കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് വനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജിത് കൊടും വനത്തിലെത്തിയത്. തുടർന്ന് ഓട്ടേറിക്ഷാ ഡ്രൈവറുടെ ഫോൺ വാങ്ങി കോൾ ചെയ്യുന്നതിനായി അംജിത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷവും അംജിത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് കൂട്ടുകാരുടെ മൊഴി.
ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചുവെന്നും സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പർ ലോറി ഡ്രൈവറാണ് മരിച്ച അംജിത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കാരണവും ഇല്ലാതെ മൂവർ സംഘം കൊടും വനത്തിലെത്തിയതിനെ പൊലീസ് സംശയിക്കുന്നു. അംജിത് ധരിച്ചിരുന്ന കൈലിമുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയിരിക്കുന്നത്. വളരെ താഴ്ന്ന നിലയിലാണ് മുണ്ട് കെട്ടിയിരിക്കുന്നത്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.
ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ വിശദ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും
കോട്ടയം: കോട്ടയം എം സി റോഡിൽ നാഗമ്പടത്ത് ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. നാഗമ്പടം പാലത്തിലായിരുന്നു വാഹനാപകടം ഉണ്ടായത്.
പുത്തേട്ട് പ്രകാശിന്റെ ഭാര്യയും കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുമായ നിഷയാണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് ഭർത്താവ് പ്രകാശിനൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്നു നിഷ. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയും നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് വീഴുകയും നിഷയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയുമായിരുന്നു.
നാഗമ്പടം പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തു വെച്ച് മറ്റൊരു ടോറസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ മറിയുകയും പുറകിലൂടെ എത്തിയ ടോറസ് നിഷയുടെ തലയിലൂടെ കയറുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
ഈ സമയം റോഡിന്റെ എതിർദിശയിൽ നിന്നും ഒരു സ്വകാര്യ ബസ് എത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഈ സ്വകാര്യ ബസ് ഇവരുടെ സ്‌കൂട്ടറിൽ തട്ടിയതാവാം അപകടകാരണമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്.
സ്ഥലത്തെത്തിയ പോലീസ് ഇരുസാധ്യതകളും അന്വേഷിക്കും എന്ന് പറഞ്ഞു. അഗ്നി രക്ഷാ സേന എത്തിയാണ് റോഡിൽ നിന്നും ശരീര ഭാഗങ്ങളും രക്തവും കഴുകിക്കളഞ്ഞത്. ഭർത്താവ് പ്രകാശിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിഷയുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അംഷ,അംഷിത് എന്നിവർ മക്കളാണ്.
ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനതൊണ്ടിമുതലായ ആയുധം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം അരുണ്‍ ആത്മഹത്യ ചെയ്തതാണന്ന് നിഗമനമെങ്കിലും ശാസ്ത്രീയമായി തെളിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ പ്രതിയും കൊല്ലപ്പെട്ടതോടെ കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.
അരുൺ (അനു–28) മരിച്ചതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതോടെ കേസ് അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പൊലീസ്. രേഷ്മയെ കുത്തിയതെന്നു കരുതുന്ന ആയുധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അരുണിന്റെ മുറിയിൽ നിന്നു ലഭിച്ച കുറ്റസമ്മതക്കത്തും ഇരുവരുടെയും ദേഹത്തെ രക്തസാംപിളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കേസിൽ നിർണായക തെളിവുകളാവും.
വെള്ളിയാഴ്ച വൈകുന്നേരം രേഷ്മയെ ഉളി പോലുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയ അരുൺ 3 ദിവസം കഴിഞ്ഞ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ രാത്രി തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ 2 അടയാളങ്ങളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇത് ആഴത്തിലുള്ള മുറിവല്ലെന്ന് വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കൃത്യത്തിനു ശേഷം ജീവനൊടുക്കാൻ അരുൺ സ്വയം കുത്തിയതാകാനാണു സാധ്യതയെന്നു വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ആഭരണം തട്ടിയെടുത്ത കൊലയാളിയെ തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ഒരു വര്‍ഷത്തിലധികം ലോക്കല്‍പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംശയകരമായി പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തവരെയെല്ലാം ക്രൈംബ്രാഞ്ച് സംഘവും ചോദ്യം ചെയ്തെങ്കിലും അന്വേഷണം കാര്യമായി പുരോഗമിക്കുന്നില്ലെന്നാണ് വിവരം.
2019 നവംബര്‍ പതിനാലിനായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ആലീസ് വീടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. രാവിലെ വീടിനകത്തു കയറിയ കൊലയാളി കഴുത്തറുത്ത് കൊലപ്പെടുത്തി സ്ഥലംവിട്ടു. നാലു മാസത്തിനിടെ ആയിരം പേരെ പൊലീസ് ചോദ്യംചെയ്തു. പക്ഷേ, കൊലയാളിയെ കണ്ടെത്താനായില്ല. ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ന്യൂസ് പേപ്പര്‍ വീടിനടുത്തു നിന്ന് കിട്ടിയിരുന്നു. കൊലയാളിയെ ആരും കണ്ടിട്ടില്ല.
വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ആരുമറിയാതെ പുറത്തു നിന്നൊരാള്‍ കൊല നടത്തി പോകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നത്. സംശയിക്കുന്ന ആളുകളുടേയെല്ലാം ഡി.എന്‍.എ. സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ആലീസിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയ മുടി കൊലയാളിയുടേതാണെന്ന് സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. കൊലയാളികളെന്ന് സംശയിക്കുന്ന എട്ടുപേരുടെ പട്ടികയാണ് ലോക്കല്‍ പൊലീസ് തയാറാക്കിയിരുന്നത്. ഇവരെയെല്ലാം ചോദ്യം ചെയ്തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല…സംശയകരമായി സാഹചര്യത്തില്‍ കൊലനടക്കുന്ന ദിവസം ഇരിഞ്ഞാലക്കുട ടൗണിലുണ്ടായിരുന്നവരാണ് ഇവരെല്ലാം.
