Crime

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും വെല്ലുവിളിച്ചുവന്ന് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യാക്കൂബിന്‍റെ ആരോപണം.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയപ്പോൾ ഒരു പോലീസുകാരൻ വഴിയാണ് ഭീഷണി സന്ദേശം എത്തിച്ചത്.

തട്ടിപ്പുകേസില്‍ അറസ്റ്റിലായത് മോന്‍സനെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സണിന്‍റെ തട്ടിപ്പ്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.

കന്നഡ നടി സൗജന്യയെ ബംഗളൂരു കുമ്പളഗോടുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും മാനസികമായി താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നില്‍ ഇല്ലെന്നും താരത്തിന്റെ കുറിപ്പിലുണ്ട്.

തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സൗജന്യ കുറിച്ചിട്ടുണ്ട്. മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്.

 

അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറി സ്കൂട്ടര്‍ യാത്രികയായ നഴ്സിന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.

വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.15ഓടെ മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ചാണ്​ അപകടം ഉണ്ടായത്. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെ​ട്ടെന്ന്​ ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

തല ടിപ്പറിന് പിന്നിൽ ഇടിച്ച ശേഷം സുനിത തെറിച്ചുവീഴുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.

ചെട്ടികുളങ്ങര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്‍റെ സ്വന്തം സ്‌കൂട്ടറിന് തീയിട്ട ശേഷം വീടിനും തീയിട്ടു. ഇത് കണ്ടു നിന്ന നാട്ടുകാര്‍ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തിവെക്കുകയായിരുന്നു.

ആരെങ്കിലും അടുത്തെത്തിയാല്‍ കഴുത്തറുക്കും എന്ന ഭീഷണിയോടെയായിരുന്നു ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തി വെച്ചത്. ഇത് കണ്ട് നിന്നവര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷത്തോടെ ഭീഷണി തുടർന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന അതിരു കല്ലില്‍ കാല്‍തട്ടി നിലത്തേക്ക് വീണു. ഇതുകണ്ട് പ്രകോപിതനായ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഇയാളുടെ കഴുത്തിലേക്ക് കത്തിവെച്ച് സ്വന്തം കഴുത്തും അറുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസും അഗ്നിശമനയും ചേര്‍ന്ന് സുരേഷിനെ കീഴ്‌പ്പെടുത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ ഭാര്യയും മകനും ഭാര്യയുടെ വീട്ടിലാണ് താമസം.

മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറായിരുന്ന സുരേഷിന്‍റെ കംപ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍ വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്

കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. ചികിത്സയിലിരിക്കെയാണ് വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്.

തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്.

എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആയിഷയുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊടുംക്രൂരതയ്ക്ക് ഇരയായാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് സാറാ എവറാഡ് (33) ഈ ലോകത്തോട് വിട പറഞ്ഞത്. ഓൾഡ് ബെയ്‌ലി കോടതിയിൽ നടന്ന വിചാരണയിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നത്. വെയ്ൻ കൂസൻസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ വളരെ അസൂത്രിതമായി നടത്തിയ കൊലയാണ് ഇത്. 2021 മാർച്ച് മൂന്നിന് ജോലി കഴിഞ്ഞു സൗത്ത് ലണ്ടനിലെ ക്ലാഫാമിൽനിന്നു ബ്രിക് സ്ടനിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സാറായെ വെയ്ൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാറയുടെ കാമുകന്റെ പരാതിയിന്മേൽ മാർച്ച് 9ന് പോലീസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ സഹായിയായ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ 10 ന് ലണ്ടനിൽനിന്നു 100 കിലോമീറ്റർ അകലെ കെന്റിലെ ആഷ്ഫോഡിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍, മാര്‍ച്ച്‌ 12 ന് സാറയുടേതാണെന്ന് സ്ഥിരീകരിച്ചു. അന്നു തന്നെ സാറയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം വെയ്നിൽ ചുമത്തപ്പെട്ടു. ‘പോലീസ് ബെൽറ്റ്’ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് സാറയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വാടകയ്ക്ക് എടുത്ത കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ടാണ് സാറയെ കടത്തികൊണ്ടുപോയത്. രാത്രിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് പ്രതി സമർഥമായി ഭാര്യയെ കമ്പളിപ്പിച്ചു.

ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി ഏകദേശം അഞ്ചു മണിക്കൂറോളം പ്രതി സാറയെ പീഡിപ്പിച്ചു. അതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. 2019 ൽ താൻ വാങ്ങിയ സ്ഥലത്തെത്തിച്ച് സാറയുടെ മൃതദേഹം ചുട്ടെരിച്ച ശേഷം ഉപേക്ഷിച്ചു. 2021 ജനുവരിയിൽ, കോവിഡ് പട്രോളിംഗിൽ പ്രവർത്തിച്ച പ്രതി, ഫെബ്രുവരി 10-ന് അദ്ദേഹം ആമസോണിൽ നിന്ന് ഒരു പോലീസ് വിലങ്ങു വാങ്ങി. ഫെബ്രുവരി 28 -ന് ഓൺലൈനിൽ ഒരു വാടക കാർ ബുക്ക് ചെയ്യുകയും ആമസോണിൽ നിന്ന് 100 മീറ്റർ റോൾ കാർപെറ്റ് പ്രൊട്ടക്ടർ ഫിലിം വാങ്ങുകയും ചെയ്തു. ഇതെല്ലാം വിരൽചൂണ്ടുന്നത് ക്രൂരമായ ആ കൊലപാതകത്തിലേയ്ക്കാണ്.

രണ്ടുവര്‍ഷമായി മെട്രോപൊളിറ്റന്‍ പോലീസ് സേനയില്‍ സേവനമനുഷ്ഠിക്കുന്ന കൂസെന്‍സ്, യുകെയിലെ പാര്‍ലമെന്ററി എസ്റ്റേറ്റിന്റെയും ലണ്ടനിലെ എംബസികളുടെയും സുരക്ഷാസേനയിലുണ്ടായിരുന്നു. കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതോടെയാണു സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തി ആയിരങ്ങളാണ് അന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എവറാഡിന്റെ സ്മരണയ്ക്കായി ദീപം തെളിയിക്കാൻ ഒരുമിച്ചു കൂടിയവർക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. സാറാ എവറാര്‍ഡിന്റെ തിരോധാനവും കൊലയും കേസ് അന്വേഷണവും ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. വര്‍ദ്ധിച്ചുവരുന്ന പൊലീസ് അക്രമങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഉയർന്നതോടൊപ്പം സാറയ്ക്ക് വേണ്ടി ആയിരങ്ങളാണ് അണിചേർന്നത്. സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും തുല്യതയും പ്രഥമ പരിഗണനയിലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ഓർമിപ്പിക്കുന്നത്. സാറയുടെ കുടുംബവും സുഹൃത്തുക്കളും ഓൾഡ് ബെയ്‌ലിൽ ഇന്ന് ഹാജരായി. രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം കോടതി ശിക്ഷ വിധിക്കും.

മോണ്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി നടന്‍ ബാല. പരാതി നല്‍കിയ മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ അജിതിനോടായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അജിതിനെതിരേ മോണ്‍സണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോണ്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പോലീസിനെ സമീപിക്കുകയായിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോണ്‍സണെതിരേ പരാതി നല്‍കിയതെന്ന് അജിത് വെളിപ്പെടുത്തി.

പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നുണ്ട്. എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.

ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്‍സണ്‍. താരത്തിന്റെ വിവാഹത്തിനടക്കം മോണ്‍സണ്‍ പങ്കെടുത്തിരുന്നു. ബാലയ്ക്കു വിലകൂടിയ സമ്മാനവും നൽകിയതായാണ് റിപ്പോർട്ട്.

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ട് മക്കളേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി. തമിഴ്നാട്ടിൽ സേലം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

മക്കൾ മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് മുപ്പത്തിമൂന്നുകാരനായ യുവാവ് ആത്മഹത്യ ചെയ്തത്. സേലത്തെ മംഗലപ്പട്ടിയിലെ റസ്റ്ററന്റിൽ പതിമൂന്ന് വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പത്ത് ദിവസം മുമ്പ് ജോലി സ്ഥലത്ത് നിന്ന് അപകടം പറ്റി വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഈ സമയത്താണ് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം ഉടലെടുത്തത്. ഭാര്യ ഫോണിൽ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നായിരുന്നു സംശയിച്ചിരുന്നത്. ഇതേ തുടർന്ന് ഭാര്യയുമായി നിരന്തരം വഴക്കും ഉണ്ടായി. ഭാര്യയോട് ഫോണിൽ സംസാരിക്കരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഞായറാഴ്ച്ച വൈകുന്നേരം അടുത്തുള്ള കടയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ് യുവാവ് പുറത്തേക്ക് പോയി. ഒമ്പത് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളുമാണ് ദമ്പതികൾക്കുള്ളത്. കുട്ടികളേയും ഒപ്പം കൂട്ടിയായിരുന്നു പുറത്തേക്ക് പോയത്. ഭാര്യയുടെ ഫോണും ഇയാൾ എടുത്തിരുന്നു.

മക്കളുമായി അടുത്തുള്ള പറമ്പിൽ എത്തിയ പിതാവ് മക്കളെ മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. ഭാര്യയുടെ ഫോണിൽ ഇതിന്റെ വീഡിയോയും എടുത്തു. “ഇതാണല്ലോ നീ ആഗ്രഹിച്ചത്, ഞങ്ങളെ കൊല്ലണമെന്നായിരുന്നില്ലേ ആഗ്രഹം, ഇതാ ഞങ്ങൾ മരിച്ചു” എന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവും മക്കളും തിരിച്ചു വരാത്തതിനെ തുടർന്ന് ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പൊലീസാണ് മാവ് അടുത്തുള്ള മാന്തോപ്പിൽ മൂന്ന് പേരും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530

ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് പ്രിയതമനെ അവസാനമായി ഒരു നോക്കു കണ്ട് ജിനി. കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷം കൂടിയായിരുന്നു അത്. പെരിങ്കരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജസ്റ്റിന്റെ മൃതദേഹം തിങ്കളാഴ്ചയാണ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ജിനിയെ കാണിക്കാന്‍ കണ്ണൂരിലെ മിംസില്‍ എത്തിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു വൈകാരികമായ നിമിഷങ്ങള്‍. അതുവരെ ജസ്റ്റിന്‍ മറ്റൊരു ആശുപത്രിയിലാണെന്നും പരിക്ക് ഗുരുതരമാണെന്നും അറിയിച്ച് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിച്ചതോടെ തകര്‍ന്നുപോയി ജിനി. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ജിനി നിര്‍ബന്ധം പിടിച്ചെങ്കിലും ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും സമ്മര്‍ദത്തിന് വഴങ്ങി ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് ധനലക്ഷ്മി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. വൈകുന്നേരത്തോടെ മൂത്ത സഹോദരന്‍ ജോജുവും മാതാപിതാക്കളും താമസിക്കുന്ന പെരിങ്കരിയിലെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച 11-ന് പെരിങ്കരി സെയ്ന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കരിക്കും.

ഞായറാഴ്ച ഇതേ പള്ളിയിലേക്ക് ജിനിക്കൊപ്പം ബൈക്കില്‍ പുറപ്പെട്ടപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. വീട്ടിലെത്തിച്ച മൃതദേഹത്തിനരികെ ജസ്റ്റിന്റെ പിഞ്ചുമക്കള്‍ ഇരുന്നത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം കേറ്റർ പാർക്കിൽ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ, ഇരുപത്തെട്ടുകാരിയായ പ്രൈമറി സ്കൂൾ ടീച്ചറിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുപ്പത്തിയാറുകാരനായ മുൻ ഡോമിനോസ് ഡെലിവറി ഡ്രൈവർ കോസി സെലമാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച വിൽസ്ഡെൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈസ്റ്റ്‌ സസ്സെക്സിലെ ഈസ്റ്റ്‌ബോർണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 17നാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ കേറ്റർ പാർക്കിൽ വച്ച് സബീനയെ കാണാതാകുന്നത്. 24 മണിക്കൂറിനുശേഷം കൊല്ലപ്പെട്ട രീതിയിൽ ഈ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട സെലമാജ് വളരെയധികം ശാന്തനായിരുന്നു എന്ന് ഇയാളുടെ വീടിനടുത്തുള്ള ടോപ് അപ്പ്‌ സെന്റർ ജീവനക്കാരൻ പറഞ്ഞു. ഇയാളുടെ വീടിനടുത്ത് നിന്നും ഒരു നിസ്സാൻ മൈക്ര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബീനയുടെ മരണത്തെ അനുസ്മരിച്ച് നിരവധിപേർ വെള്ളിയാഴ്ച പെഗ്ലെർ സ്ക്വയറിൽ ഒത്തുചേർന്നിരുന്നു. ഇവരോടൊപ്പം സബീനയുടെ സഹോദരി ജെബീന യസ്മിനും അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു. ഒരു കുടുംബവും കടന്നുപോകാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് അവർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണങ്ങൾ കൂടുതൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved