സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരിച്ചത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) , കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22) , മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.
സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത്. മൂവരും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
മൂന്ന് പേരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട്..
ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാട് ആരോപണങ്ങൾ സംബന്ധിച്ച കേസിൽ മുൻനിര ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു.
സെപ്റ്റംബർ 25 നാണ് ദീപിക ഏജൻസിക്ക് മുൻപിൽ ഹാജരാവേണ്ടത്. ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവർ 26 നും എൻസിബിയിൽ ഹാജരാവണം.
കേസിൽ ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനും എൻസിബി നടപടി സ്വീകരിച്ചിരുന്നു. കരിഷ്മ പ്രകാശിനൊപ്പം അവർ ജോലിചെയ്യുന്ന ക്വാൻ ടാലന്റ് മാനേജ്മെന്റ് ഏജൻസിയുടെ സി ഇഒ ആയ ധ്രുവ് ചിത്ഗോപേക്കറിനും എൻസിബി ചൊവ്വാഴ്ച സമൻസ് അയച്ചിരുന്നു. സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവർക്ക് ഈ ആഴ്ച തന്നെ സമൻസ് അയക്കുമെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞിരുന്നു.
കരിഷ്മ പ്രകാശും “ഡി” എന്ന ഒരാളും തമ്മിൽ നടന്നതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളിൽ മയക്കമരുന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കേസിൽ ദീപികയുടെ പേര് ഉയർന്നുകേട്ടതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കരീഷ്മ പ്രകാശ് എൻസിബിക്ക് മുന്നിൽ ഹാജരാവേണ്ടിയിരുന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അവർ ഹാജരായിരുന്നില്ല. ഏജൻസിക്ക് മുൻപാകെ ഹാജരാവുന്നതിന് അവർക്ക വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ സെപ്റ്റംബർ 6 നും 9 നും ഇടയിൽ ഏജൻസി ചോദ്യം ചെയ്ത സമയത്ത് അവർ സാറയുടെയും രാകുൽ പ്രീതിന്റെയും ഡിസൈനർ സിമോൺ ഖമ്പട്ടയുടെയും പേര് പറഞ്ഞതായി എൻസിബി പറയുന്നു. അവരുമായി എന്ത് ബന്ധമാണന്നാണ് റിയ ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നതെന്ന കാര്യം അൻന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ ടാലന്റ് മാനേജർ ജയ സാഹയെ ചൊവ്വാഴ്ചയും എൻസിബി ചോദ്യം ചെയ്തിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ.
ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഇതുവരെ റിയയും സഹോദരനും ഉൾപ്പെടെ 19 പേരെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി വൈപ്പിനില്‍ ചൊവ്വ പുലര്‍ച്ചെയുണ്ടായ അരുംകൊലക്ക് കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം. യുവതിയുടെ ഫോണില്‍ നിന്ന് മെസേജ് അയച്ചാണ് കൊലപ്പെടുത്താനായി പ്രതികള്‍ പ്രണവിനെ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ശരത്തിന്റെ കാമുകിയുമായി അടുക്കാൻ പ്രണവ് ശ്രമിച്ചതായിരുന്നു പ്രകോപനം. ഫേസ്ബുക്ക് മെസഞ്ചറിലൂടെ പ്രണവ് ശല്യം ചെയ്യുന്നതായി കാമുകി ശരത്തിനോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയെന്ന വ്യാജേന ശരത് പ്രണവുമായി ചാറ്റിങ് തുടങ്ങി. വൈപ്പിനിലെത്താനാണ് സന്ദേശം അയച്ചത്. ഇത് കിട്ടിയയുടന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തി.
കത്തികൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപിച്ചു. തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. ചൊവ്വ പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. മുഖ്യപ്രതി ശരത് കൊലപാതകശ്രമക്കേസിലും പ്രതിയാണ്.. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്.
2016 ൽ കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനു സമീപം അമ്മഞ്ചേരി എന്ന ആ ചെറിയ ഗ്രാമത്തിൽ റബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കോട്ടയം നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ ഗ്രാമം.
സന്ദര്‍ശകര്‍ അതിക്രമിച്ചുകയറി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലായി, രാവിലെ വിവരം അറിഞ്ഞയുടന്‍തന്നെ ആ പ്രദേശത്തേക്ക് ആരും തള്ളിക്കയറാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമ്മഞ്ചേരി ഐക്കരക്കുന്ന് ജംക്ഷനു സമീപം റോഡില്‍നിന്നു നോക്കിയാല്‍ കാണാവുന്ന വിധത്തിലായിരുന്നു ചാക്കുകെട്ട്. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ്, നീല പോളിത്തീന്‍ കവറില്‍ കെട്ടിയ മൃതദേഹം ഒരു സ്ത്രീയുടേതായിരുന്നു.
