പണിക്കൻ കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി ദൃശ്യം രീതിയിൽ വീടിന്റെ അടുക്കളയിൽ കുഴിച്ചു മൂടിയ കേസിലെ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കാമാക്ഷി താമഠത്തിൽ സിന്ധു (45)വിനെയാണ് ബിനോയി ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. പെരിഞ്ചാംകുട്ടി വനമേഖലയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് പോലീസ് പിടി കൂടിയത്.
കൊല നടത്തിയതിനു ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്ടിലുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അടുപ്പത്തിലായിരുന്ന ഇരുവർക്കുമിടയിൽ അടുത്ത നാളുകളിൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അസുഖ ബാധിതനായ ഭർത്താവിന്റെ അടുത്തേക്ക് സിന്ധു തിരികെ പോകുമെന്ന ബിനോയിയുടെ സംശയവും കൊലയ്ക്കു കാരണമായി. സംഭവ ദിവസം സിന്ധു ഫോണിൽ നോക്കിയിരുന്നതും പ്രകോപനത്തിനിടയാക്കി.
ശ്വാസം മുട്ടിച്ചും മർദിച്ചും മൃതപ്രായയാക്കിയ സിന്ധുവിനെ മരണം ഉറപ്പാക്കുന്നതിനു മുൻപു തന്നെ കുഴിച്ചു മൂടിയെന്നും ബിനോയി പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
സിന്ധുവിന്റെ ഇളയമകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതിനു ശേഷമായിരുന്നു ആസൂത്രിത കൊലപാതകം. കഴിഞ്ഞ 11ന് രാത്രിയായിരുന്നു കൊല നടത്തിയത്.
കൊല്ലാനുള്ള ഉദ്ദേശത്തോടെ സിന്ധുവിന്റെ കഴുത്തിന് ഞെക്കിപ്പിടിച്ചതിനെത്തുടർന്ന് അവശയായപ്പോൾ മുറ്റത്തേക്ക് തള്ളിയിട്ടു. മരിച്ചെന്ന് കരുതി മണ്ണെണ്ണയൊഴിച്ച് കത്തിക്കാനായിരുന്നു നീക്കം.
തീകൊളുത്തിയപ്പോൾ സിന്ധു നിലവിളിച്ചു. പിന്നീട് വെള്ളമൊഴിച്ച് തീകെടുത്തിയശേഷം അനക്കമുണ്ടോയെന്ന നോക്കി. തുടർന്ന് വസ്ത്രങ്ങൾ നീക്കം ചെയ്ത് അടുക്കളയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.
മണ്ണിട്ട് അടുപ്പ് പഴയ പോലെ നിർമിച്ച് ചാണകം ഉപയോഗിച്ച് മെഴുകി. അടുപ്പിൽ തീ കത്തിക്കുകയും ചെയ്തു. ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നു പ്രതിയുടേത്.
രാത്രിയിൽ നടത്തിയ കൊലയ്ക്കുശേഷം സുഹൃത്ത് മധുവിനെ കാണാൻ നെടുങ്കണ്ടത്തേക്കായിരുന്നു ബിനോയിയുടെ ആദ്യ യാത്ര. പിന്നീട് പാലക്കാട് ,ഷൊർണ്ണൂർ,തൃശൂർ എന്നിവിടങ്ങളിൽ പലതവണയെത്തി. ഇതിനിടെ അഭിഭാഷകനെ കാണുന്നതിനും മുൻകൂർ ജാമ്യം നേടുന്നതിനും ശ്രമം നടത്തി.
പണം മുൻകൂർ കിട്ടാതെ കേസിൽ ഇടപെടില്ലന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ ബിനോയി പണത്തിനായി പല ശ്രമങ്ങളും നടത്തി. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പോലീസ് നിരീക്ഷിച്ചിച്ചിരുന്നതിനാൽ ഇതിൽ നിന്നും പിൻവലിഞ്ഞു .
ഏലക്ക വിൽക്കുന്നതിനായിരുന്നു അടുത്ത നീക്കം. ഇതിനായി രണ്ടുദിവസം മുന്‍പ് പണിക്കൻകുടിയിലേക്ക് യാത്ര തിരിച്ചെങ്കിലും പോലീസ് പിടിയിലാവുമെന്ന് ഭയന്ന് തൃശൂരിലേക്ക് വീണ്ടും തിരിച്ചുപോയി.
