Crime

സ്വർണ്ണക്കടത്താണെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാമർ ഉപയോഗിച്ച് അടിച്ചു തകർത്തതായി പരാതി. മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെഎം ബഷീർ ആണ് സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുന്നത്. 48 ലക്ഷം രൂപ വിലയുള്ള ‘AUDEMARS PIGUET’ എന്ന കമ്പനിയുടെ ആഢംബര വാച്ചാണ് അടിച്ചു തകർത്തത്.

48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകർത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കൽ സ്വദേശി മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 2.45ന് ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ IX 1952 എന്ന വിമാനത്തിലായിരുന്നു ഇസ്മായിൽ എത്തിയത്.

ഒരു വാച്ചിനുള്ളിൽ എത്ര കിലോ സ്വർണം കടത്താൻ കഴിയുമെന്നാണ് കെഎം ബഷീർ ലൈവിലൂടെ ചോദ്യം ചെയ്തു. വാച്ചിനുള്ളിൽ സ്വർണ്ണം കടത്തുന്നതായി സംശയമുണ്ടെങ്കിൽ വിദഗ്ധരെ വിളിച്ചുവരുത്തി അത് അഴിച്ചു പരിശോധിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ടുവർഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് നൽകിയത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കെഎം ബഷീർ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്മായിലിന് നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നഷ്ടപരിഹാരം നൽകുന്നത് വരെ കേസുമായി മുന്നോട്ട് പോകും. കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയർപ്പോർട്ട് കമ്മിറ്റി അതോറിറ്റി കസ്റ്റംസ് സൂപ്രണ്ടിനും പരാതി നൽകിയതായും അഭിഭാഷകനായ കെകെ മുഹമ്മദ് പറഞ്ഞു.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന്
കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യങ്മൂലത്തിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ഉള്ളത്. കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയില്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കുകൂടി ഈ ഇടപാടുകളില്‍ പങ്കുണ്ട്.

പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

കോണ്‍സുല്‍ ജനറലുമായുള്ള ഇടപെടലുകളില്‍ തര്‍ജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്‌ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് പിന്നിലെ അശ്ലീല വീഡിയോയുടെ ഉറവിടം തേടുകയാണ് പോലീസ്. ചൊവ്വാഴ്ചയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന രമേഷ് ജാർക്കിഹോളിയും ഒരു യുവതിയും ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്നത്. പ്രബലനാണെങ്കിലും ലൈംഗിക പീഡന പരാതി ഉയർന്നതോടെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്നിരിക്കുകയാണ് രമേഷ് ജാർക്കിഹോളിക്ക്. എന്നാൽ, മന്ത്രിയെ കുടുക്കിയ ലൈംഗിക പീഡന പരാതിയിൽ പോലീസിന് കേസെടുക്കാനായിട്ടില്ല. പരാതിക്ക് അടിസ്ഥാനമായ അശ്ലീല വീഡിയോയിൽ ജാർക്കിഹോളിക്കൊപ്പമുള്ള യുവതിയെ കണ്ടെത്താനാകാത്തതാണ് കാരണം.

സംസ്ഥാനത്ത് വലിയ വിവാദമുയർത്തിയാണ് വീഡിയോ പുറത്തെത്തിയത്. തുടർന്ന് മന്ത്രി രാജിവെക്കുകയും ചെയ്തിട്ടും ലൈംഗിക ചൂഷണത്തിനിരയായ യുവതി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്താതെ കേസ് രജിസ്റ്റർ ചെയ്താൽ കോടതിയിൽ നിലനിൽക്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണ് വിവാദമുയർത്തിയ അശ്ലീല വീഡിയോ മാധ്യമങ്ങൾക്കു നൽകിയതും കബൺപാർക്ക് പോലീസിൽ പരാതി നൽകുകയും ചെയ്തത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രമേഷ് ജാർക്കിഹോളി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് രമേശ് കല്ലഹള്ളി നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. മന്ത്രിയെ കുടുക്കാൻ നടന്ന ഹണി ട്രാപ്പ് ആണോയെന്നും സംശയമുയരുന്നുണ്ട്. വീഡിയോയിൽ കാണുന്ന യുവതിയെ തനിക്കറിയില്ലെന്നാണ് ജാർക്കിഹോളിയുടെ നിലപാട്.

