കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.

ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ഷാജുവിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്.

എന്നാൽ ഈ രണ്ടു മരണങ്ങളും ഇവരുടെ കുടുംബത്തിൽ നടന്ന മറ്റ് നാല് മരണങ്ങളും കൊലപാതകമാണെന്നു 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തി. ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്.ഭക്ഷണത്തിൽ വിഷവും സയനൈഡും കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.