സംഭവം നടന്ന സ്ഥലത്തെത്തി പരിശോധിച്ചതില്‍ മൃതദേഹം കിടന്ന സ്ഥലത്ത് എന്തെങ്കിലും അക്രമം നടന്നതിന്റെ തെളിവൊന്നുമില്ലാതിരുന്നതിനാല്‍ ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണു സാധ്യത എന്നു തോന്നി. അടുത്തുള്ള സിസിടിവികള്‍ പരിശോധിച്ചെങ്കിലും ഏതെങ്കിലും വാഹനം സംശയാസ്പദ നിലയില്‍ സ്ഥലത്തോ പരിസരത്തോ വന്നുപോയതായി കണ്ടില്ല. സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും തുടങ്ങി. ഒരു നാടോടിസ്ത്രീ മെഡിക്കല്‍ കോളജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവെന്നും അവരുടേതാണ് മൃതദേഹമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞത് താല്‍ക്കാലികമായി ഒരങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും കൃത്യമായ സ്ഥിരീകരണത്തിലൂടെ അവരല്ല എന്നു പിന്നീടു തെളിഞ്ഞു. മരിച്ച സ്ത്രീ ഗര്‍ഭിണിയായിരുന്നു എന്നു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മനസ്സിലായി.
‘മൃതദേഹത്തില്‍ കണ്ട ഒരു സാധനവും കളയരുത്’ എന്ന്് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ അതെല്ലാം കൃത്യമായി സൂക്ഷിച്ചുവച്ചു. മൃതദേഹം ഒളിപ്പിച്ചിരുന്ന നീല പോളിത്തീന്‍ ബാഗിന് ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാലും ആ കവര്‍ ഒന്നുകൂടി വിശദമായി പരിശോധിച്ചു.
അന്വേഷണോദ്യോഗസ്ഥനായ എന്‍.രാമചന്ദ്രന്റെ കണ്ണിലുടക്കിയത് കവറിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്ത ബാര്‍കോഡ് ആണ്. MQ എന്നു തുടങ്ങുന്ന ബാര്‍കോഡാണ്. ഏതായാലും ഒരുകാര്യം തീര്‍ച്ചയായി. ഏതോ ഒരു കണ്‍സൈന്‍മെന്റ് ആര്‍ക്കോ വന്നത് പൊതിഞ്ഞിരുന്ന കവറാണിത്. ഉടന്‍തന്നെ ഈ ബാര്‍കോഡ് എല്ലാ തദ്ദേശ, വിദേശ കുറിയര്‍ കമ്പനികള്‍ക്കും അയച്ചുകൊടുത്തു.
GATI എന്ന കുറിയര്‍ കമ്പനിയില്‍ നിന്ന്, ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ അവര്‍ വിതരണം ചെയ്ത ഒരു പാഴ്‌സലിന്റേതാണെന്ന വിവരം ലഭിച്ചു. ഉടന്‍തന്നെ അവരുടെ ഡല്‍ഹി ഓഫിസുമായി ബന്ധപ്പെടുകയും ഈ പാഴ്‌സല്‍ ആര്‍ക്കു വിതരണം ചെയ്തതാണെന്ന് അറിയാനുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു നമ്പറുകള്‍ പരിശോധിച്ചു. ഈ നമ്പറിലുള്ള പാഴ്‌സല്‍ ഒന്നര വര്‍ഷം മുന്‍പു ഗള്‍ഫില്‍നിന്ന് അയച്ചതാണെന്നും അത് ആദ്യം ഡല്‍ഹിയില്‍ വന്നെത്തിയെന്നും തുടര്‍ന്ന് മംഗലാപുരത്തുള്ള ഓഫിസില്‍ എത്തിച്ചേരുകയും അവിടെനിന്നു കോഴിക്കോട്ട് അവരുടെ പാഴ്‌സല്‍ കമ്പനി ഗോഡൗണിലേക്കു പോയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
ഡല്‍ഹിയിലെയും മംഗലാപുരത്തെയും ഓഫിസുകള്‍ കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ പാഴ്‌സലിന്റെ നീക്കം കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, കോഴിക്കോട്ടെ ഗോഡൗണില്‍ ഇങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല.
