ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് ഡോക്ടർ ഭാര്യയെ കഴുത്തറുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ചെന്നൈ ഡിണ്ടി വനംസ്വദേശി ഡോക്ടർ ഗോകുൽ കുമാർ ആണ് ഭാര്യയെ കറിക്കത്തി കൊണ്ടു കഴുത്തറുത്തതിന് ശേഷം ദേഹത്തിലൂടെ കാർ ഓടിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ എച്ച് . ആർ മാനേജരായ കീർത്തനയെ മൂന്ന് വർഷം മുൻപാണ് ഡോക്ടർ വിവാഹം കഴിച്ചത്. ലോക്ഡൗൺൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തി. ഇതു സംബന്ധിച്ച് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു.

ഇതിനെ തുടർന്ന് കീർത്തനയും ഗോകുലും മേൽ മര്വ്വത്തൂരിലെ കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാൽ വഴക്കിനു ഒരു കുറവും ഉണ്ടായിരുന്നില്ല. വീട്ടുകാർ ഇടപ്പെട്ടു വിവാഹ മോചന നടപടികളും തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച വൈകീട്ടും പതിവ് പോലെ വഴക്ക് തുടങ്ങി. വഴക്കിനിടെ അടുക്കളയിലേക്കു പോയ ഗോകുൽ കറിക്കത്തിയുമായി എത്തി കീർത്തനയെ ആക്രമിച്ചു. കഴുത്തു വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുൽ മുടിയിൽ പിടിച്ചു വലിച്ചിഴച്ചു കീത്തനയെ വീടിനു പുറത്ത് എത്തിച്ചു. തുടർന്നു പോർച്ചിൽ നിന്നും കാർ എടുത്തുകൊണ്ടുവന്നു പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി.

തുടർന്ന് കാറുമായി രക്ഷപെട്ടു. അയൽക്കാർ വിവരം നൽകിയതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് കീർത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പളളി ദേശീയ പാതയിൽ ആർതുർ ടോൾ പ്ലാസക്കു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.