വിവാഹത്തിന് വീട്ടുകാർ ശക്തമായ വിസമ്മതം അറിയിച്ചതിനെ തുടർന്ന് കമിതാക്കൾ ആത്മാഹുതി ചെയ്തു. പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ വെച്ച് തീകൊളുത്തിയ യുവാവും യുവതിയുമാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 19നാണ് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിൽ ഇരുവരെയും പൊള്ളലേറ്റനിലയിൽ കണ്ടെത്തിയത്.
19ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തിയാണ് വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രണ്ടു പേരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു.
ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാരും എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ആര്യയുടെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യാശ്രമം.
കിഴക്കൻ കോംഗോയിൽ വാഹനത്തിനു നേരേയുണ്ടായ വെടിവയ്പിൽ ഇറ്റാലിയൻ അംബസഡർ കൊല്ലപ്പെട്ടു. കോംഗോയുടെ കിഴക്കൻ മേഖലാ തലസ്ഥാനമായ ഗോമയിൽ യുഎൻ സംഘത്തിനുനേരേ വിമതർ നടത്തിയ ആക്രമണത്തിലാണ് അംബാസഡർ ലൂക്ക അത്തനാസിയോയും ഇറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനും ഡ്രൈവറും കൊല്ലപ്പെട്ടത്.
ഗോമയിൽ ലോക ഭക്ഷ്യപദ്ധതി (ഡബ്ല്യുഎഫ്പി) സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായതെന്നു കോംഗോ വിദേശകാര്യമന്ത്രാലയവും പ്രദേശവാസികളും പറഞ്ഞു. റുത്ഷുരുവിലെ സ്കൂളിൽ ഭക്ഷ്യവിതരണ പരിപാടി നിരീക്ഷിക്കുന്നതിനായി പോവുകയായിരുന്നു സംഘമെന്ന് ഡബ്ല്യുഎഫ്പി പറഞ്ഞു.
2017 മുതൽ കോംഗോയിലെ അംബാസഡറാണു ലൂക്ക അത്തനാസിയോ. അഞ്ചു പേരാണു വാഹനത്തിലുണ്ടായിരുന്നത്. വെടിവയ്പിൽ ഡ്രൈവർ സംഭവസ്ഥലത്തുവച്ചു മരിക്കുകയും മറ്റുള്ളവർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി തദ്ദേശീയ ഭരണകൂടത്തിന്റെ പ്രസിഡന്റ് മാംബോ കവായി പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ യുഎൻ ആശുപത്രിയിൽ എത്തിച്ചു. ത്രി ആന്റിന എന്നറിയപ്പെടുന്ന പ്രദേശത്തുനിന്ന് 2018ൽ രണ്ട് ബ്രിട്ടീഷുകാരെ ആയുധധാരിയായ അജ്ഞാതൻ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ യോഗത്തിനിടെ വിദേശനയ മേധാവി ജോസഫ് ബോറെൽ സഹമന്ത്രിമാരോട് അംബാസഡറിന്റെ മരണവാർത്ത അറിയിക്കുകയും അനുശോചനം രേഖപ്പടുത്തുകയും ചെയ്തു. കൊലപാതകം ആശങ്ക ഉളവാക്കുന്നതായും സ്ഥിതിഗതികൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിക്കുന്നതായും ഇയു വക്താവ് നബീല മസറാലി പറഞ്ഞു. കിഴക്കൻ കോംഗോ നിരവധി വിമതസംഘങ്ങളുടെ താവളമാണ്. കഴിഞ്ഞ വർഷമുണ്ടായ സായുധകലാപത്തിൽ 2,000 സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ആലപ്പുഴ മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ നിര്‍ദേശപ്രകാരം. യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് പൊലീസ്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്താന്‍ യുവതിയെ ഉപയോഗിച്ചു. യുവതിയുടെ കയ്യില്‍ ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടു. എന്നാല്‍ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നല്‍കി. സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോയെന്നും പൊലീസ്.
മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. മാന്നാര്‍ കുരട്ടിക്കാട് സ്വദേശിയായ യുവതിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്നാണ് ആദ്യമേ സംശയിച്ചിരുന്നു. യുവതിയെ മാന്നാറിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകള്‍ വാതില്‍തകര്‍ത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്‍റെ അമ്മ ജഗദമ്മയെയും മര്‍ദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.