പരാതിയിൽ പക്ഷേ, യുവതിയാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന് അന്വേഷണത്തിനായി യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ നൽകാൻ ദിനേശിനോട് വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തനിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ പോലീസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിക്കുകയും ചെയ്തു.

പോലീസ് സുരക്ഷ നൽകിയാൽ മാർച്ച് ഒമ്പതിന് ഹാജരാകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാർക്കിഹോളിക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് തനിക്ക് ഭീഷണി ഫോൺ സന്ദേശങ്ങൾ ലഭിച്ചതായി രമേശ് കല്ലഹള്ളി പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാമനഗർ പോലീസിൽ പരാതി നൽകി.

ഇതിനിടെ, വിവാദമുയർത്തിയ വീഡിയോ എഡിറ്റു ചെയ്യപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വീഡിയോയുടെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്.

ഭര്‍ത്താവിനെ വാടക കൊലയാളികളെ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയായ പോലീസുകാരിയും കാമുകനായ പോലീസുകാരനും ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈ വാസി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്‌നേഹാല്‍, വികാസ് പാഷ്‌തെ എന്നിവരും ഇവര്‍ ഏര്‍പ്പാടാക്കിയ മൂന്ന് വാടക കൊലയാളികളുമാണ് അറസ്റ്റിലായത്.

ഒരേ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന സ്നേഹാലും വികാസും 2014 മുതല്‍ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ വികാസ് സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പാട്ടീല്‍ അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സ്നേഹാല്‍ തീരുമാനിച്ചത്.

വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താനായി കാമുകന്റെ സഹായം തേടിയ പോലീസ് ഉദ്യോഗസ്ഥ ഇതിനായി 2.5 ലക്ഷം രൂപയും കൈമാറുകയും ചെയ്തു. തുടര്‍ന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഫെബ്രുവരി 18-ന് മൂന്നഗസംഘം പാട്ടീലിന്റെ ഓട്ടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

മൂന്നു വർഷം മുൻപ് കേരളത്തെ ഞെട്ടിച്ച കെവിൻ എന്ന യുവാവിന്റെ ദുരഭിമാന കൊലപാതകം, അതേ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും, അതേ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഗുണ്ടാ അക്രമി കഞ്ചാവ് മാഫിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി. അന്ന് അലംഭാവം കാട്ടിയ പൊലീസ് സംഘം ഇന്ന് ഉണർന്നു പ്രവർത്തിച്ചതോടെ മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. കഞ്ചാവ് നൽകാൻ പണം വാങ്ങിയ ശേഷം അക്രമി സംഘത്തെ കരിയിലയും ചപ്പും ചവറും നൽകിയ പറ്റിച്ചതിന്റെ വൈരാഗ്യത്തിനാണ് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്.

വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ ജോസിനെ (24)യാണു ബുധനാഴ്ച രാത്രി ഒമ്പതരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഗുണ്ടാ മാഫിയ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെ നീണ്ടു നിന്ന മാരത്തോൺ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ കൃത്യമായ ഇടപെടലിനൊടുവിൽ ഗുണ്ടാ സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പൊക്കി അകത്താക്കി.

പത്തനംതിട്ട കോയിപ്രം ദ്വാരകയിൽ ലിബിൻ (28), കോയിപ്രം മോളിക്കൽ ചരിവുകാലായിൽ രതീഷ് (26) എന്നിവരെയാണ് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളേജ് മുതൽ തിരുവല്ല വരെ വാഹനത്തെ പിൻതുടർന്നു പ്രതികളെ പിടികൂടിയത്. ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ കൂടി ഇനി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷത്തിലേറെയായി വെള്ളൂരിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികൾ അടങ്ങുന്ന കഞ്ചാവ് മാഫിയ സംഘത്തിനു ജോബിൻ കഞ്ചാവ് വിറ്റത്. കഞ്ചാവ് വിൽക്കുന്നതിനായി പ്രതികൾ അടങ്ങിയ സംഘത്തിൽ നിന്നും ജോബിൻ 25000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം കഞ്ചാവിനു പകരമായി നൽകിയത് ചപ്പും ചവറും അടങ്ങിയ പൊതിയായിരുന്നു.

ഇതിനു പ്രതികാരം ചെയ്യുന്നതിനായാണ് ഗുണ്ടാ മാഫിയ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ എത്തിയത്. തുടർന്നു, ജോബിനെ കണ്ടെത്തിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലം പ്രയോഗിച്ച് ജോബിനെ കാറിനുള്ളിലേയ്ക്കു വലിച്ചു കയറ്റുന്നതും ആക്രമിക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ കോട്ടയം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.

തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുരേഷ് വി. നായർ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നു ഒരു ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുകയും, ഫോണിലേക്കു വന്ന കോൾ പിന്തുടർന്നു പുലർച്ചെ മൂന്നരയോടെ പ്രതികളെ തിരുവല്ലയിൽ നിന്നു പിടികൂടുകയുമായിരുന്നു.

എ.എസ്.ഐ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ , രാഗേഷ്,അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ ,രാധാകൃഷ്ണൻ, ശശികുമാർ ,സോണി, കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ജോർജ് ജേക്കബ്, ജോബിൻസ് ജെയിംസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

ഉത്തർപ്രദേശിൽ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനിൽ. ‌ഹർദോയ്​ ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ്​​ സംഭവം.

സർവേഷ് കുമാർ എന്നയാളാണ് മകളെ കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നത്.

മകളുടെ പ്രണയബന്ധം ഇഷ്​ടമില്ലാത്തതിനെ തുടർന്നാണ് കൊലപാതകം​. വെട്ടിയെടുത്ത തലയുമായി പിതാവ്​ സ്​റ്റേഷനിലേക്ക്​ നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വിഡിയോയിൽ പകർത്തി.

തുടർന്ന് ഇയാളുടെ പേരും സ്ഥലവും പൊലീസുകാർ ചോദിക്കുന്നതും ആരെയാണ് കൊലപ്പെടുത്തിയത് എന്നുള്ള ചോദ്യത്തിന് മകളെയാണെന്നും ഇയാൾ പറയുന്നുണ്ട്.

തമിഴ്നാട് തഞ്ചാവൂരിലാണ് അഞ്ചുവയസുകാരനെ ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് ക്രൂരമായി കൊലപെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരണാണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇര.

അന്ധവിശ്വാസം ഒരു ജീവൻ കൂടിയെടുത്തു തമിഴ്നാട്ടിൽ. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ഈയിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ പലപ്പോഴായി ഇയാള്‍ മകനെ ഉപദ്രവിച്ചു.

അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജോത്സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി.

സദാചാര ഗുണ്ടായിസത്തിനെതിരെ പൊരുതുന്ന ഒരു സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് തിങ്കളാഴ്ച മുത്താരപ്പീടികയിൽ നടന്ന മർദ്ദനം. യുവജന സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നയാളാണ് ഇത്തരമൊരു കൃത്യത്തിനു മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യൂണിഫോമിലായിരുന്ന വിദ്യാർഥിയെ മർദിക്കാൻ പ്രതിക്കുള്ള പ്രകോപനമെന്തെന്നു വിശദീകരിക്കാനാകാതെ പൊലീസും തുടക്കത്തിൽ കുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി വൈകിയാണ്. ‘

ആളു മാറിപ്പോയി എന്നു പറഞ്ഞ് പ്രതി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. നട്ടുച്ചയ്ക്ക്, നടുറോഡിൽ, യൂണിഫോം ധരിച്ച വിദ്യാർഥിക്കു നേരെയാണ് സദാചാര ഗുണ്ടായിസത്തിന്റെ പേരിലുള്ള ഈ ആക്രമണം നടന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ഒരു എഎസ്ഐയും ചില സിപിഎം പ്രവർത്തകരും ഇതിനു ശ്രമിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും പാനൂർ പൊലീസ് പറഞ്ഞു.

