ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും ആരോപണം മാത്രമാണിതെന്നും പീയുഷ് ഗോയല്‍ പറയുന്നു. ‘പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചു. യാത്രക്കാര്‍ ആരെന്ന് മനസിലായപ്പോള്‍ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി ആക്രമിച്ചുവെന്നത് വ്യാജപ്രചരണമാണ്’, ഗോയല്‍ പറയുന്നു.
മാര്‍ച്ച് 19നാണ് ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു.
പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ദുരൂഹമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പാണ് കാഞ്ഞിരമുക്ക് വാലിപ്പറമ്പില്‍ ഭരതന്റെ മകന് അമലിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണത്തില്‍ ദുരൂഹത ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു. പെരുമ്പടപ്പ് സിഐ വി.എം.കേഴ്സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
നാടുകാണി പവിലിയന് സമീപത്തെ പാറക്കെട്ടിൽ നിന്നും വീണ് പരിക്കേറ്റനിലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ചനിലയിൽ യുവാവിനേയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതിനിടെ, വാക്കുതർക്കത്തിനിടെ യുവാവ് തന്നെ പാറക്കെ്ടിൽ നിന്നും പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി അവശനിലയിൽ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്സി (23)നെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയിൽ പെൺകുട്ടിയേയും കണ്ടെത്തിയിരുന്നു. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അലക്സിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂർണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന അലക്സും പെൺകുട്ടിയും വ്യാഴാഴ്ച വൈകീട്ട് നാടുകാണിയിൽ എത്തി. വീട്ടുകാർ ഇരുവരുടേയും വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ട് മരിച്ചെന്നുകരുതി അലക്സ് അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്സ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. നിലവിൽ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
തിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ദുർഹന്ധം വമിച്ചതിനെ തുടർന്ന് മാൾ അധികൃതരും, പരിസരവാസികളും കിണർ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് അയാളല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു.
കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു.
കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്. ഒഡീഷ സ്വദേശിനികളായ സന്യാസാർഥികളെ വീട്ടിൽ എത്തിക്കുന്നതിന് പോകുമ്പോഴാണ് നാലംഗ സംഘത്തിന് നേരെ എബിവിപി ആക്രമണം നടന്നത്.
ഋഷികേശിലെ പഠന ക്യാന്പിൽ പങ്കെടുത്ത ശേഷം ഹരിദ്വാറിൽ നിന്നു പുരിയിലേക്കു പോകുന്ന ഉത്കൽ എക്സ്പ്രസിൽ മടങ്ങുമ്പോഴാണ് ഇവർ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയത്.
സംഭവത്തിൽ ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
കൊച്ചി: പതിമൂന്നു വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാണാതായ പിതാവിനായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കങ്ങരപ്പടി ഹാര്‍മണി ഫ്ലാറ്റില്‍ ശ്രീഗോകുലത്തില്‍ സനു മോഹനെയാണ് (40) കാണാതായത്. ഇയാളുടെ കാർ വാളയാര്‍ ചെക്പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മകള്‍ വൈഗയെ (13) ആണ് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഞായറാഴ്ച രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടശേഷം സനു തമിഴ്നാട്ടിലേക്കു കടന്നതായതായാണു പോലീസ് സംശയിക്കുന്നത്.
ഇയാള്‍ക്കു വന്‍ കടബാധ്യതകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വൈഗയുടെ മൃതദേഹം ലഭിച്ചെങ്കിലും സനുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളും പുഴയില്‍ വീണിട്ടുണ്ടാകുമെന്നു കരുതി തെരച്ചില്‍ തുടരുകയായിരുന്നു.
ഇതിനിടെയാണ് വാളയാര്‍ ചെക്പോസ്റ്റ് ഇയാളുടെ കാർ കടന്നുപോകുന്നതിന്റഎ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് പുഴയിലെ തെരച്ചില്‍ ബുധനാഴ്ചയോടെ ഉച്ചയോടെ അവസാനിപ്പിച്ചു.
സനുവിനെ കണ്ടെത്താനായി പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം ഉടന്‍ വാളയാര്‍ ചെക്പോസ്റ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സനുവിനൊപ്പം കാറില്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷമാകും സംഘം അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോകുക.
സനു മുമ്പ് പൂനെയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ക്കെതിരേ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തും. കൂടാതെ ഇയാളുടെ ബാങ്ക് ഇടപാടുകളും കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സനുവിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ബന്ധുക്കളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അന്വേഷണ സംഘം ഇന്ന് ആലുപ്പുഴയിലെത്തി ഭാര്യയെയും ബന്ധുക്കളെയും കാണും. ഇവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പത്തുവയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ബേക്കറി ഉടമയ്ക്കായി തിരച്ചില്‍ തുടങ്ങി. കർണാടക ഹാവേരിയില്‍ ആണ് സംഭവം നടന്നത് . പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
ഹാവേരി ഉപ്പനാശി സ്വദേശിയായ പത്തുവയസുകാരന് ഹരിശയ്യയാണ് മരിച്ചത്. മാർച്ച് 16ന് കൂട്ടുകാരോടൊപ്പം പ്രദേശത്തെ ബേക്കറിയില്‍ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാഞ്ഞത് കണ്ടപ്പോൾ മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് കടയുടമ തടഞ്ഞു വച്ചിരിക്കുകയാണെന്ന വിവരം അറിഞ്ഞത്. കുട്ടി പലഹാരം മോഷ്ടിച്ചെന്നും മര്യാദ പഠിപ്പിക്കാനായി കുട്ടി വൈകീട്ട് വരെ ഇവിടെ നില്‍ക്കട്ടെയെന്നും കടയുടമ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു
വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് വരെ കടയുടമ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മർദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി ആശുപത്രിയില്‍വച്ച് പറയുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.
ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ടോടെയാണ് നില വഷളായി മരണം സ്ഥിരീകരിച്ചത്. ആദ്യം തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന് ഹരിശയ്യയുടെ അച്ഛന് പരാതിപ്പെടുന്നു. കുട്ടി മരിച്ചതിന് ശേഷമാണ് പോലീസ് നടപടികൾ തുടങ്ങിയെതെന്നും അച്ഛന് പറഞ്ഞു. സംഭവത്തില്‍ കടയുടമയ്ക്കെതിരെ കേസെടുത്ത പോലീസ് തിരച്ചില്‍ ഊർജിതമാക്കി. കടയുടമയടക്കം കേസിലെ പ്രതികളെല്ലാ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പാലക്കാട് കഞ്ചിക്കോട്ട് നാടിനെ നടുക്കി ദമ്പതികളുടെ മരണം. കുഞ്ഞിന്റെ തൊട്ടിൽക്കയറിൽ കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതിന് പിന്നാലെ ഇതേകയറിൽ ഇവരുടെ ഭർത്താവും തൂങ്ങിമരിക്കുകയായിരുന്നു. യുവതിയുടെ മൃതശരീരം താഴെയിറക്കി ആംബുലൻസിനായി കാത്തിരിക്കുന്നതിനിടെയാണ് ഇതേ കയറിൽ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കിയത്.
എലപ്പുള്ളി പികെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. നേതാജി നഗറിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇരുവരും. ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് ദാരുണസംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
നിലവിളി കേട്ട് ഓടിക്കൂടിയ ആളുകൾ ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലൻസ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതിൽ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മനുപ്രസാദും മരിച്ചിരുന്നു. മനുപ്രസാദിന് വർക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.
ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശിയായ 36കാരനായ അരുണ്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.
ഇതിനിടയിലാണ് അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അരുണ്‍ എതിര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി അരുണിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേര്‍ന്ന് അരുണിനെ കൊലപ്പെടുത്തിയത്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ശ്രീജുവിനേയും അഞ്ജുവിനേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആരാണ് കുത്തിയതെന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്പോള്‍ അഞ്ജുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്
ലക്നോ: ട്രെയിൻ യാത്രയ്ക്കിടെ ഉത്തർപ്രദേശിൽ ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനും ശ്രമമുണ്ടായി. സന്യസ്തവസ്ത്രം മാറിയാണ് ഹിന്ദുത്വ തീവ്രവാദികളിൽ നിന്നും രക്ഷപെട്ട് സന്യാസിനിമാർ സംസ്ഥാനം വിട്ടത്.
മാർച്ച് 19നായിരുന്നു സംഭവം. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ നാല് സന്യാസിനിമാരാണ് ആക്രമണത്തിന് ഇരയായത്. ഡൽഹിയിൽ നിന്നും ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ത്സാൻസിയിൽ വച്ചായിരുന്നു ആക്രമണം.
ഒഡീഷയിൽ നിന്നുള്ള രണ്ടു യുവസന്യാസിനിമാരെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പടെ മറ്റ് രണ്ടു സന്യാസിനിമാർ കൂടെപോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ രണ്ടു സന്യാസിനിമാർ സാധാരണ വേഷത്തിലും മറ്റ് രണ്ടു പേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്.
തേർഡ് എസി കമ്പാർട്ടുമെന്റിലായിരുന്നു സന്യാസിനിമാരുടെ യാത്ര. ത്സാൻസിയിൽ എത്തിയപ്പോൾ, തീർഥാടനം കഴിഞ്ഞെത്തിയ ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ, മതംമാറ്റാൻ രണ്ടു പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ആക്രമണത്തിന് മുതിർന്നത്. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് വിശദീകരിച്ചിട്ടും അക്രമികൾ പിന്മാറാൻ തയാറായില്ലെന്ന് സന്യാസിനിമാർ പറഞ്ഞു.
പിന്നീട് അക്രമികൾ മതംമാറ്റാൻ ആളുകളെ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിന് കൈമാറി. ത്സാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ട്രെയിനിനുള്ളിൽ പ്രവേശിച്ച് സന്യാസിനിമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വനിതാ പോലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത സന്യാസിനിമാരെ പോലീസ് ബലംപ്രയോഗിച്ച് ട്രെയിനിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ആധാർ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികൾക്കൊപ്പം കൂടി പോലീസും മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്യാസിനിമാർ പറഞ്ഞു.
ട്രെയിനിൽ നിന്നും സന്യാസിനിമാർ പുറത്തിറങ്ങിയതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും അക്രമികളുടെ ആർപ്പുവിളികളോടെയാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.
സന്യാസിനിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഡൽഹിയിലെ സന്യാസിനിമാർ അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് യുവസന്യാസിനിമാരെ മോചിപ്പിച്ചത്.
രാത്രി 11 ഓടെയാണ് ഇവർക്ക് പോലീസ് സ്റ്റേഷൻ വിടാൻ കഴിഞ്ഞത്. പിന്നീട് ഇവരെ ത്സാൻസിയിലെ ബിഷപ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ത്സാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലിലൂടെയാണ് യുവസന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കുന്നതിൽ നിന്നും രക്ഷിക്കാനായത്.
കുറഞ്ഞ സമയത്തിനുള്ളിൽ 150 ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും വൻ ഗുഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു.