഷം കഴിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ മൊഴി. മജിസ്‌ട്രേറ്റിനു നൽകിയ മൊഴി ലഭിച്ചാൽ മാത്രമെ മറ്റു നടപടികൾ എടുക്കാൻ സാധിക്കുകയുള്ളുവെന്നു പോലീസ് പറഞ്ഞു.

കലൂരിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവ് നടുറോഡിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കാരണത്തെ സംബന്ധിച്ച് സൂചനകൾ പുറത്തുവിട്ട് പോലീസ്. സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ക്രിസ്റ്റഫർ ക്രൂസ് എന്ന യുവാവ് കഴുത്തറുത്തതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേൽപിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫർ ക്രൂസ് കലൂർ മാർക്കറ്റിന് സമീപം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

ക്രിസ്റ്റഫർ ആക്രമിച്ച് പരിക്കേൽപ്പിച്ച സച്ചിന്റെ മൊഴിയിൽ നിന്നാണ് ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ, ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സച്ചിൻ തീരുമാനിച്ചു. ഇത് ക്രിസ്റ്റഫറിനെ പ്രകോപിതനാക്കുകയായിരുന്നു.

തുടർന്ന് തിങ്കളാഴ്ച സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിസ്റ്റഫറിന്റെ ആവശ്യം നിരസിക്കപ്പെട്ടതോടെ സച്ചിനെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റെങ്കിലും സച്ചിൻ ഓടി രക്ഷപ്പെട്ടു. പിന്നീട് ക്രിസ്റ്റഫർ ഇവിടെ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

മൂഴിയാറിൽ നിന്ന് കാണാതായ പത്താംക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കിൽഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിൻ(33)നെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കും.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷിബിൻ ഇന്നലെ പുലർച്ചെ നാലിനാണ് പെൺകുട്ടിയുമായി നാടുവിട്ടത്. കൊച്ചുകോയിക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് ഷിബിൻ. മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിംഗ് ഓപ്ഷൻ ഇട്ടിരുന്നു. നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു.

പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെ പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.മകളെ കാണാനില്ലെന്ന് അറിതോടെ ഷിബിന്റെ ഫോണിലേക്ക് മാതാവ് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്തു. മൂഴിയാർ ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

എറണാകുളംകലൂരിൽ നടുറോഡിൽ ഇന്നലെയാണ് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിക്കൊണ്ട് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ കത്തി കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആയിരുന്നു ഇത് . ആക്രമിക്കപ്പെട്ട യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ ഡിക്രൂസ്. ഇന്നലെയും ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു. ക്രിസ്റ്റഫർ ആക്രമിച്ചു എന്ന് പൊലീസ് പറയുന്ന സച്ചിൻ ക്രിസ്റ്റഫറിന്‍റെ ഉറ്റ സുഹൃത്ത് ആണ്. സംഭവത്തക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ പറഞ്ഞു.

കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ക്രിസ്റ്റഫർ. ഒപ്പമുണ്ടായ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൃത്ത് മരിച്ചു എന്ന് കരുതിയാകാം ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് കരുതുന്നു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവർക്കുമിടയിലെ തർക്കമെന്തെന്ന് വ്യക്തമല്ല.

ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കഴുത്തിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മഹിള മോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും. ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ പ്രജീവ് ഒളിവിലാണ്. ശരണ്യയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ.

ബി.ജെ.പിയുടെ ജില്ലാ നേതാവും ശരണ്യയും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരണ്യയെ ഭീഷണിപെടുത്തനായി പ്രജീവ് കാണിച്ച വീഡിയോ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആറ് പേജുകളാണ് കുറിപ്പിലുള്ളത്, ശരണ്യയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.

പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ ശരണ്യ വ്യക്തമാക്കുന്നു. പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതി ചേര്‍ത്തു. നരുവാമുട് മൊട്ടമൂട് വള്ളോട്ടുകോണം വീട്ടില്‍ മധുവിന്റെയും മിനിയുടെയും മകന്‍ കിരണിനെ(25)യാണ് കാണാതായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് കിരണിനെ കാണാതായത്. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോയപ്പോള്‍ രണ്ട് സുഹൃത്തുക്കളും കിരണിന് ഒപ്പം ഉണ്ടായിരുന്നു. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞിരുന്നു.അതേസമയം ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കിരണ്‍ കടലില്‍ വീണിരിക്കാമെന്നും പൊലീസ് നിഗമനമുണ്ട്. അന്വേഷണം പുരോഗമിച്ചതോടെ കിരണിനെ കാണാതായതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞുവെന്നാണ് കണ്ടെത്തല്‍.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന ബന്ധുക്കളെ ഉടന്‍ സ്റ്റഷനില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി.

നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം കലൂര്‍ റോഡിലാണ് സംഭവം. കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇയാളെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവിൻ്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് അഞ്ചേ കാലോടെയാണ് കലൂരിലെ ജനങ്ങളെ ഞെട്ടിച്ച സംഭവം. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് റോഡിലേക്ക് എത്തുന്നതും. ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.

നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലെന്നുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപിയുടെ തുറന്ന് പറച്ചിൽ.

കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ.

സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനു തെളിവുകളില്ല ഇല്ല.

ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.

RECENT POSTS
Copyright © . All rights reserved