സഹപാഠിയായ പെൺകുട്ടിക്കൊപ്പം ഒന്നിച്ചു നടന്നതിന്റെ പേരിലാണു വിദ്യാർഥിക്കു നേരെ ക്രൂര മർദനമുണ്ടായത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തന്നെ മർദനത്തിന്റെ ഭീകരത വ്യക്തമാണ്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനമേറ്റ കാര്യം വിദ്യാർഥി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.

വിദ്യാർഥി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പല്ല് ഇളകിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. പ്രകോപനമില്ലാതെയാണു ചെണ്ടയാട് സ്വദേശിയായ വിദ്യാർഥിയെ മുത്താരപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷ് മർദിച്ചത്. സഹപാഠിക്കൊപ്പം നടന്നതിനാണു മർദിച്ചതെന്നാണ് വിദ്യാർ‍ഥിയുടെ പിതാവും പറയുന്നത്. പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിനു ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും പ്രതിയെ പിടിക്കാൻ കഴിയാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതി ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നത് സംഘടനയ്ക്കും സമ്മർദ്ദമായി. ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടണം എന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഈ കേസിൽ പ്രതിക്കൊപ്പം നിന്നാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ആക്രമങ്ങളെ നീതീകരിക്കാൻ സാധിക്കില്ലെന്നും പീഡിതർക്കൊപ്പമാണ് ഡിവൈഎഫ്ഐ നിലകൊള്ളുകയെന്നും സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി കെ.ആദർശ് പറഞ്ഞു. മൊകേരിയിൽ നിന്നാണ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

‘ഞാനും എന്റെ ക്ലാസിലെ പെൺകുട്ടിയും നടന്നു വരുമ്പോൾ ഒന്നും പറയാതെ വെറുതെ പിടിച്ച് അടിച്ചു. ആളു മാറിയെന്നാണ് അവസാനം പറയുന്നത്. അടിയെല്ലാം കഴിഞ്ഞാണിതു പറയുന്നത്.

പരീക്ഷ കഴിഞ്ഞ് ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒന്നിച്ചു വരികയായിരുന്നു. പെൺകുട്ടി അവളുടെ വീട്ടിലേക്കു പോയി. മകൻ ഞങ്ങളുടെ വീട്ടിലേക്കു വരികയായിരുന്നു. അപ്പോഴാണ് മർദനം. നീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത് എന്നു ചോദിച്ചായിരുന്നു മർദനം. എല്ലാവരും നോക്കി നിന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഉൾ‍പ്പെടെ അവിടെയുണ്ടായിരുന്നു. ഒരു കുട്ടിയെ അടിക്കുന്നതു കണ്ടിട്ട് ഒന്നു പിടിച്ചുമാറ്റാൻ പോലും ഇവർ തയാറായില്ല. സ്റ്റേഷനിലെ പൊലീസിന്റെ ഇടപെടലും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതു പോലെയായിരുന്നു.

സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ.

തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.

തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റ‍ുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു.

കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി.

നിഴൽ പൊലീസ് എസ്ഐ എൻ.ജി. സുവൃതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമ‍ാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂർ: മദ്യലഹരിയിൽ അനുവാദമില്ലാതെ പ്ലേറ്റിൽനിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ വയോധികൻ തല്ലിക്കൊലപ്പെടുത്തി. കോയമ്പത്തൂർ എടയാർപാളയം സ്വദേശിയായ ജയകുമാറിനെ കൊലപ്പെടുത്തിയ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാർ മദ്യലഹരിയിൽ വെള്ളിങ്കിരിയുടെ പ്ലേറ്റിൽനിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. എന്നാലിത് ഇത് വെള്ളിങ്കിരി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.

വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടർച്ചയായി അടിക്കുകയായിരുന്നു. സാരമായി മർദ്ദനമേറ്റ ജയകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിൽ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved