സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചു.

കേസിൽ ഇന്നലെ പിടിയിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പ് എത്തിക്കും. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിനോട് പറഞ്ഞു.

കുന്നംകുളം എസിപി ടി.എസ് സനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി. സനൂപിനെ ആക്രമിച്ച സംഘത്തിൽ ഇവരും ഉണ്ടായിരുന്നു. സംഭവത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.