പെറ്റി അടയ്ക്കാത്തതിന് പൊലീസ് മൂന്നു വയസ്സുകാരി മകളെ കാറില്‍ പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരെയാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ധനുവച്ചപുരത്ത് നിന്ന് കലാപ്രവര്‍ത്തകര്‍ കൂടിയായ ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ്, വാഹനവേഗത പരിശോധിക്കുന്ന ഇന്‍റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിതവേഗത്തിന് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പണമടച്ചാലെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദ്ദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.
പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടം വാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്.
പൊലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട പൊലീസ് നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. അങ്കമാലി തുറവൂര്‍ എളന്തുരുത്തി വീട്ടിലാണ് അതിദാരുണമായ സംഭവം നടന്നത്. മക്കളായ ആതിര (ഏഴ്) അനൂഷ് (മൂന്ന്) എന്നിവരെയാണ് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷമാണ് അമ്മ അഞ്ജു (29)വും ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ജു വൈകീട്ടോടെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. അഞ്ജുവിന്റെ ഭര്‍തൃമാതാവ് അയല്‍പക്കത്തെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ ഇവരെ കാണാതാവുകയും വീടിനുള്ളില്‍ നിന്ന് മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരേയും മുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കള്‍ രണ്ടു പേരും അപ്പോഴേക്കും മരിച്ചിരുന്നു.
അഞ്ജുവിന്റെ നില ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു മണിയോടെ മരിച്ചു. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ശേഷം അഞ്ജു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ബിറ്റ്‌കോയിന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വടക്കന്‍ പാലൂര്‍ സ്വദേശി മേലേപീടിയേക്കല്‍ അബ്ദുല്‍ ഷുക്കൂര്‍ (25) ഉത്തരാഖണ്ഡിലെ ദെഹ്റാദൂണില്‍ കൊല്ലപ്പെട്ടിട്ടു രണ്ടുവര്‍ഷം. ബിറ്റ്‌കോയിന്‍ ഇടപാടിലെ തര്‍ക്കങ്ങളാണു കൊലയ്ക്കുപിന്നിലെന്നു തെളിഞ്ഞിട്ടും പണമിടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ല.
2019 ഓഗസ്റ്റ് 28-നാണ് മരിച്ചനിലയില്‍ പ്രേംനഗറിലുള്ള ആശുപത്രിയില്‍ ഷുക്കൂറിനെയെത്തിച്ചു മലയാളിസംഘം രക്ഷപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ അഞ്ചു പ്രതികളെ പിടികൂടി. മുഖ്യ ആസൂത്രകനായ ആഷിഖ് ഉള്‍പ്പെടെ അഞ്ചുപേരെക്കൂടി പിന്നീട് അറസ്റ്റുചെയ്തു. പ്രതികളെല്ലാം മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ്.
485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടിലെ പ്രശ്നങ്ങളാണു കൊലയ്ക്കു കാരണമായത്. ഷുക്കൂറിനെ നാട്ടില്‍നിന്നു ദെഹ്റാദൂണിലെ സിദ്ധൗലയിലെത്തിച്ച് പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ദെഹ്റാദൂണ്‍ പോലീസ് സംഘം ഷുക്കൂറിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
എന്നാല്‍ പ്രധാനമായും മലപ്പുറംജില്ല കേന്ദ്രീകരിച്ചുനടന്ന പണമിടപാടുകളില്‍ സംസ്ഥാനത്തെ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. മലപ്പുറം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ അന്വേഷണം. ഇപ്പോള്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്കാണ് ചുമതല.
കാസര്‍കോട്ടുള്ള കുടുംബാംഗവുമൊത്ത് ബിറ്റ്‌കോയിന്‍ ഇടപാടില്‍ പണം നിക്ഷേപിച്ചുതുടങ്ങിയ ഷുക്കൂര്‍ പിന്നീട് തായ്ലാന്‍ഡ് കേന്ദ്രീകരിച്ച് ബി.ടി.സി. ബിറ്റ്കോയിന്‍, ബിറ്റ്സെക്സ് കമ്പനികള്‍ തുടങ്ങി. ഓണ്‍ലൈനിലൂടെയായിരുന്നു ഇടപാടുകള്‍. ഷുക്കൂറിന്റേതെന്നു കരുതുന്ന കുറിപ്പുകളിലും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമയച്ച ഫോണ്‍സന്ദേശങ്ങളിലും സാമ്പത്തിക ഇടപാടുകളുടെ സൂചനയുണ്ടായിരുന്നു.
ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും കേരളത്തിലെ ഉന്നതരുടെ അറിവോടെയെന്നാരോപിച്ച് മാതാവ് സക്കീന അന്നത്തെ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. ബിറ്റ്കോയിന്‍ ഇടപാടുകളില്‍ പങ്കാളികളായിരുന്ന പലരും ഭീഷണിപ്പെടുത്തിയതായും ഇടപാടുകളുടെ രേഖകളടക്കം എടുത്തുകൊണ്ടുപോയതായും പരാതിയിലുണ്ടായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥരോടു വെളിപ്പെടുത്താമെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തിനു വിദഗ്ധരുള്‍പ്പെട്ട പ്രത്യേകസംഘമുണ്ടാക്കുമെന്ന് ഡി.ജി.പി. പറഞ്ഞെങ്കിലും പ്രാഥമികാന്വേഷണം മാത്രമാണ് നടന്നത്.
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.
ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ഷാജുവിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്.
എന്നാൽ ഈ രണ്ടു മരണങ്ങളും ഇവരുടെ കുടുംബത്തിൽ നടന്ന മറ്റ് നാല് മരണങ്ങളും കൊലപാതകമാണെന്നു 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തി. ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്.ഭക്ഷണത്തിൽ വിഷവും സയനൈഡും കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് മാരകമായി കുത്തിപരുക്കേല്‍പ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സൂര്യ ഗായത്രിയും അച്ഛനും അമ്മയും വാടകക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഗോത്രവംശജരായ ഇസ്ലാമിക കലാപകാരികൾ 300 ക്രൈസ്തവരെ ചുട്ടുകൊന്നുവെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ഇസ്ലാമിക കലാപം പിടിമുറിക്കിയ ഒറോമിയ സംസ്ഥാനത്ത് ഓഗസ്റ്റ് 18ന് നടന്ന ക്രിസ്തീയ വംശഹത്യയെ കുറിച്ചുള്ള വിവരങ്ങൾ, ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചതോടെയാണ് ഇക്കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞത്. ഇതോടൊപ്പം രണ്ട് ദൈവാലയങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും സർക്കാരിതര സന്നദ്ധ സംഘടനയായ ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചു.
ബൊക്കോ ബറാം, ഫുലാനി എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകൾ പിടിമുറുക്കുന്ന നൈജീരിയ ക്രൈസ്തവ രക്തസാക്ഷിത്വ ഭൂമിയായി മാറുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, മറ്റൊരു ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രിസ്തീയ വംശഹത്യ അരങ്ങേറിയ നടുക്കത്തിലാണ് വിശ്വാസികൾ. ഒറോമിയ സംസ്ഥാനത്തെ ഇസ്ലാമിക ഗോത്രമായ ‘ഓറാമോ’ വംശജരാണ് പ്രദേശത്തെ ന്യൂനപക്ഷവും എത്യോപ്യൻ ഓർത്തഡോക്‌സ് സഭാംഗങ്ങളുമായ ‘അംഹാർ’ ഗോത്ര ജനതയ്ക്കുനേരെ ആക്രമം അഴിച്ചുവിട്ടത്.
ഈസ്റ്റ് വെലെഗ പ്രവിശ്യയിലെ ഗിദ്ദ കിരമ്മുവിന് സമീപത്തുള്ള ‘അംഹാർ’ വംശജരുടെ വീടുകൾക്കൊപ്പം അഗസ അബ്ബോ ദൈവാലയവും തെൻബിയ മൈക്കിൾ ദൈവാലയവും അഗ്‌നിക്കിരയാക്കുകയായിരുന്നു. െ്രകെസ്തവരുടെ സുപ്രധാന തിരുനാളുകളിൽ ഒന്നായ ഈശോയുടെ രൂപാന്തരീകരണ തിരുനാളിന് ഒരുങ്ങുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക് പരിക്കേറ്റിട്ടുമുണ്ട്.
രാജ്യത്ത് ശക്തമാകുന്ന വംശീയവും മതപരവും രാഷ്ട്രീയവുമായ അശാന്തി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഒറാമിയ സംസ്ഥാനത്താണ്. തീവ്ര നിലപാടുകളുള്ള ഇസ്ലാമിക വിഭാഗമായ ‘ഓറാമോ’ വംശജരാണ് എത്യോപ്യൻ ഓർത്തഡോക്‌സ് ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ പതിവാക്കുന്നത്. ടിഗ്രേ മേഖലയിലെ രാഷ്ട്രീയ കലാപത്തിനും ഇതുവരെ അറുതിയായിട്ടില്ല. എത്യോപ്യ ഫെഡറൽ സേനയും വിഘടനവാദികളും തമ്മിലുള്ള ടിഗ്രേ മേഖലയിലെ ഏറ്റുമുട്ടലുകളിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെയാണ് ‘ഓറാമോ’ ഗോത്രജനതയുടെ കലാപം.