ആക്രമണത്തില്‍ ജഗദമ്മയ്ക്ക് നെറ്റിയില്‍ മുറിവേറ്റു പരുക്കേറ്റു. തട്ടിക്കൊണ്ടുപോയവര്‍രാവിലെ 11 മണിയോടെ ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നും അവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു.
ബിന്ദുവില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ ദുരൂഹതകള്‍ നീക്കാന്‍ സഹായിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയനാഥ് വീട്ടിലെത്തി.
ബിന്ദു നാട്ടിലെത്തിയതിനുശേഷം സ്വര്‍ണത്തിന്‍റെ കാര്യം അന്വേഷിച്ച് ചിലര്‍ വീട്ടിലെത്തിയതായി ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ ചിലരുടെ ചിത്രങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയതിലെ ദുരൂഹതകള്‍ നീക്കണമെന്ന് സജി ചെറിയാന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഏഴുവര്‍ഷമായി വിദേശത്ത് ജോലി ചെയ്തിരുന്ന ബിനോയിയും ബിന്ദുവും എട്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വീണ്ടും രണ്ടു തവണ സന്ദര്‍ശകവിസയില്‍ ബിന്ദു ദുബായിലേക്ക് പോയിരുന്നു. ബിന്ദു നാട്ടിലെത്തിയതു മുതല്‍ ചിലര്‍ ബിന്ദുവിന്‍റെയും ഭര്‍ത്താവിന്‍റെയും നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. ബിന്ദുവിന്‍റെ ഫോണും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഫൊറന്‍സിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമയം തട്ടിക്കൊണ്ടുപോകലിനും വീടാക്രമണത്തിനും പിന്നില്‍ പ്രാദേശികമായി ചിലരുടെ സഹായം ലഭിച്ചിരുന്നുവെന്നും സൂചനകള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് – പാലക്കാട് ദേശീയപാതയ്ക്ക് അരികിൽ കൈകള്‍ മുറിച്ചുമാറ്റി നഗ്നമായ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നഗ്നമായ നിലയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇപ്പോൾ പാലക്കാട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്ബാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. നിഷ്ഠൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാംജയം. ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഏഴ് പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി. 81 റണ്‍സെടുത്ത റോബിനും 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. സഞ്ജു സാംസന്‍ 29 റണ്‍സെടുത്തു. ആദ്യംബാറ്റുചെയ്ത ഉത്തര്‍പ്രദേശ് 283 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത എസ്.ശ്രീശാന്തിന്റെ പ്രകടനമാണ് ഉത്തര്‍പ്രദേശിന്റെ സ്കോര്‍ 300ന് താഴെ പിടിച്ചുകെട്ടിയത്. 9.4 ഓവറില്‍ 65റണ്‍സ് വിട്ടുകൊടുത്താണ് അഞ്ചുവിക്കറ്റെടുത്തത്.
ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശ്രീശാന്തിന്റെ തകർപ്പൻ ബോളിങ്ങിലൂടെയാണ് കേരളം, ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയത്. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.
അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ 43 ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.
50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്തിന്റെ ആദ്യ വിക്കറ്റ്. അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.
കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്‌സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.
കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂർണമെന്റിൽ, ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തിൽ കേരളം 34 റൺസിന് വിജയിച്ചിരുന്നു. റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം.
കേരളത്തിൽ ദൃശ്യം 2 ചർച്ചയാകുമ്പോൾ മധ്യപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകമാണ് റിപ്പോർട്ട് ചെയ്യുന്നത്. കാമുകിയെ കൊന്ന് കുഴിച്ചുമൂടാൻ യുവ ഡോക്ടർ മാതൃകയാക്കിയത് ദൃശ്യം ഒന്നാം ഭാഗത്തെയാണ്. പക്ഷേ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ ഡോക്ടർക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലെ സാത്ന ജില്ലയില്‍ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയാണ് കാമുകിയെ കൊന്ന് കുഴിച്ചിട്ടത്.
അഷുതോഷിന്റെ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്ന വിബ എന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണം എന്ന് നിർബന്ധം പിടിച്ചതോടെ യുവതിയെ ഒഴിവാക്കാൻ ഇയാൾ തീരുമാനിച്ചു. അങ്ങനെ രണ്ടു മാസങ്ങൾക്ക് മുൻപ് ഇയാൾ യുവതിയെ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം മറവ് ചെയ്യാൻ ഇയാൾ ദൃശ്യം സിനിമയിലേത് പോലെ പദ്ധതി ഒരുക്കി.