കോഴിക്കോട് ഗോഡൗണിലെ പഴയ റെക്കോര്‍ഡ് ബുക്കുകള്‍ മാത്രമായിരുന്നു അഭയം. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് കോഴിക്കോട്ടുനിന്ന് എങ്ങോട്ടാണ് അയച്ചതെന്നു കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചേ തീരൂ. ഇതു പൊലീസ് സാന്നിധ്യത്തില്‍ നടത്തിയാല്‍ മാത്രമേ, ഗുണപ്രദമായ എന്തെങ്കിലും തെളിവുകള്‍ ലഭിക്കൂ. പാലാ ഡിവൈഎസ്പി ആയിരുന്ന വി.ജി.വിനോദ് കുമാറിനെ ഈ വിവരം ശേഖരിക്കാനുള്ള ദൗത്യമേല്‍പിച്ചു. കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണറായിരുന്ന മുഹമ്മദ് റസാക്കിനെ കണ്‍സൈന്‍മെന്റ് എങ്ങോട്ടുപോയി എന്നു കണ്ടുപിടിക്കാന്‍ ചുമതലപ്പെടുത്തി. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് അവിടെനിന്ന് എങ്ങോട്ടുപോയി എന്നറിയുന്നത് അതിദുഷ്‌കരമായ കാര്യമാണെന്നതിനു സംശയമില്ല.
കോട്ടയത്തിനടുത്ത് ഖാദര്‍ യൂസഫ് എന്നയാളുടെ പേരിലയച്ച പാഴ്‌സല്‍ നമ്പറാണ് അതെന്ന് തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. കണ്‍സൈന്‍മെന്റിലെ കോണ്‍ടാക്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ അതു ഖാദര്‍ യൂസഫിന്റേതാണെന്നു മനസ്സിലായി. ഇയാള്‍ കുറെ വര്‍ഷങ്ങള്‍ വിദേശത്തായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു നാട്ടില്‍ തിരിച്ചെത്തിയത്. അതോടനുബന്ധിച്ചു നാട്ടിലേക്കയച്ച ഒരു പാഴ്‌സലിന്റെ ബാര്‍കോഡായിരുന്നു അത്. ഏതായാലും ഒരു കാര്യം വ്യക്തമായി. ആ നീല പോളിത്തീന്‍ കവര്‍ ഖാദര്‍ യൂസഫിന്റേതു തന്നെ.
മൃതദേഹത്തിന്റെ ഒരു ഫോട്ടോ ഖാദര്‍ യൂസഫിനെ കാണിച്ച് ഭാഗ്യപരീക്ഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. കോട്ടയത്തെ ഒരു സര്‍ജിക്കല്‍ എക്യുപ്‌മെന്റ് കടയില്‍ ജോലിചെയ്തുവരികയായിരുന്നു അപ്പോള്‍ ഖാദര്‍ യൂസഫ് (ബഷീര്‍). ഫോട്ടോ കാട്ടി ഇതാരാണെന്ന് അറിയാമല്ലോ എന്നു ചോദിച്ചു. ഇത് അശ്വതിയല്ലേ എന്ന് അറിയാതെ അയാള്‍ പറഞ്ഞുപോയി. അതോടുകൂടി സംഭവം കുറച്ചുകൂടി എളുപ്പമായി. അയാളെ ചോദ്യം ചെയ്യുന്ന സമയംതന്നെ മറ്റൊരു പൊലീസ് സംഘം അയാളുടെ വീടു പരിശോധിക്കുകയായിരുന്നു.
അയാളുടെ വീട്ടില്‍ ആകെ മൂന്നു കട്ടിലുകളാണ് ഉണ്ടായിരുന്നത്. ഒരു കിടപ്പുമുറിയിലെ കട്ടിലില്‍ ഷീറ്റ് വിരിച്ചിരുന്നില്ല. മൃതദേഹം പൊതിയുന്നതിന് ഒരു ബെഡ്ഷീറ്റ് കൂടി ഉപയോഗിച്ചിരുന്നു എന്നത് സംശയങ്ങള്‍ക്കു ബലം കൂട്ടാന്‍ തുടങ്ങി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അയാള്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.
അയാളുടെ വീടിനു സമീപം താമസിക്കുന്ന അശ്വതി എന്ന പെണ്‍കുട്ടിയെ കുറച്ചു നാളുകളായി അറിയാമെന്നും അവളുടെ അച്ഛനുമായി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. വിദേശത്തായിരുന്ന ഭാര്യയുടെ അസാന്നിധ്യത്തില്‍ തന്റെ വീട്ടില്‍ പലപ്പോഴും ആ പെണ്‍കുട്ടി വരാറുണ്ടായിരുന്നുവെന്നും അയാള്‍ സമ്മതിച്ചു. അയാളില്‍ നിന്നും ഗര്‍ഭിണിയായ അവളെ ഒഴിവാക്കേണ്ടത് അയാളുടെ ആവശ്യമായി മാറി.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറായില്ല. ഇതില്‍ കോപാക്രാന്തനായ യൂസഫ് അവളുടെ കഴുത്തു ഞെരിച്ചശേഷം തറയിലേക്കു തള്ളിയിട്ടു. തലപിടിച്ച് നിലത്തടിക്കുകയും വായും മൂക്കും അടച്ചുപിടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് നീല പോളിത്തീന്‍ കവറിനുള്ളിലാക്കി വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്നു രാത്രി തന്റെ കാറില്‍കയറ്റി റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഈ കൊലപാതകം നടന്ന ശേഷവും എന്തുകൊണ്ട് അവളുടെ പിതാവ് പരാതിയുമായി വന്നില്ല എന്നതു ശ്രദ്ധേയമായ കാര്യം തന്നെയായിരുന്നു. ഇവിടെയാണ് ഖാദര്‍ യൂസഫിന്റെ പൈശാചിക ബുദ്ധി തെളിയുന്നത്. 2015-ല്‍ അശ്വതി അവളുടെ ബന്ധുഗൃഹമായ ആറന്മുളയില്‍പോയി താമസിച്ചിരുന്നു. ഒരുദിവസം ആ വീട്ടില്‍നിന്ന് അവള്‍ അപ്രത്യക്ഷയായി. ഖാദര്‍ യൂസഫിന്റെ നിര്‍ബന്ധപ്രകാരം അശ്വതിയുടെ പിതാവിനെക്കൊണ്ട് ആറന്മുള പൊലീസ് സ്റ്റേഷനില്‍ അവളെ കാണ്‍മാനില്ല എന്നൊരു പരാതി കൊടുപ്പിച്ചിരുന്നു. എന്നിട്ട് അവളെ തന്റെ അമ്മഞ്ചേരിയിലുള്ള വീട്ടില്‍ ആരുമറിയാതെ രഹസ്യമായി പാര്‍പ്പിക്കുകയായിരുന്നു. തൊട്ടുമുന്‍പിലാണ് അവളുടെ വീടെങ്കിലും ഒരു സംശയത്തിനും ഇടവരാതെയാണ് ഖാദര്‍ യൂസഫിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്നത്.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസ് സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി എടുത്തിരുന്നു. എന്നാല്‍ അശ്വതിയെ കാണാനില്ല എന്ന പരാതി പത്തനംതിട്ട ജില്ലയില്‍പെടുന്ന ആറന്മുള പൊലീസ് സ്റ്റേഷനില്‍ ആണ് കൊടുപ്പിച്ചിരുന്നത്.
പോളിത്തീന്‍ കവറിലെ ഒരു ചെറിയ ബാര്‍കോഡാണ് പ്രതിയിലേക്കു നയിച്ചത്. ആ ബാര്‍കോഡില്ലായിരുന്നുവെങ്കില്‍ കുറ്റവാളിയെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമായി മാറിയേനെ.
(കേരള പൊലീസില്‍ സീനിയര്‍ പദവികള്‍ വഹിച്ച എന്‍.രാമചന്ദ്രന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍നിന്ന്)
വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. അയ്യന്പള്ളി കൈപ്പൻ വീട്ടിൽ അന്പാടി ആണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ ഇന്ന് രാവിലെയാണ് കുഴിപ്പള്ളി ബീച്ച് റോഡിൽ മർദ്ദനമേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അമ്പാടി ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്ക് പത്തൊന്‍പത് വയസ്സാണ്.പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
തുടർന്ന് മുനമ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പാടിയെ പിടികൂടിയത്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം.
മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷ്ണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളുടെ മുൻകാല ചരിത്രവും കേസുകളും പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍. വെള്ളിയാഴ്ച്ച വരെ ആണ് സ്വപ്‌നയെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിളിച്ചത്. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. ജൂണ്‍ 10 ബെംഗളൂരുവില്‍ അറസ്റ്റിലായ ശേഷം തുടര്‍ച്ചയായി 12 ദിവസം സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് രണ്ട് മാസങ്ങള്‍ക്ക് വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡി.