പോക്സോ കേസിൽ 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, ഡിഎൻഎ ഫലം നെഗറ്റീവായതിനാൽ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരൻ ശ്രീനാഥും കുടുംബവും നീതിനിഷേധം ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിർബന്ധിച്ചെന്നും ശ്രീനാഥ് പറയുന്നു.
ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകൾ കയറി. അതും പതിനെട്ടാം വയസ്സിൽ. വിലങ്ങണിയിച്ചാണ് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പൊലീസുകാരുടെ അടി കാരണം ചെവിക്കു കേൾവിശേഷി കുറഞ്ഞു.’– ശ്രീനാഥ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിലാണ് പ്ലസ്ടു വിദ്യാർഥിയായ ശ്രീനാഥിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവായതോടെ മഞ്ചേരി പ്രത്യേക പോക്സോ കോടതി ശ്രീനാഥിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീനാഥും കുടുംബവും. വരും ദിവസങ്ങളിൽ കോടതി കേസുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്കു കടക്കും. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താൻ വിശദമായ പുനരന്വേഷണം ആവശ്യമുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്നപ്പോൾ ശ്രീനാഥ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. താൻ നിരപരാധിയാണെന്നും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടിയെടുത്തത്.
അഫ്ഗാനിസ്ഥാനിലെ ബഗ് ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചുകൊന്നു. മുൻപും താലിബാൻകാർ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ജവാദ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. കാബൂളിൽ നിന്ന് 100 കിലോമീറ്റർ വടക്കുള്ള പ്രവിശ്യയിലെ ഈ സ്ഥലം അൻദരാബി താഴ് വര എന്നാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ തവണ താലിബാൻ ഭരണത്തിൽ സംഗീതം നിരോധിച്ചിരുന്നു. ഐക്യരാഷ്ട്രസംഘടനയും ആംനസ്റ്റി ഇന്റർനാഷനലും കടുത്ത ആശങ്ക രേഖപ്പെടുത്തി. രണ്ടാം വരവിലെ താലിബാൻ മാറിയിട്ടില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമാർഡ് ട്വീറ്റ് ചെയ്തു.
കണ്ണൂർ മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് സെമിനാരി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞിപ്പള്ളി നല്ല സമറയാൻ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ടാണ് (25) അപകടത്തിൽ മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരിന്ന സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗവും കാഞ്ഞിരപ്പള്ളി രൂപത വൈദികനുമായ ഫാ റോയി മാത്യു വടക്കേല്‍, സിസ്റ്റര്‍ ട്രീസ, ഡ്രൈവര്‍ അജി, ഷാജി എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു കാലത്ത് 9.30ഓടെ കളറോഡ് – പത്തൊമ്പതാം മൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ പലചരക്ക് കട നടത്തുന്ന പെരുമാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ അമ്മമാരുടെ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്മക്കളെയാണ് ഇയാൾ മാസങ്ങളായി പീഡിപ്പിച്ചിരുന്നത്. പീഡനത്തിന് പെൺകുട്ടികളുടെ അമ്മമാർ തന്നെയാണ് ഒത്താശ ചെയ്തു നൽകിയിരുന്നത്.
പലചരക്ക് കട നടത്തുന്ന പെരുമാളിൽ നിന്നും സൗജന്യമായി സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് പെണ്മക്കളെ പീഡിപ്പിക്കാൻ പെരുമാളിന് അമ്മമാർ അവസരം ഒരുക്കിയത്. രണ്ട് പെൺകുട്ടികളെ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളെയും ഇയാൾ കടയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ആദ്യം പീഡനത്തിന് ഇരയായ പെൺകുട്ടികളാണ് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് കടയിൽ എത്തിച്ചിരുന്നത്.
പെൺകുട്ടികളുടെ അമ്മമാരിൽ ഒരാൾക്ക് പെരുമാളുമായി അവിഹിതമുണ്ടായിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പെരുമാൾ സഹോദരിമാരായ അമ്മമാർക്ക് കടയിൽ നിന്നും സാധനങ്ങൾ സൗജന്യമായി നൽകിയിരുന്നതായും പോലീസ് പറയുന്നു. പെരുമാളിന്റെ കടയിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളോടൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
അമ്മമാരുടെ ഒത്തശയോടെ ആറു മാസത്തോളമായി ഇയാൾ പെൺകുട്ടികളെയും അവരുടെ സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നു. അമ്മമാരുടെ പങ്ക് തെളിഞ്ഞാൽ അവരെ അറസ്റ്റ് ചെയ്യുമെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് പറയുന്നു.