ഡിസംബർ 14നാണ് അഷുതോഷ് വിബയെ കഴുത്തുഞെരിച്ച് െകാല്ലുന്നത്. പിന്നാലെ ഒരു നായയുടെ ജഡവും സംഘടിപ്പിച്ചു. ചത്ത നായയെ കുഴിച്ചിടാൻ എന്നും പറഞ്ഞ് തൊഴിലാളികളെ വച്ച് പറമ്പിൽ കുഴിയെടുത്തു. പിന്നാലെ തൊഴിലാളികളെ ഒഴിവാക്കിയ ശേഷം യുവതിയുടെ മൃതദേഹം ചെളിയിൽ പൊതിഞ്ഞ് കുഴിയിട്ടു. പിന്നാലെ നായയുടെ ജഡവും ഇട്ട് കുഴി മൂടി. സിനിമയിൽ ചത്ത പശുക്കുട്ടിയെ കുഴിച്ചിടുന്ന സീനാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇയാളെ നയിച്ചത്.
എന്നാൽ യുവതിയെ കാണാനില്ലെന്ന പരാതി യുവ ഡോക്ടറെ കുടുക്കി. ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആദ്യമൊക്കെ ഇയാൾ കമ്പളിപ്പിച്ചു. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ എടുത്തപ്പോൾ അവസാനം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു എന്ന തെളിവ് കിട്ടി. പിന്നാലെ അഷുതോഷിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.
കോവിഡ് വാക്സീൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി.
കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാക്സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.
‘പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു. വാക്സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീൻ എടുത്ത ശേഷമുള്ള പ്രശ്നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു’’– കുടുംബം പറഞ്ഞു.
ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചു
പള്ളിവാസൽ പവർഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയിൽ അരുൺ(അനു–28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുൺ സുഹൃത്തുക്കൾക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു.
വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തിൽ പറയുന്നു.
കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഇന്നലെ പൊലീസിനു ലഭിച്ചു. ഫോൺ ഒടിച്ചുകളഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ഫോണിന്റെ ബാറ്ററിയും പിൻഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു.
കൂടുതൽ തെളിവുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
രേഷ്മയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. ഉളി പോലുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രാജകുമാരിയിൽ എത്തിയിട്ടു മാസങ്ങളായെങ്കിലും ഇയാൾക്ക് ഇവിടെ ആരുമായും അടുത്ത ബന്ധമില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രേഷ്മയുടെ സംസ്കാര ചടങ്ങുകൾ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടിൽ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ 4 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്കൂളും പരിസരവും അണുവിമുക്തമാക്കി. രേഷ്മയോടൊപ്പം 2 ബാച്ചുകളിലായി 80 വിദ്യാർഥികളാണ് പ്ലസ് ടു വിഭാഗത്തിൽ ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.
ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തകര്‍ത്താണ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്. നാല് ദിവസം മുമ്പാണ് ഇവര്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാട്ടിലെത്തിയതുമുതല്‍ ബിന്ദു സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സംശയം. യുവതി നാട്ടിലെത്തിയ ദിവസം രാത്രി രണ്ടുപേരെ വീടിന് സമീപം കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഹൻലാലിന്റെ ദൃശ്യം 2 നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽകരിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ.
ഇത് ഒരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ലെന്നും സിനിമയിൽ അയുക്തികമായ പലതുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ൽ. അതൊരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, പോട്ടെ. പോപ്പുലർ സിനിമയിൽ സംവിധായകൻ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.
പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരിൽ, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടിൽ എമ്പാടും ബഗ് വെയ്ക്കുക, വോയ്‌സ് റിക്കാർഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും !!
‘നിയമത്തിനു മുന്നിൽ തെളിവ്മൂല്യമില്ല – ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്.
ശുദ്ധ പോക്രിത്തരമാണ്.
“സിസ്റ്റമിക് സപ്പോർട്ടൊന്നും ഞങ്ങൾക്ക് കിട്ടുന്നില്ല” എന്നു IG ജഡ്ജിയുടെ ചേംബറിൽ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടിൽ ഒളിക്യാമറ വെച്ചു റിക്കാർഡ് നടത്തി കേസ് തെളിയിക്കാൻ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകൻ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാൽ, ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ IG യുടെ ജോലി തെറിക്കേണ്ടതാണ്.
പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാൻ അവസരം നൽകുന്നത് ക്രൈം കുറയ്ക്കാൻ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്കളങ്ക ഊളകൾ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാൻ നോക്കുന്നത്.
NB: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകൾ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കണം.