ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ട് മക്കളേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി. തമിഴ്നാട്ടിൽ സേലം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

മക്കൾ മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് മുപ്പത്തിമൂന്നുകാരനായ യുവാവ് ആത്മഹത്യ ചെയ്തത്. സേലത്തെ മംഗലപ്പട്ടിയിലെ റസ്റ്ററന്റിൽ പതിമൂന്ന് വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പത്ത് ദിവസം മുമ്പ് ജോലി സ്ഥലത്ത് നിന്ന് അപകടം പറ്റി വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഈ സമയത്താണ് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം ഉടലെടുത്തത്. ഭാര്യ ഫോണിൽ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നായിരുന്നു സംശയിച്ചിരുന്നത്. ഇതേ തുടർന്ന് ഭാര്യയുമായി നിരന്തരം വഴക്കും ഉണ്ടായി. ഭാര്യയോട് ഫോണിൽ സംസാരിക്കരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഞായറാഴ്ച്ച വൈകുന്നേരം അടുത്തുള്ള കടയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ് യുവാവ് പുറത്തേക്ക് പോയി. ഒമ്പത് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളുമാണ് ദമ്പതികൾക്കുള്ളത്. കുട്ടികളേയും ഒപ്പം കൂട്ടിയായിരുന്നു പുറത്തേക്ക് പോയത്. ഭാര്യയുടെ ഫോണും ഇയാൾ എടുത്തിരുന്നു.

മക്കളുമായി അടുത്തുള്ള പറമ്പിൽ എത്തിയ പിതാവ് മക്കളെ മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. ഭാര്യയുടെ ഫോണിൽ ഇതിന്റെ വീഡിയോയും എടുത്തു. “ഇതാണല്ലോ നീ ആഗ്രഹിച്ചത്, ഞങ്ങളെ കൊല്ലണമെന്നായിരുന്നില്ലേ ആഗ്രഹം, ഇതാ ഞങ്ങൾ മരിച്ചു” എന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവും മക്കളും തിരിച്ചു വരാത്തതിനെ തുടർന്ന് ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പൊലീസാണ് മാവ് അടുത്തുള്ള മാന്തോപ്പിൽ മൂന്ന് പേരും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530