തുടർന്ന് വീണ്ടും ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചു. ആദ്യം ഒളിവിൽ കഴിഞ്ഞ പെരിഞ്ചാംകുട്ടി വന മേഖലയിലെ പാറയിടുക്കിൽ കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കാനായി ഇന്നലെ ഇവിടെ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
പെരിഞ്ചാകുട്ടിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മകളെ കാണാനില്ലെന്ന് കഴിഞ്ഞമാസം 15-നാണ് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയത്.
അന്നു മുതൽ ഒപ്പം താമസിച്ചിരുന്ന ബിനോയി പോലീസ് നിരീക്ഷണത്തിലായിരുന്നു. സിന്ധുവിനെ കാണാതായപ്പോൾ മാതാവ് കുഞ്ഞുമോൾ പണിക്കൻകുടിയിൽ എത്തി ബിനോയിയെ കണ്ടിരുന്നു.
സിന്ധുവിനെ അന്വേഷിച്ചപ്പോൾ അവൾ ഇഷ്ടമുള്ള ആരൂടെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാവുമെന്നായി ബിനോയിയുടെ മറുപടി.ഇതിൽ സംശയം തോന്നിയതിനാൽ കുഞ്ഞുമോൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി.
പിന്നീട് സിന്ധുവിന്റെ ഇളയമകനാണ് ബിനോയിയുടെ അടുക്കളയിൽ നിർമാണ പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം നൽകിയത്. ഇവർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസിൽ വിവരമറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് സിന്ധുവിന്റെ മൃതദേഹം പോലീസ് ബിനോയിയുടെ അടുക്കളയിൽ നിന്നും പുറത്തെടുത്തത്.
ബിനോയിയുടെ പേരിൽ എട്ടോളം അടിപിടിക്കേസുകൾ നിലവിലുണ്ട്. ഇതിനു പുറമെ ഭാര്യയെ മർദിച്ചതിന്റെ പേരിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
കിളിമാനൂരില്‍ ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം, അഞ്ചു വയസുകാരന് മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കിളിമാനൂര്‍ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് ആത്മഹത്യ ചെയ്തത്. ആസിഡ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് നിഗമനം. ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാംവിവാഹമാണിത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി.
തുടര്‍ന്ന് ബിന്ദു ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റില്‍ ചാടിയെന്നാണ് വിവരം. വീട്ടില്‍ വഴക്ക് പതിവായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന മരണ വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ മൂന്നാറിലാണ് സംഭവം. കളമശേരി തൃക്കാക്കര വടക്കോട് ഉത്രാടം വീട്ടില്‍ എന്‍.മോഹനന് ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമല്ല.
3 സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹനന്. ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹവും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കോളനി റോഡിലെ ലോഡ്ജിലാണ് ഇവര്‍ മുറി എടുത്തത്. ക്ഷീണം തോന്നുന്നതായി മോഹനന് ഇവരോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് മോഹനന് മുറിയിലേക്ക് പോകുകയും മറ്റുള്ളവര്‍ പുറത്തേക്ക് പോകുകയും ചെയ്തു. രാത്രി സുഹൃത്തുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മോഹനനെ കിടക്കയില്‍ ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടിയെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.
കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.
വസ്ത്ര വ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ താലിബാനില്‍ അധികാര തര്‍ക്കം രൂക്ഷമായി. പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ താലിബാന് സഹ സ്ഥാപകനും പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്നയാളുമായ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.
പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. ബരാദര്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ ചികിത്സയിലാണ്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.
അധിക്കാരത്തെച്ചൊല്ലിയാണ് ഇവര്‍ ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വര്‍ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നല്കാന് ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയതെന്നാണ് സൂചന.
അഫ്ഗാന്റെ അധികാരം താലിബാന് പിടിച്ചെടുത്ത് മൂന്നാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം നടന്നിരുന്നില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആര്‍ക്ക് എന്ന കാര്യത്തിലുള്ള തര്‍ക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ ഇടപെടലാണ് താലിബാന് ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാര വടംവലിക്കും ഏറ്റുമുട്ടലിനും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹഖാനി വിഭാഗവുമായി പാകിസ്ഥാന് നല്ല ബന്ധത്തിലാണ്. അതിനാല്‍ തന്നെ സര്‍ക്കാരിലെ പ്രധാന സ്ഥാനങ്ങള്‍ ഹഖാനി വിഭാഗത്തിന് കിട്ടണമെന്ന് പാകിസ്ഥാന് താല്പര്യപ്പെടുന്നു. ഇതിലൂടെ അഫ്ഗാനില്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ഹഖാനി വിഭാഗത്തെ കാശ്മീര്‍ പ്രശ്നത്തിലുള്‍പ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാം എന്നുമാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.
പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുമായി സഹകരിച്ച് ഹഖാനികള്‍ ഇന്ത്യയ്ക്കെതിരെ അഫ്ഗാന് മണ്ണില്‍ മുന്‍പ് ഭീകരാക്രമണം നടത്തിയിട്ടുണ്ട്. 2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച് 58 പേരുടെ മരണത്തിനിടയായ സംഭവത്തിനു പിന്നില്‍ ഹഖാനികളാണ്.
2007 ല്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും ഹഖാനി നെറ്റ്വര്‍ക്കാണ്. കാര്‍ബോംബ് സ്ഫോടനങ്ങള്‍, വലിയ നാശം വിതയ്ക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇവയെല്ലാം ഇന്ത്യയ്ക്കെതിരെ ഹഖാനി ഭീകരര്‍ നടത്തിയിട്ടുണ്ട്.
അതേസമയം ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ പാക് അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ പാക് ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദില് നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം.
ഹഖാനിയുടെ അധികാരം ഉറപ്പിക്കാന്‍ വേണ്ടിയാണ് പാകിസ്താനില്‍ നിന്ന് ഫൈസ് ഹമീദ് എത്തിയതെന്നാണ് മുന്‍ അഫ്ഗാന് വനിതാ എംപിയായ മറിയം സൊലൈമാന്‍ ഖില് ട്വീറ്റ് ചെയ്തു.
ആലുവ പ്രസന്നപുരം പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സിറോ മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെയായിരുന്നു പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്.
വികാരി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ ഇടയലേഖനം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം വിശ്വാസികള്‍ മൈക് എടുത്തു മാറ്റി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇടയലേഖനം കത്തിച്ചു. സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നത് വിശദീകരിച്ചുകൊണ്ടുള്ള ഇടയലേഖനമാണ് പള്ളികളില്‍ വായിച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുര്‍ബാനയില്‍ ഏകീകൃത രീതി നടപ്പാക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു.
1934 മുതലുള്ള ആരാധനാക്രമ പരിഷ്കരണ ശ്രമങ്ങളും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളിലേക്ക് നല്കിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നവംബര്‍ 28 മുതല്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായ കുര്‍ബാനക്രമം നടപ്പാക്കാനാണ് സിനഡ് തീരുമാനം.
സഭയില്‍ തുടര്‍ന്നു വന്നിരുന്ന രണ്ട് കുര്‍ബാന അര്‍പ്പണ രീതികള്‍ സമന്വയിപ്പിച്ചാണ് ഏകീകൃത രീതി നിശ്ചയിച്ചത്. ആരുടെയെങ്കിലും ജയപരാജയമായി സിനഡ് തീരുമാനങ്ങളെ കാണരുതെന്ന അഭ്യര്‍ഥനയുമുണ്ട്. മാര്‍പ്പാപ്പയുടെ നിര്‍ദേശം അനുസരിക്കാന്‍ മെത്രാന്മാരും വൈദികരുമടക്കം ബാധ്യസ്ഥരാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്നാലെ പള്ളിയില്‍ ഇടയലേഖനം വായിച്ചതായി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ പറഞ്ഞു.
നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന് (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു.
അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. ജയ് മോന് വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഒരു മണിക്കൂറോളം പോലീസും അഗ്നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.
കാമാക്ഷി സ്വദേശിനി താമഠത്തില്‍ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മില്‍ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി അടുപ്പം നിലനില്‍ക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു എന്നു പറയുന്നു
ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയില് നിന്നു പണിക്കന്‍കുടിയിലെത്തി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.
സിന്ധു അടുത്ത നാളില്‍ ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ബിനോയി പ്രകോപിതനായിരുന്നു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇയാള്‍ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. 12നാണ് സിന്ധുവിനെ കാണാതായത്. മകന് വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുട വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.
കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടക്കുന്നതിനായി സിന്ധു പറഞ്ഞു വിട്ടിരുന്നു. ബിനോയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകന് വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.
തുടര്‍ന്ന് മകന് സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്. 29ന് തൃശൂരില്‍ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.
വിവാഹ വാഗ്ദാനം നല്കി ഡൽഹിയിൽ മലയാളി നഴ്സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ യുവതിയുമായി അടുപ്പം പുലർത്തിയ ഗ്രീനു ജോർജ് അന്ന് മുതൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോർജിന്റെ മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പെൺകുട്ടി ഡൽഹിയിൽ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രീനു ജോർജിന്റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.