നേരത്തെ, സ്വപ്ന നല്‍കിയ മൊഴികളില്‍ പലതും വസ്തുതാപരമല്ലെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. സ്വപ്നയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ ശേഖരിച്ച് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ തെളിവുകളില്‍ എം ശിവശങ്കര്‍ മറ്റു ചില ഉന്നതര്‍ എന്നിവരുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം, എന്‍ഐഎ കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ സ്വപ്‌നയ്ക്ക് കോടതിയുടെ അനുമതിയുണ്ട്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു.
ഇതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം ആയിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്. നിലവില്‍ എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് നിലവിലെ ജമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല.
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. കേസ് തുടരാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരും കേസിൽ പ്രതികളാണ്.
പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ തടസഹര്‍ജി നല്‍കിയിരുന്നു.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. സഭയിലെ മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്.
പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തിരുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്. ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.
മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ തങ്ങിയിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍, കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗ എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാളുടെ അരയ്ക്ക് താഴോട്ടുള്ള ഭാഗം സ്‌ഫോടനത്തില്‍ വേര്‍പ്പെട്ടു പോയിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പറമടയില്‍ ഇവരെക്കൂടാതെ പതിനഞ്ചോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം മറ്റൊരു കെട്ടിടത്തിലായിരുന്നു താമസം. നാഗയും പെരിയണ്ണയും നാട്ടില്‍ പോയി മടങ്ങി വന്നതിനു പിന്നാലെയാണ് ക്വാറന്റൈനില്‍ പോയത്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാവണം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇരുവരും മാറിയതെന്നാണ് വിവരം. 1200 സ്‌ക്വയര്‍ ഫീറ്ററോളം വരുന്ന ഈ കെട്ടിടം തറയോളം ഇടിച്ചു നിരത്തപ്പെട്ടതുപോലെ തകര്‍ന്നു പോയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതമാണ് ഇത് കാണിക്കുന്നത്.
അതേസമയം സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട ദുരൂഹത നിലനില്‍ക്കുകയാണ്. തകര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ സ്‌ഫോടക വസ്തുക്കള്‍ ആളൊഴിഞ്ഞ സ്ഥലത്ത് സുരക്ഷിതമായാണ് സൂക്ഷിക്കുന്നത്. എന്തുകൊണ്ട് ഈ കെട്ടിടത്തിനുള്ളില്‍ വച്ചു എന്നതിന് ഉത്തരം കിട്ടിയിട്ടില്ല. റോബിന്‍സണ്‍ എന്നയാളുടെ പേരിലാണ് പാറമടയുടെ ലൈസന്‍സ്. ബെന്നി എന്നയാളാണ് പാറമട നത്തുന്നതെന്നാണ് ഇല്ലിത്തോട് വാര്‍ഡ് മെംബര്‍ സജീവ് ചന്ദ്രന്‍ പറയുന്നത്. ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ഇവരെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സജീവ് ചന്ദ്രന്‍ അഴിമുഖത്തോടു പറഞ്ഞു.
എത്രത്തോളം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നതിനെക്കുറിച്ചും കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്നാണ് സജീവ് ചന്ദ്രന്‍ പറയുന്നത്; സ്‌ഫോടനത്തിന്റെ സ്വഭാവംവച്ച് വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരിക്കണം. ആ കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നടിഞ്ഞുപോയി. അതിനകത്തായിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നത്. ആള്‍ താമസമുള്ളിടങ്ങളില്‍ സ്‌ഫോടക വവസ്തുക്കള്‍ സൂക്ഷിക്കരുതെന്നാണ് നിയമം. പിന്നെന്തുകൊണ്ട് ഇവിടെ സൂക്ഷിച്ചു എന്നതടക്കമുള്ള വിവരം കിട്ടണമെങ്കില്‍ ഉടമകള്‍ കാര്യങ്ങള്‍വെളിപ്പെടുത്തണം’
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറമടയായിരുന്നു ഇതെന്നും പഞ്ചായത്ത് അംഗം പറയുന്നു. അതേസമയം പാറമടയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധവും നിലനിന്നിരുന്നു. സമീപവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പാറമട അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മുന്‍പേ തന്നെ രംഗത്തുണ്ട്. സ്‌ഫോടനത്തിനു പിന്നാലെ ഈ ആവശ്യം ശക്തമായിട്ടുമുണ്ട്. വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയാണിതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.
ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്.
ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു.
അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.