ഇവരെ കേസുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളും പൊലീസ് ലഭിച്ചിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തു. കൃത്യമായ സൂചനകളൊന്നും ലഭിക്കാതായതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കഴുത്തറുത്ത ശൈലിവച്ച് ഇറച്ചിക്കടയിലെ ജീവനക്കാരനാകാം കൊലയാളിയെന്ന് പൊലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. സംഭവ ദിവസം വീടിനടുത്ത് എത്തിയ കര്‍ട്ടണ്‍ പണിക്കാരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷിച്ചെങ്കിലും വഴിത്തിരിവുണ്ടായില്ല. കൊലക്കേസുകള്‍ തെളിയിക്കാന്‍ വൈകിയാല്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്ന പതിവും ആലിസ് കൊലക്കേസില്‍ നടന്നില്ല.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലോക്കല്‍പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാതെ നീട്ടുകൊണ്ട് പോയി. ഒടുവില്‍ ആലീസ് കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും തുമ്പൊന്നും ലഭിക്കാതായതോടെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്…ഇതിനിടെ ശാസ്ത്രീയതെളിവുകളെല്ലാം നഷ്ടപ്പെട്ടെന്ന ആരോപണവും ഉയര്‍ന്നു. കേസ് അന്വേഷണം ഏറ്റെടുത്ത് പലരേയും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്ക് നീളുന്ന തുമ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന..ഇതോടെ പ്രതിഷേധം ശക്തിപ്പെടത്താന്‍ ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക. സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ നടക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.
വനിതാ ദന്തഡോക്ടർ കുത്തേറ്റ് മരിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലെ ക്ലിനിക്കിന് അകത്ത് വെച്ചാണ് ഡോക്ടർ സോനയെ പ്രതി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബർ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു.
സ്വന്തം പിതാവിന്റെ മുന്നിൽവെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ട് വർഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീട് ആരംഭിച്ച ഡന്റൽ ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ടാണ് പഠനകാലത്തെ സുഹൃത്തായിരുന്ന മഹേഷിനോട് സോന അടുക്കുന്നത്. കുട്ടനെല്ലൂരിലെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈനിന്റെ നിർമ്മാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.
കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).
നഗ്ന പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായ് പെയ്യുമെന്ന് ധരിപ്പിച്ച് പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍. ഫെബ്രുവരി 26ന് പെണ്‍കുട്ടി നാഗ്പുര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
നഗ്‌നയായി ചില പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി രൂപ മഴപോലെ പെയ്യുമെന്നായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. വിവസ്ത്രയാകണമെന്ന് കേട്ടതോടെ ചതി മനസിലാക്കിയ പെണ്‍കുട്ടി ഇത് നിരസിച്ചു. എന്നാല്‍ വീണ്ടും ഇതേ ആവശ്യവുമായി പ്രതി തന്നെ സമീപിച്ചെന്നും കാണിച്ചാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്‌കര്‍(41), വിനോദ് ജയറാം മസ്രാം(42), സോപന്‍ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി വിക്കിയ്ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളില്‍ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിജിപിക്കെതിരെ കേസ്. ഔദ്യോഗിക വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ എസ്പിയുടെ പരാതിയില്‍ ഡിജിപി രാജേഷ് ദാസിനെതിരെ തമിഴ്‌നാട് സിബി- സിഐഡിയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ തടയാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട തന്നെ ഔദ്യോഗിക വാഹനത്തില്‍ വച്ച് രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബി- സിഐഡി അന്വേഷണം ഏറ്റെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി.
എഫ്‌ഐആറില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണന്റെ പേരുമുണ്ട്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ വനിതാ എസ്പിയെ തടയാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് എസ്പി ഡി കണ്ണനെതിരെ കേസ്. ചെന്നൈയിലേക്ക് പോകുന്ന വഴിയാണ് തടയാന്‍ ശ്രമിച്ചത്. രാജേഷ് ദാസിന്റെ ഉത്തരവ് അനുസരിച്ചാണ് തടയാന്‍ ശ്രമിച്ചതെന്നാണ് കണ്ണന്റെ വാദം. ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ നിര്‍ബന്ധിത അവധിയിലാണ് എസ്പി. നേരത്തെ വനിതാ എസ്പിയുടെ പരാതിയില്‍ ആഭ്യന്തര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവര്‍. യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി.
മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബിന്ദുവിന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. തട്ടിക്കൊണ്ടുപോയവര്‍ ബിന്ദുവിനെ വഴിയിലുപേക്ഷിച്ചപ്പോള്‍ ആദ്യം വിളിച്ചത് മാന്നാര്‍ പൊലീസിനെയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസ് വടക്കഞ്ചേരി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ പിടിച്ച് സംഘത്തെ ഏല്‍പ്പിച്ചത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാർ ഓടിച്ചിരുന്നത് അബ്ദുൽ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം.
അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്‍റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സിഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സിഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇനി ഏതാനും പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.
സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി സംബന്ധിച്ചും അവ്യക്തത നീങ്ങിയിട്ടില്ല. വ്യക്തത വരുത്താൻ മാലി, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.