സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചു.
കേസിൽ ഇന്നലെ പിടിയിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പ് എത്തിക്കും. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിനോട് പറഞ്ഞു.
കുന്നംകുളം എസിപി ടി.എസ് സനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി. സനൂപിനെ ആക്രമിച്ച സംഘത്തിൽ ഇവരും ഉണ്ടായിരുന്നു. സംഭവത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിർത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.
തുടർന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.
അതേസമയം, പിഴ അടപ്പിക്കേണ്ട കാര്യത്തിന് പോലീസുകാർ കൊടുംകുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതു പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം വാർത്തയായതോടെ പ്രൊബേഷണൽ എസ്‌ഐ ഷജീമിനെ ഇടുക്കി, കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റി. കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകും എന്നാണ് ഇതുമായി കൊല്ലം റൂറൽ എസ് പി പ്രതികരിച്ചിരിക്കുന്നത്.
ഉറ്റവർക്ക് ഒരുനോക്ക് കാണാൻ പോലും അവസരം കൊടുക്കാതെ പൊലീസ് സംസ്ക്കരിച്ച ഹാത്രാസിൽ പെൺകുട്ടിയുടെ ചിതയിൽ നിന്നും അസ്ഥി ശേഖരിച്ച് കുടുംബം. മതപരമായി ബാക്കിയുള്ള കർമങ്ങൾ ചെയ്യാനാണ് കുടുംബം അസ്ഥി ശേഖരിച്ചത്. മകളുടെ മൃതദേഹം ആചാരപ്രകാരമല്ല സംസ്കരിച്ചതെന്നും പൊലീസ് പെട്രോൾ ഒഴിച്ചാണ് കത്തിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലിൻ കഷണങ്ങൾ വലിയ ഭാഗങ്ങളായി തന്നെ ചിതയിൽ കിടക്കുന്നതും കാണാം.
അവളുടെ ചിതയിൽ നിന്നും കൈകൾ െകാണ്ട് അവശേഷിച്ച അസ്ഥികൾ ശേഖരിച്ച് പട്ടുതുണിയിൽ ഇടുന്ന സഹോദരന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശ്വാസപ്രകാരം മൃതദേഹത്തോട് കാണിക്കേണ്ട ആദരവ് പോലും പൊലീസ് കാണിച്ചില്ല എന്ന് ചിതയിൽ നിന്നുതന്നെ വ്യക്തമാണ്.
അതേസമയം ഉത്തർപ്രദേശിലെ ഹത്രസിൽ മരിച്ച ദലിത് പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പ്രതികള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താന്‍ കഴിയില്ല. പ്രാഥമിക പരിശോധനയില്‍ ബലം പ്രയോഗിച്ചതായി തെളിഞ്ഞു. ആഗ്രയിലെ സര്‍ക്കാര്‍ ഫൊറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ തെളിവുകളില്ലെന്ന യുപി പൊലീസിന്‍റെ വാദമാണ് ഇതോടെ പൊളിയുന്നത്.
ഇരിട്ടിക്കു സമീപം ഉളിക്കല്‍ നുച്യാട് കോടാറമ്പ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെയും സഹോദരപുത്രന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച യുവതിയുടെ മകനെ കണ്ടെത്താനായില്ല. ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്യാട് വാര്‍ഡ് മെംബര്‍ കബീറിന്റെ സഹോദരി പള്ളിപ്പാത്ത് താഹിറ(32), സഹോദര പുത്രന്‍ ബാസിത്ത്(13) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഹിറയുടെ മകന്‍ ഫായിസിനെയാണ് കണ്ടെത്താനുള്ളത്. രാത്രി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും വെളിച്ചക്കുറവും പുഴയിലെ ശക്തമായ നീരൊഴുക്കും കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരച്ചില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടിനെ നടുക്കിയ അപകടം. കോടാറമ്പ് പുഴയോട് ചേര്‍ന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനും മറ്റും ഈ പുഴയിലാണു പോവാറുള്ളത്.
വെള്ളിയാഴ്ച താഹിറയോടൊപ്പം എത്തിയ കുട്ടികള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയില്‍ അകപ്പെട്ടതെന്നു കരുതുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികള്‍ താഹിറയെയും ബാസിത്തിനെയും കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയില്‍ നിന്നു ഫയര്‍ഫോഴ്‌സ്, ഉളിക്കല്‍ പോലിസ്, ഇരിട്ടി തഹസില്‍ദാര്‍ ദിവാകരന്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ ഒരു ഡോക്‌ടറും സീരിയല്‍ നടനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്‌ത ചിത്രമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്ബത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു.
വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്‌ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകന്‍. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്റെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ജസീര്‍ ഖാന് സിം കാര്‍ഡ് എടുത്തുനല്‍കിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം. പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി.
ദന്താശുപത്രിയില്‍വച്ച് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സോന ജോസ് (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദന്താശുപത്രിയില്‍വച്ച് സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷ് സോനയെ കുത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു മരണം. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു.
അതേസമയം സോനയെ കുത്തിയശേഷം ഒളിവില്‍ പോയ പ്രതി മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സോന കഴിഞ്ഞ രണ്ടു വര്‍ഷമായി മഹേഷിനൊപ്പം ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് മഹേഷിനെതിരേ സോന പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്ത് ആക്കല്‍ പെരപ്പയം മണിച്ചേമ്പിൽ വീട്ടില്‍ നൗഫല്‍, തൗബ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ ആണ് മരിച്ചത്.
വീട്ടിന് സമീപമുള്ള വാതിലിന്റെ ഗ്രില്ലില്‍ പിടിച്ച് ചവിട്ടിനിന്ന് ഹന്നയും സഹോദരന്‍ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉള്‍പ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു.
വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗ്രില്‍ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ഹൈദരാബാദിൽ യുവാവിനെ ഭാര്യയുടെ വീട്ടുകാർ കൊലപ്പെടുത്തി. 28കാരനായ ഹേമന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹേമന്ദിന്റെ ഭാര്യ അവന്തി റെഡ്ഡിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 24 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ജൂൺ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് വീട്ടുകാർ അറിയാതെ ഹൈദരാബാദിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഹൈദരാബാദിൽ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരേയും കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു.
വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽ വച്ച് കാറ് മാറുന്നതിനിടയിൽ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. എന്നാൽ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അവന്തി റെഡ്ഡിയുടെ പിതാവ് ഡി. ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന ഉൾപ്പെടെ പതിനാല് പേരെയാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി യുപിയിൽ നിന്നും പുറത്തെത്തുന്നത് വിചിത്ര വാർത്ത. ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച് യുപിിൽ ധർണ. സവർണ സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തിയത്.
കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ധർണയിൽ പങ്കെടുത്തവരിലൊരാൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭാഗ്‌ന ഗ്രാമത്തിലാണ് പ്രതികൾക്ക് വേണ്ടി ധർണ നടന്നത്. ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ ഭൂൽഗാഡി ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോ മീറ്റർ മാത്രം അകലെയാണ് ധർണ നടന്ന സ്ഥലം.
പെൺകുട്ടിയുടെ കൊലപാതകത്തെ ചില രാഷ്ട്രീയപാർട്ടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും, പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും ധർണയുടെ സംഘാടകരിലൊരാൾ പറഞ്ഞു. അതേസമയം, ദളിത് പെൺകുട്ടിയുടെ ക്രൂര കൊലപാതകത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. ഡൽഹിയിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
ജന്മനാ കാലിനുള്ള വൈകല്യം മാറ്റാനായി ചികിത്സയ്ക്ക് വിധേയയായ ഏഴുവയസുകാരി മരിച്ച സംഭവം വിവാദമാകുന്നതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനൂപ് ഓർത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കൈഞരമ്പ് മുറിച്ച് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മുപ്പത്തിനാല് വയസ്സായിരുന്നു.
ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനു പിന്നാലെയാണ് ചികിത്സിച്ച ഡോക്ടറുടെ ആത്മഹത്യ.
എഴുകോൺ സ്വദേശികളായ സജീവ് കുമാർ-വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആധ്യ എസ് ലക്ഷ്മിയാണ് ചികിത്സാപിഴവ് കാരണം മരിച്ചത്. ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ ആധ്യയെ അനൂപിന്റെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓർത്തോ കെയർ എന്ന ആശുപത്രി പ്രവർത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.
എന്നാൽ, അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്‌തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടികാട്ടി നേരത്തെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹവുമായി എത്തിയ ആബുലൻസ് പോലീസ് തടഞ്ഞിരുന്നു.